UK

യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് യുകെയിലെ ബിസിനസ് സ്ഥാപനങ്ങളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികളുടെ അപര്യാപ്തത കമ്പനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രെക്‌സിറ്റിന് ശേഷം തൊഴിലാളികളുടെ ലഭ്യതയില്‍ കുറവ് വരികയാണെങ്കില്‍ കമ്പനികള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നാണ് പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ വ്യാപാര സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന് തൊഴില്‍ദാതാക്കള്‍ വ്യക്തമാക്കിയതായി മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി(എംഎസി) പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ അപര്യാപ്തത കമ്പനികളുടെ വികസനത്തെ സാരമായി ബാധിക്കുമെന്നും. തൊഴിലാളികളെ നിയമിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇതരം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കമ്പനി മാറ്റി സ്ഥാപിക്കാന്‍ ഉടമസ്ഥരെ നിര്‍ബന്ധിതരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തൊഴിലാളികളുടെ കുറവ് ചിലപ്പോള്‍ ബിസിനസ് ഉപേക്ഷിക്കുന്ന നിലപാടിലേക്ക് വരെ കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ്. വിഷയത്തില്‍ അഡൈ്വസറി ബോര്‍ഡിന്റെ പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളു. തൊഴിലാളികളെ എണ്ണത്തിലുണ്ടാകുന്ന കുറവ് കമ്പനികളെ ബാധിക്കും. കുടിയേറ്റത്തിലുണ്ടാക്കുന്ന കുറവ് സാമ്പത്തിക മേഖലയെയും ബിസിനസുകളെയും സാരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി(എംഎസി) സ്വതന്ത്രമായി വര്‍ക്കിംഗ് ബോഡിയാണ്. ബ്രെക്‌സിറ്റിന് ശേഷമുള്ള കുടിയേറ്റ നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ എംഎസിയെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏതാണ്ട് 400ഓളം കമ്പനികളില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ബോഡികളില്‍ നിന്നും എംഎസി വിവര ശേഖരണം നടത്തി. തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി കമ്പനികളുടെ അഭിപ്രായം തേടുകയാണ് എംഎസി ചെയ്തത്.

ലണ്ടന്‍: എന്‍എച്ച്എസ് ഫണ്ടിംഗുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതികള്‍ ആരംഭിക്കുമെന്നും തെരേസ മേയ് അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിന് കഴിയുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും സര്‍ക്കാരിനുള്ളില്‍ത്തന്നെയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. ജെറമി ഹണ്ട്, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ എന്‍എച്ച്എസ് ഫണ്ടുകളില്‍ വര്‍ദ്ധന വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതിയില്‍ എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. എന്‍എച്ച്എസ് ബജറ്റില്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവായിരിക്കും വരുത്തുകയെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കണക്കാക്കുന്നത്. അപ്രകാരമാണെങ്കില്‍ 2022-23 വര്‍ഷത്തോടെ 150 ബില്യന്‍ പൗണ്ടായിരിക്കും അനുവദിക്കപ്പെടുക. നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നതിനേക്കാള്‍ 20 ബില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഈ വര്‍ഷം എന്‍എച്ച്എസിന് 125 ബില്യന്‍ പൗണ്ടാണ് അനുവദിച്ചത്.

ഈസ്റ്ററിനു മുമ്പായി ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാനാകുമെന്നും 2019ല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് മുമ്പായി ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്നും കോമണ്‍സ് സെലക്റ്റ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ മേയ് വ്യക്തമാക്കി. എന്‍എച്ച്എസ് 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ ഈ ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതിക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സു മാത്രം പ്രായമുള്ള ക്ലാരിസ സ്ലേഡാണ് മരണപ്പെട്ടത്. വിന്‍ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ക്ലാരിസയെ മരിച്ച നിലയില്‍ സ്റ്റുഡന്റ് അക്കോമഡേഷനില്‍ സുഹൃത്താണ് കണ്ടെത്തിയത്. മിഡ് ഡെവണ്‍ ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കുമ്പോള്‍ വെറും പതിനെട്ട് വയസ്സായിരുന്നു സ്ലെയിഡിന്റെ പ്രായം. ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെന്ന ബഹുമതിയും ഇതോടെ സ്ലെയിഡിനെ തേടിയെത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചായിരുന്നു സ്ലെയിഡ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂടാതെ ടിവേര്‍ട്ടണ്‍ ടൗണ്‍ കൗണ്‍സിലിലും സ്ലെയിഡ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പിതാവായ കോളിന്‍ സ്ലെയിഡും രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നിലവില്‍ അദ്ദേഹം കൗണ്‍സിലര്‍ പദവി അലങ്കരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും കൊറോണര്‍ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും കോളിന്‍ സ്ലെയിഡ് ഡെയിലി ടെലഗ്രാഫിനോട് പറഞ്ഞു. അവള്‍ക്ക് ശോഭനമായ ഒരു ഭാവിയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന അവള്‍ നല്ലൊരു കൗണ്‍സിലര്‍ കൂടിയായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ അവളായിരുന്നു. രാഷ്ട്രീയത്തില്‍ തുടരനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വളരെ ഊര്‍ജ്ജസ്വലയായ പ്രവര്‍ത്തകയും കൂടിയായിരുന്ന സ്ലെയിഡെന്ന് കോളിന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ 16-ാമത്തെ വയസ്സില്‍ ഡേവണ്‍ കണ്‍സര്‍വേറ്റീവ് ഫ്യൂച്ചറിന്റെ ചെയര്‍പേഴ്‌സണായി സ്ലെയിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ലാസിക്‌സില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ സ്ലെയിഡ് രാഷ്ട്രീയ ഭാവിയുള്ള വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയ സംബന്ധിയായ രോഗം സ്ലേഡിനെ വേട്ടയാടിയിരുന്നു. എന്നാല്‍ രോഗം അത്ര അപകടകാരിയല്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നെഞ്ചില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ലെയിഡ് ഡോക്ടറെ കണ്ടിരുന്നു. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. കൗണ്‍സിലര്‍ ക്ലാരിസ സ്ലെയിഡിന്റെ പെട്ടെന്നുള്ള മരണം സംബന്ധിച്ച വാര്‍ത്ത ദുഃഖകരമാണെന്നും സഹ കൗണ്‍സിലര്‍മാരുടെയും ഇതര ഓഫീസ് സ്റ്റാഫുകളുടെയും പേരിലും വ്യക്തിപരമായും ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നതായും മിഡ് ഡേവോണ്‍ ഡിസ്ട്രിക് കൗണ്‍സില്‍ ലീഡര്‍ ക്ലൈവ് ഈജിംഗ്ട്ടണ്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ ഫയര്‍ഫൈറ്റര്‍മാര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ബോംബാക്രമണം നടന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഫയര്‍ഫൈറ്റര്‍മാര്‍ക്ക് സമീപം നിലയുറപ്പിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് സാധിച്ചില്ല. ഒരു ഭീകരന്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും തോക്ക് കൈവശമുള്ള ഇയാള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വ്യാജവിവരമാണ് നിര്‍ണ്ണായകമായ മണിക്കൂറുകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരാന്‍ കാരണം.

അഗ്നിശമന സേനാംഗങ്ങള്‍ സമീപത്തായി നിലയുറപ്പിച്ചിരുന്നു. വ്യാജ വിവരം സൃഷ്ടിച്ച ആശങ്ക മൂലം ഫസ്റ്റ് എയ്ഡിലും തീവ്രവാദാക്രമണങ്ങളില്‍ പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പരിശീലനം ലഭിച്ച ഫയര്‍ഫൈറ്റര്‍മാരുടെ സേവനം മാഞ്ചസ്റ്റര്‍ അറീനയില്‍ ലഭ്യമായില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റും സ്‌ട്രെച്ചറുകളുടെ അഭാവം മൂലം ബുദ്ധിമുട്ടുണ്ടായി. കമ്യൂണിക്കേഷന്‍ തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

സിവില്‍ സര്‍വീസ് മുന്‍ തലവന്‍ ലോര്‍ഡ് കെര്‍സ്ലേക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഫയര്‍ഫൈറ്റര്‍മാര്‍ക്ക് മുന്നോട്ട് നീങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും നിയന്ത്രിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍: ഇന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ് 46 പൗണ്ടില്‍ നിന്ന് 58.50 പൗണ്ടായി ഉയരും. 27 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് ഫീസ് 72.50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായും ഉയര്‍ന്നു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷച്ചാല്‍ കാര്യമായ പണച്ചെലവ് ഉണ്ടാകില്ല.

മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 75.50 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 49 പൗണ്ടും മാത്രമാണ് ഓണ്‍ലൈനില്‍ ഈടാക്കുക. വെറും മൂന്ന് പൗണ്ടിന്റെ വര്‍ദ്ധനവ് മാത്രമാണ് ഓണ്‍ലൈനില്‍ വരുത്തിയിരിക്കുന്നത്. പോസ്റ്റര്‍ ആപ്ലിക്കേഷനുകളുടെ ഫീസിലാണ് കാര്യമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മാര്‍ച്ച് 27, അതായത് ഇന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നതിനാല്‍ നിരക്ക് വര്‍ദ്ധന തടയാന്‍ ലേബര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ 258നെതിരെ 317 വോട്ടുകള്‍ക്ക് ഫീസ് വര്‍ദ്ധനയ്ക്കുള്ള തീരുമാനം കോമണ്‍സ് പാസാക്കി. ചെലവ് കൂടുമെന്നതിനാല്‍ ഈ നിരക്കു വര്‍ദ്ധന മൂലം ഒട്ടേറെ കുടുംബങ്ങള്‍ തങ്ങളുടെ സമ്മര്‍ യാത്രകള്‍ ഉപേക്ഷിക്കാനിടയുണ്ടെന്ന് ഷാഡോ ഹോം സെക്രട്ടഫി ഡയാന്‍ ആബട്ട് പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷനുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് 39 പൗണ്ട് വര്‍ദ്ധിച്ച് 142 പൗണ്ടായി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് 122 ആയാണ് ഉയര്‍ന്നത്. ഒരു പ്രീമിയം കളക്ട് സര്‍വീസും പുതിയ നിരക്കിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 177 പൗണ്ടും കുട്ടികള്‍ക്ക് 151 പൗണ്ടുമാണ് ഇതിന്റെ നിരക്ക്.

അശ്രദ്ധമായി വാഹനമോടിച്ചത് മൂലമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ യുവാവിന് തടവ് ശിക്ഷ. കാറിന്റെ മുന്‍ സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്പ്ചാറ്റില്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി. കാറോടിച്ചിരുന്ന ജിഗ്നേഷ് പട്ടേലിനാണ് കോടതി മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചത്. ഇയാളുടെ സുഹൃത്തായ ദിഷാന്ത് പട്ടേലാണ് കൊല്ലപ്പെട്ടത്. ഫാര്‍മസിസ്റ്റായിരുന്ന ദിഷാന്ത് കാറില്‍ പിന്‍സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.

കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ അഞ്ച് ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം തടവ് കൂടാതെ മുന്നര വര്‍ഷത്തേക്ക് ജിഗ്നേഷിന്റെ ലൈസന്‍സും കോടതി റദ്ദാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ 23ന് നടന്ന അപകടത്തെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ദിഷാന്ത് സമീപത്തെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കാറില്‍ നിന്നുള്ള ഡേറ്റ അനുസരിച്ച് ജിഗ്നേഷ് അന്ന് 100 മൈല്‍ വേഗതയില്‍ വരെ കാര്‍ ഓടിച്ചിട്ടുണ്ട്. അപകട സമയത്തും അമിതവേഗതയിലായിരുന്നു കാര്‍ എന്നാണ് കരുതുന്നത്.

ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തന്റെ കാഴ്ച മറച്ചുവെന്നും ഉടന്‍ തന്നെ അപകടം സംഭവിച്ചുവെന്നുമാണ് ജിഗ്നേഷ് കോടതിയില്‍ മൊഴി നല്‍കിയത്. മുന്‍ സീറ്റിലെ യാത്രക്കാരനായ 20 കാരനും അപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. കേംബ്രിഡ്ജ്ഷയറിന് സമീപമുണ്ടായ അപകടത്തില്‍ ജിഗ്നേഷ് ഓടിച്ച ബിഎംഡബ്ല്യൂ അല്‍പീന കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്യാന്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.

അപകടരമായി വാഹനമോടിച്ചെന്ന വാദം പട്ടേല്‍ നിരസിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജിഗ്നേഷിന് അതിവേഗതയില്‍ സഞ്ചരിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുണ്ട്. അദ്ദേഹത്തിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും കേസ് വാദിച്ച സര്‍ജന്റ് മാര്‍ക്ക് ഡോളാര്‍ഡ് പറഞ്ഞു.

ലണ്ടന്‍: ബ്രിട്ടീഷ് കുട്ടികളും കൗമാരക്കാരും ആധുനിക അടിമത്തത്തിന് ഇരകളാക്കപ്പെടുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 5145 ഇരകളെ കണ്ടെത്തിയെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി അറിയിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ഈ സംഖ്യ ഇനിയും ഉയരുമെന്ന് എന്‍സിഎ ആശങ്കപ്പെടുന്നു. ബ്രിട്ടീഷ് പൗരന്‍മാരാണ് ഇരകളില്‍ ഏറ്റവും കൂടുതലുള്ളത്. 819 പേരെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. 2016 ഇത് 316 പേര്‍ മാത്രമായിരുന്നു. ഇരട്ടിയിലേറെ വര്‍ദ്ധന ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അല്‍ബേനിയന്‍, വിയറ്റ്‌നാമീസ് വംശജരാണ് തൊട്ടു പിന്നിലുള്ളത്.

ക്രിമിനല്‍ സംഘങ്ങള്‍ കൗമാരക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിഎ ഇത്തരമൊരു ആശങ്ക അറിയിക്കുന്നത്. കൗണ്ടി ലൈന്‍സ് എന്നറിയപ്പെടുന്ന സംഘങ്ങള്‍ കുട്ടികളെ മയക്കുമരുന്ന് കടത്തിനായോ ലൈംഗിക ചൂഷണത്തിനോ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്താന്‍ കൗമാരക്കാരെയും ദുര്‍ബലരായവരെയുമാണ് ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ ചൂഷണമാണ് അടിമത്തില്‍ ഏറ്റവും കൂടുതല്‍ എടുത്തു കാണിക്കപ്പെടുന്ന വിഭാഗം. 2352 കേസുകള്‍ ഈയിനത്തിലുണ്ട്. മൊത്തം കേസുകളുടെ പകുതിയോളം വരും ഇവയെന്നാണ് കരുതുന്നത്.

1744 ലൈംഗിക ചൂഷണക്കേസുകളും വീടുകളില്‍ അടിമജോലി ചെയ്യിച്ചതുമായി ബന്ധപ്പെട്ട് 488 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 4714 കേസുകള്‍ ഇംഗ്ലണ്ടിലെ പോലീസ് സേനകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് 207 കേസുകളും വെയില്‍സില്‍ നിന്ന് 193 കേസുകളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്ന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം റിപ്പോര്‍ട്ടുകളില്‍ 1595 എണ്ണം വിദേശങ്ങളില്‍ വെച്ച് നടന്ന ചൂഷണങ്ങളേക്കുറിച്ചായിരുന്നു. സംശയിക്കപ്പെടാന്‍ സാധ്യയത കുറവാണെന്നതും പിടിക്കപ്പെട്ടാല്‍ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്നതുമാണ് 18 വയസില്‍ താഴെ പ്രായമുള്ളവരെ മയക്കുമരുന്ന് കടത്ത് പോലെയുള്ള കാര്യങ്ങള്‍ക്ക് നിയോഗിക്കാന്‍ മാഫിയ സംഘങ്ങള്‍ ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.

ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.

ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.

ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..

ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം വെയിന്‍ റൂണിയുടെ 20 മില്യന്‍ പൗണ്ട് ചെലവില്‍ നിര്‍മിക്കുന്ന വസതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആറ് ബെഡ്‌റൂമുകളും ഒരു ഫുട്‌ബോള്‍ മൈതാനവും 15 കുതിരകളെ പരിപാലിക്കാനുള്ള സൗകര്യവുമൊക്കെയുള്ള വസതി മാഞ്ചസ്റ്ററിനു പുറത്ത് കണ്‍ട്രിസൈഡില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെഷയര്‍ പാഡിലെ നിലവിലുള്ള വസതിയില്‍ 2016 ഓഗസ്റ്റില്‍ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് റൂണിയും കുടുംബവും പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പുതിയ വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന വീട്ടില്‍ ഒരു സ്റ്റീം റൂം, പ്ലഞ്ച് പൂള്‍, ഹോട്ട് ടബ്, ജിം, പത്ത് സീറ്റുകളുള്ള സിനിമ റൂം, വൈന്‍ സെല്ലാര്‍, ബാര്‍ എന്നിവയുണ്ടാകും. 2017 ഡിസംബറിലാണ് ഇതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നത്. വെയിന്‍ റൂണി, കോളീന്‍ ദമ്പതികള്‍ക്ക് നാല് ആണ്‍കുട്ടികളാണുള്ളത്. ഫെബ്രുവരിയിലായിരുന്നു നാലാമത്തെ കുട്ടിക്ക് കോളീന്‍ ജന്‍മം നല്‍കിയത്.

പുതിയ വീട്ടില്‍ ആറ് കാര്‍ ഗരാഷുകളും ഒരു ഓറഞ്ചറിയും ഒരു സ്പായുമുണ്ടാകും. അതിഥികള്‍ക്ക് കറങ്ങിനടക്കാന്‍ വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. ഇത്രയും വിശാലമായ സ്ഥലത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ പ്രാധാന്യം ഉയരുമെന്നതിനാല്‍ ലോക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് വിവരം.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഓശാന തിരുന്നാളില്‍ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നുമായി നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും വൈദികര്‍ നേതൃത്വം നല്‍കി. പ്രസ്റ്റണ്‍ സീറോമലബാര്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ഓശാനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ഓശാന പാടി ‘ഞങ്ങളെ രക്ഷിക്കണമേ” എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുന്നാളില്‍ നാം ഓര്‍മ്മിക്കുന്നതെന്ന് വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോടുകൂടി ഈശോയെ കണ്ടവര്‍ക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

ഗ്രേറ്റ് ബ്രിട്ടണില്‍ നടന്ന സീറോ മലബാര്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് നാട്ടില്‍ നിന്നു കൊണ്ടുവന്ന കുരുത്തോല ആശീര്‍വദിച്ചു നല്‍കിയത് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്നുവരുന്ന ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളും മിക്ക വിശുദ്ധ കുര്‍ബാന സെന്ററുകളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്റ്റണ്‍ കത്തീഡ്രല്‍ പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

RECENT POSTS
Copyright © . All rights reserved