UK

സണ്ണിമോൻ മത്തായി

കെസിഎഫ്  വാറ്റ് ഫോര്‍ഡിന്റെ മൂന്നാമത് ബാഡ്മിന്റൺ ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജൂൺ 16 ശനിയാഴ്ച വാറ്റ് ഫോര്‍ഡിലെ തോമസ് പാർമിറ്റേഴ്സ് സ്പോർട്സ് സെന്ററിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വാറ്റ് ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലും നിന്നുള്ളവരാണ് ഇതിൽ പങ്കെടുക്കുന്നത്. രാവിലെ 10.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ടൂർണമെന്റ്.

ടൂർണമെന്റിന് ആവേശം പകർന്ന് ചാരിറ്റി ഫുഡ് സെയിലുമായി റാണി സുനിലിന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും രംഗത്ത് എത്തിയിട്ടുണ്ട്.  രജിസ്റ്റേർഡ് ചാരിറ്റിയായ KCF Reg No 1168425  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ബാഡ്മിൻറൺ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Sunnymon Mathai 07727993229

Sunil warrier 07875586874

പ്രവര്‍ത്തന മികവുകൊണ്ടും കലാകായിക നേട്ടങ്ങൾകൊണ്ടും യുകെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിലൊന്നായ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ  ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 29 ഞായറാഴ്ച ജൂബിലി ഹോളില്‍ വച്ച് നടക്കും. വൈകുന്നേരം 5.00 ന് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നു. തുടന്ന് കണ്ണിനും  കാതിനും ഇമ്പമേറുന്ന കലാപരിപാടികൾക്ക് തുടക്കമാകും. കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, മനസ്സുനിറയെ സ്‌നേഹഹവുമായി വിഷു… ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു…  മനസ്സില്‍ ഉണ്ണിക്കണ്ണന്റെ രൂപവും കയ്യില്‍ കൊന്നപ്പൂക്കളുമായി എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷുദിനം..

മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹത്തായ സന്ദേശം…  ഈസ്റ്റർ ദിനം…  ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശുമരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണകൾ ഉണർത്തി വിശ്വാസികളുടെ ഉയിര്‍പ്പ് തിരുനാൾ.. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍  ഈസ്റ്റര്‍ ആഘോഷിക്കുന്നു… വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കിയും, യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴി പകര്‍ന്ന സന്തോഷവും സമാധാനവും എല്ലാ അംഗങ്ങളിലേക്കും എത്തിക്കാന്‍ ഉതകുന്ന കലാപരികടികൾ ഒരുക്കി ആഘോഷപരിപാടിക്ക്  മറ്റു കൂട്ടുവാന്‍ എസ് എം എ ഒരുങ്ങിക്കഴിഞ്ഞു.

മുതിര്‍ന്നവരും കുട്ടികളും  ചേര്‍ന്ന് അവതരിപ്പിക്കുന്ന കണ്ണിനും കാതിനും ഹരം പകരുന്ന വ്യത്യസ്ത കലാപരിപാടികളുമാണ് ഇത്തവണത്തെ ആഘോഷം സജ്ജീകരിച്ചിരിക്കുന്നത്. എന്നും സ്വാദിഷ്ടമായ വിഭവങ്ങൾ നൽകുന്ന എസ് എം എ ഇത്തവണയും അതിൽ വിട്ടുവീഴ്ച നൽകിയിട്ടില്ല. സ്വന്തമായി പാകം ചെയ്ത ഭക്ഷണമാണ് ഇത്തവണയും അംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രസ്‌തുത പരിപാടിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ് എന്നിവർ അറിയിച്ചു. അതെ ഒരു നല്ല സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം…

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ഉടമയുമായ എം.എ. യൂസഫലി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിയായ ഹരോഗെയ്റ്റ് സ്പ്രിംഗ് വാട്ടര്‍ ഏറ്റെടുക്കുന്നു. ഏറ്റെടുക്കല്‍ എത്ര രൂപയ്ക്കായിരുന്നു എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം പകുതിയാകുമ്പോഴേക്ക് ഹരോഗെയ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 മുതല്‍ ഹരോഗെയ്റ്റിന്റെ കുപ്പിവെള്ളം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുള്ള വില്‍പ്പന കൂടാതെ യുകെ റോയല്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ആവശ്യമായ വെള്ളം ഔദ്യോഗികമായി എത്തിക്കുന്നത് ഹരോഗെയ്റ്റാണ്.

രണ്ട് മൂന്നു മാസത്തിനകം ബ്രിട്ടീഷ് കുപ്പിവെള്ള ബ്രാന്‍ഡിനെ ഏറ്റെടുക്കുന്ന കാര്യം യൂസഫ് അലിയും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലം അത് ഹരോഗെയ്റ്റാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല.

യുകെയില്‍ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്, ദ് വാള്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍, ബര്‍മിങ്ഹാമിലെ ഫുഡ്‌പ്രോസസിങ് പ്ലാന്റ് എന്നിവയാണ് യുകെയിലുള്ള യൂസഫ്അലിയുടെ മറ്റ് നിക്ഷേപങ്ങള്‍. 300 മില്യണ്‍ പൗണ്ടാണ് ഈ നിക്ഷേപങ്ങള്‍ക്കുള്ള മുതല്‍മുടക്ക്‌

മലയാളം യുകെ ന്യൂസ് ഡെസ്ക്

ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.

അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.

നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.

ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.

ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ്‌ അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ്‌ നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും  ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .

ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍  ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും  ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.

നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ്‌ മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.

സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും  അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച്  കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.

ഷാജന്‍ സ്കറിയ കരഞ്ഞ് കാലുപിടിക്കുന്ന വോയ്സ്‌ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ പുറത്ത് വിട്ടത് സുഭാഷിനെതിരെ വധ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

പ്രോസ്‌റ്റേറ്റ് വീക്കത്തിന് പുതിയ ചികിത്സാരീതി കൊണ്ടുവരാനൊരുങ്ങി എന്‍എച്ച്എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ചികിത്സാ സംവിധാനം വരുന്നത്. നോണ്‍-ക്യാന്‍സറസായിട്ടുള്ള പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റാണ് ഇത്തരത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുക. പ്രോസ്‌റ്റേറ്റ് ആര്‍ട്ടെറി എംബോളൈസേഷന്‍ എന്നറിയപ്പെടുന്ന ആ രോഗം മൂത്രം തടസത്തിനും ഇന്‍ഫക്ഷെനും കാരണമാകും. കൂടാതെ പ്രോസ്‌റ്റേറ്റിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുവാനും കലകള്‍ക്ക് നാശം വരുത്തുവാനും രോഗത്തിന് സാധിക്കും. നിലവില്‍ ഓപ്പറേഷന്‍, മരുന്ന് ചികിത്സ ലഭ്യമാണെങ്കിലും പുതിയ സംവിധാനം ഇവയെക്കാള്‍ മികച്ചതാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് ചികിത്സയ്ക്കായി നടത്തുന്ന സര്‍ജറികള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളേറെയാണ്. സര്‍ജറികള്‍ക്ക് ശേഷം വന്ധ്യതയുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎഇ എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി വെറും ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതേസമയം സര്‍ജറിക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നേക്കാം. പ്രോസ്‌റ്റേറ്റിലേക്ക് ഒരു ട്യൂബ് കടത്തിയാണ് ചികിത്സ നടപ്പിലാക്കുക. ഇതര ചികിത്സകളേക്കാള്‍ ഫലപ്രദമാണ് പിഎഇ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ്(എന്‍ഐസിഇ) അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ യുകെയിലെ 20 സെന്ററുകളില്‍ ഈ ചികിത്സാ രീതി ലഭ്യമാണ്. എന്‍ഐസിഇയുടെ നിര്‍ദേശം പുറത്തുവന്നതോടെ കൂടുതല്‍ സെന്ററുകളിലേക്ക് ഇവ വ്യാപിപ്പിക്കും.

നിലവില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നടപ്പിലാക്കാനാണ് എന്‍ഐസിഇ നിര്‍ദേശം. പക്ഷേ സ്‌കോട്‌ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ചികിത്സ കൊണ്ടുവരാന്‍ കഴിയും. 50 വയസിന് ശേഷമുള്ള ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്കും പ്രോസ്‌റ്റേറ്റ് എന്‍ലാന്‍ജ്‌മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മൂത്രതടസമാണ് ഇത്തരക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന പ്രശ്‌നം. പുതിയ ചികിത്സാരീതി രോഗികളായ പുരുഷന്മാരെ ഏറെ സഹായിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. നിഗല്‍ ഹാക്കിംഗ് പറഞ്ഞു. രോഗികളുടെ ലൈംഗിക ശേഷിയെ ബാധിക്കാതെ തന്നെ ചികിത്സ നടത്താന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിജു സ്റ്റീഫന്‍

കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിന്റെ കീഴില്‍ ഉള്ള മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെ യുകെയിലേക്ക് കുടിയേറിയ മോനിപ്പള്ളിക്കാരുടെ പന്ത്രണ്ടാമത് സംഗമം ഇക്കഴിഞ്ഞ ശനിയാഴ്ച (21/4/18) സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള വിന്‍സ്ഫോര്‍ഡ് എന്ന സ്ഥലത്തെ യുണെറ്റഡ് റിഫോര്‍മേഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ടു. യുകെയില്‍ നടന്ന കഴിഞ്ഞ പതിനൊന്ന് സംഗമങ്ങളിനേക്കാളും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏതാണ്ട് 200 നടുത്ത് പേര്‍ ഈ വര്‍ഷത്തെ മോനിപ്പള്ളി സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. രാവിലെ പതിനൊന്നു മണിയ്ക്ക് കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ തരം ഇന്‍ഡോര്‍ ഗെയിമുകള്‍ സെക്രട്ടറി വിനോദ് ഇലവുങ്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. അതിന് ശേഷം ബീഫ് ഫ്രൈയും മീന്‍ കറിയും പുളിശേരി, ചിക്കന്‍ കറി, തോരന്‍ എല്ലാമടങ്ങിയ വിഭവസമൃദ്ധമായ ഊണിന് ശേഷം ബിനു ജോര്‍ജ് ഇരുപുളംകാട്ടില്‍ സാസ്‌കാരിക സമ്മേളനം തുടങ്ങുന്നതിനുള്ള അറിയിപ്പുമായി വേദിയില്‍ എത്തി. റോയി കാഞ്ഞിരത്താനം പത്താം സംഗമത്തില്‍ മോനിപ്പള്ളിയെ ക്കുറിച്ച് എഴുതി ജോജി കോട്ടയം സഗീതം നല്കി. ബിജു നാരായണന്‍ ആലപിച്ച ”മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമം” എന്ന ഗാനം ആലപിക്കാന്‍ ആങ്കര്‍ ബിനു ഇരുപുളം കാട്ടില്‍ സ്റ്റീഫന്‍ താന്നിമൂട്ടിലിനെ വേദിയിലേയ്ക്ക് ക്ഷണിച്ചതോടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു.

വളരെ ലളിതമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സംഗമം ആതിഥേയത്വം വഹിച്ച ജിന്‍സ് തോട്ടപ്ലാക്കില്‍ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി വിനോദ് ജലവുങ്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുകയും തുടര്‍ന്ന് സംഗമത്തിന്റെ പ്രസിഡന്റ് സിജു കുറുപ്പന്തറയില്‍ പ്രവാസികളായി താമസിയ്ക്കുമ്പോള്‍ ജനിച്ച നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ചുരുങ്ങിയ സമയം എടുത്ത് പ്രസംഗം നടത്തിയതിന് ശേഷം ചാരിറ്റി നടത്തിയതിന്റെ കണക്ക് അവതരിപ്പിച്ചു. ജോണി സാര്‍ ഇലവുംകുഴുപ്പില്‍, സംഗമത്തിന്റെ ആദ്യ പ്രസിഡന്റ് ജോസഫ് ഇലവുങ്കല്‍, സൈമണ്‍ മടത്താംച്ചേരി എല്ലാവരും ചേര്‍ന്ന് പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

തുടര്‍ന്ന് മൂന്ന് റൗണ്ട് മല്‍സരമുള്ള ബെസ്റ്റ് കപ്പിള്‍സ് മത്സരങ്ങള്‍, മോനിപ്പള്ളിയിലുള്ള കുന്നക്കാട്ട് മലയും മുതുകുളം മലയുടെയും പേരുകള്‍ ഇട്ട് പുരുഷന്‍മാരുടെ വടംവലി മത്സരം, കൂടാതെ വനിതകള്‍ക്കും കുട്ടികള്‍ക്കും വടം വലി മല്‍സരം നടത്തുകയുണ്ടായി. വാട്ട്‌സ്ആപ്പ് മത്സര വിജയികള്‍ക്കും മനോജ് എല്‍ഐസി ജോളി ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത സാരിയുടെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ മാസം ബര്‍ത്ത്‌ഡേ ഉള്ള എല്ലാവരും ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന കപ്പിള്‍സിനും പുതിയ കപ്പിള്‍സും കേക്ക് കട്ട് ചെയുകയുണ്ടായി. ബെസ്റ്റ് കപ്പിള്‍സ് മല്‍സരത്തില്‍ വിജയിച്ച സ്റ്റിവി, റോബിന്‍, ജെയ്‌മോന്‍, രമ്യ കുടുബങ്ങള്‍ക്ക് സമ്മാനം നല്കുകയുണ്ടായി. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് എല്ലാവരും ചേര്‍ന്ന് ഡാന്‍സ് കളിച്ച് ഏതാണ്ട് 8 മണിയ്ക്ക് മോനിപ്പള്ളി സംഗമം അവസാനിച്ചു. അടുത്ത വര്‍ഷത്തെ സംഗമം വൂസ്റ്ററില്‍ വച്ച് നടത്താന്‍ തീരുമാനിയ്ക്കുകയുണ്ടായി

മിഡില്‍സ്ബറോയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കത്തിയുമായി മോഷണത്തിനെത്തുമ്പോള്‍ പോള്‍ ക്രിസ്റ്റിയന്‍ കാലഗാന്‍ എന്ന മോഷ്ടാവിന് ഇത്രയും വലിയ പണി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കടയുടമയായ രമ്യമുകി ഇത്‌ലയനാഥന്‍ തിരിച്ചടിച്ച രീതിയാണ് ഇയാളെ ഞെട്ടിച്ചത്. പണപ്പെട്ടിയും കൈക്കലാക്കി സൈക്കിളില്‍ സ്ഥലം വിടാനൊരുങ്ങിയ ഇയാളെ വടിയും പരസ്യബോര്‍ഡും മറ്റും ഉപയോഗിച്ച് രമ്യമുകി നേരിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് തിലപാന്‍ തില്ലൈനനാഥന്‍ കാലഗാന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും കയ്യില്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

മോഷണ ശ്രമത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ഇയാള്‍ക്ക് തടവ് ശിക്ഷയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 23നായിരുന്നു സംഭവം. മിഡില്‍സ്ബറോയിലെ നോര്‍ത്ത് ഓംസ്ബി, കിംഗ്‌സ് റോഡിലുള്ള ഏര്‍ണീസ് കണ്‍വീനിയന്‍സ് സ്‌റ്റോറിലാണ് മോഷണ ശ്രമം നടന്നത്. ഇതിനെ ഫലപ്രദമായി തടുന്ന രമ്യമുകി അതിനിടയില്‍ത്തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുകയും മോഷ്ടാവിനെ നേരിടുകയുമായിരുന്നു. സൈക്കിളില്‍ കടന്നുകളയാന്‍ കാലഗാന്‍ ശ്രമിച്ചെങ്കിലും രമ്യമുകി സൈക്കിളിന്റെ പിന്നില്‍ പിടിച്ചു വലിച്ച് ഇയാളെ തിരികെയെത്തിച്ചു.

ഇതോടെ പണപ്പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. രമ്യമുകിക്ക് നേരെ ഇയാള്‍ കത്തി വീശുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടിയായിരുന്നു തങ്ങള്‍ ഉപയോഗിച്ച പ്രധാന ആയുധമെന്ന് ദമ്പതികള്‍ പറഞ്ഞു. 1990ല്‍ കാലഗാന്‍ മോഷണത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷത്തെ തടവില്‍ കുറയരുതെന്ന് ടീസൈഡ് ക്രൗണ്‍ കോര്‍ട്ട് നിര്‍ദേശിച്ചു.

യൂറോപ്പില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് ഇനിമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുമതിയില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വയസിന്റെ കോളത്തില്‍ 16ന് താഴെയാണെന്ന് രേഖപ്പെടുത്തിയാല്‍ ഓട്ടോമാറ്റിക്കായി അനുമതി നിഷേധിക്കപ്പെടും. പുതിയ പ്രൈവസി നിയമം ഒരാഴ്ച്ചയ്ക്കകം നിലവില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയിസ്ബുക്കും തങ്ങളുടെ ഡാറ്റ പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 13 വയസാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി. ലോകത്തില്‍ തന്നെ ഏറെ പ്രചാരമുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. 2009ല്‍ പുറത്തിറങ്ങിയ ആപ്പിന് കോടിക്കണക്കിന് ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്.

കമ്പനിയുടെ പ്രായപരിധി സംബന്ധിച്ച ഡാറ്റ പോളിസിയിലെ മാറ്റം യൂറോപ്പില്‍ മാത്രമാണ് ബാധകമാവുക. വാട്‌സ്ആപ്പും ഫെയിസ്ബുക്കും ഒരേ കമ്പനിയുടെ കീഴിലാണെങ്കിലും ഇരു കൂട്ടര്‍ക്കും വ്യത്യസ്തമായ ഡാറ്റ പോളിസിയാണ് നിലവിലുള്ളത്. യൂറോപ്പില്‍ ജീവിക്കുന്ന 13 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഫെയിസ്ബുക്കിന് നല്‍കണമെങ്കില്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ ഗാര്‍ഡിയന്റെയോ നോമിനേഷന്‍ അത്യാവശ്യമാണെന്ന് പുതിയ ഡാറ്റ പോളിസി നിര്‍ദേശിക്കുന്നു. ഇത്തരം നോമിനേഷനുകള്‍ ലഭിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മുഴുവനായും ഉപയോഗിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന് വിധേയമായിട്ടാണ് പുതിയ ഡാറ്റ പോളിസിയുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.

ബ്രിട്ടീഷ് പൊളിറ്റിക്കല്‍ അനാലിസിസ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതേസമയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് ഉപഭോക്താക്കളുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്നതിനല്ലെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ള പരിമിതമായ വിവരങ്ങള്‍ സുരക്ഷിതമായ സൂക്ഷിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ബ്ലോഗില്‍ കുറിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിക്കുന്നതും ഫെയിസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള വാട്‌സ്ആപ്പിന്റെ തീരുമാനവും നേരത്തെ വിവാദമായിരുന്നു.

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ച് മെയ് 19 നാണ് ഹാരി മേഗന്‍ രാജകീയ വിവാഹം. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്രയും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേഗനും പ്രിയങ്കയും 2015ല്‍ കാനഡില്‍ വച്ച് സുഹൃത്തുക്കളായവരാണ്.

തന്റെ ലൈഫ് സ്‌റ്റൈല്‍ ബ്ലോഗിനായി ഒരിക്കല്‍ പ്രിയങ്കയെ മേഗന്‍ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. കഴിഞ്ഞ ദിവസം പുറത്തു വന്ന ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ മേഗനും ഇടംനേടിയിരുന്നു. സുഹൃത്തിന് ആശംസകളുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മേഗന്റെ ബ്രൈഡ്‌സ് ഗേളായി പ്രിയങ്ക ഉണ്ടാകുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുമൊന്നിച്ചുള്ള യാത്രകളും ചിത്രങ്ങളുമൊക്കെ നേരത്തെ വാര്‍ത്തയായിരുന്നു.

പ്രിയങ്ക മേഗനൊപ്പം എത്തുമോ എന്നുള്ള ആകാംക്ഷയിലാണ് ബോളിവുഡ് ആരാധകരും. എത്തിയാല്‍ രാജകുമാരിക്കൊപ്പം ബ്രൈഡ്‌സ് ഗേള്‍ ആകുന്ന ആദ്യ താരമാകും പ്രിയങ്ക. ടെന്നിസ് താരം സെറീന വില്ല്യംസ്, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ജെസീക്ക മള്‍റൂണി, നടിയും മോഡലുമായ മില്ലി മക്കിന്റോഷ്, വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകള്‍ ഷാര്‍ലറ്റ് രാജകുമാരി, കേറ്റ് മിഡില്‍ടണ്‍, ഫാഷന്‍ ഡിസൈനര്‍ മിഷ നൂനൂ എന്നിവരാണ് പ്രിയങ്കയ്ക്ക് പുറമെ മേഗന്റെ ബ്രൈഡ്‌സ്‌മേയ്ഡിന്റെ പട്ടികയിലുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെപി മറയൂര്‍

ബാംബ്രിഡ്ജ് : വടക്കന്‍ ഐര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍മ്മാ കലാകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാമത് കെര്‍മ്മാ നൃത്തോത്സവം ഏപ്രില്‍ 28ന് ബാണ്‍ബ്രിഡ്ജ് കങഇ തിയറ്ററില്‍ നടക്കും.പ്രശസ്ത നടന്‍ ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.പ്രത്യേക അതിഥിയായി പ്രശസ്ത മലയാളം നോവലിസ്റ്റ് ജോണ്‍ വര്‍ഗ്ഗീസ് പരിപാടിയില്‍ പങ്കെടുക്കും. കര്‍മ്മാ ഫെസ്റ്റ് നടക്കുന്ന കങഇ തിയറ്ററില്‍ അന്നേ ദിവസം തന്നെ മലയാളികളുടെ സാംസ്‌കാരിക സംഭവനയെ കുറിച്ചുള്ള ‘അരങ്ങ്’ ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗ ചിത്രീകരണവും നടക്കും. കര്‍മ്മാ കലാകേന്ദ്രം പ്രധാന പങ്കാളി ആകുന്ന ഡോക്കുമെന്ററിയുടെ നിര്‍മാണ ചുമതല വഹിക്കുന്നത് ‘കെറ്റില്‍ ഓഫ് ഫിഷ്’ എന്ന ഐറിഷ് ഫിലിം കമ്പനിയാണ്.

കര്‍മ്മാ കലാകേന്ദ്രത്തിലെ നൃത്ത വിദ്യാര്‍ത്ഥിനികളുടെ സീനിയര്‍ വിഭാഗത്തിന്റെ അരങ്ങേറ്റ നൃത്ത പരിപാടിയ്ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടിയില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥിനികളും വ്യത്യസ്ത രീതിയില്‍ ഉള്ള നൃത്ത ഇനങ്ങള്‍ അവതരിപ്പിക്കും.ശങ്കര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഈ തവണത്തെ കര്‍മ്മാ ഫെസ്റ്റിന് കൂടുതല്‍ പൊലിമ നല്‍കും.കൂടാതെ ബള്‍ഗേറിയന്‍ ബി.ജി നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ കര്‍മ്മാ ഫെസ്റ്റിന് കൂടുതല്‍ ചാരുത പകരും.കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ ക്ളാസ്സിക്കല്‍ നര്‍ത്തകര്‍ അവതരിപ്പിച്ച കുമ്മാട്ടി നൃത്തം ഏറെ പ്രശംസ പിടിച്ചിരുന്നു.

ശങ്കറിന്റെ സാന്നിധ്യം പതിവിലും തിരക്ക് ഉണ്ടാകാന്‍ ഇടയാകും എന്നതിനാല്‍ ഈ വര്‍ഷത്തെ കര്‍മ്മാ ഫെസ്റ്റിന് 5 പൗണ്ട് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന വേദിയുടെ മേല്‍വിലാസം ചുവടെ

Address:
IMC Banbridge
26 Banbridge Place
Banbridge BT32 3DF

Copyright © . All rights reserved