യുകെയില്‍ തുടരുന്ന പ്രതികൂല കാലാവസ്ഥയിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് എന്‍എച്ച്എസ് ജീവനക്കാര്‍. കനത്ത മഞ്ഞു വീഴ്ച്ചയും ശീതക്കാറ്റും മൂലം രാജ്യം അതീവ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നത്. മോശം കാലവസ്ഥ തുടരുന്ന ഈ സാഹചര്യത്തില്‍ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പു വരുത്തുന്നതിനാവശ്യമായ അസാമാന്യ മുന്‍കരുതലുകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മൈലുകളോളം മഞ്ഞില്‍ സഞ്ചരിച്ചും കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ നിരത്തിലിറക്കാന്‍ സഹായിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ താമസിച്ചും പ്രതികൂല സാഹചര്യത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയാണ് എന്‍എച്ച്എസ് ജീവനക്കാരുമെന്ന് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കുന്നു.
അടിയന്തര സേവനങ്ങള്‍ നിര്‍വ്വഹിച്ച ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരമെഡിക് ടീമിനെയും സണ്ടര്‍ലാന്റ് ആശുപത്രി ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ ആശുപത്രി വാഹനങ്ങളുടെ ഗതാഗതം സഹായിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളുടെ ആവശ്യത്തിനായി നിലകൊണ്ട എന്‍എച്ച്എസ് ജീവനക്കാര്‍ അസാമാന്യ പ്രവര്‍ത്തിയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്ന സേവനമാണിത്. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്‍എച്ച്എസ് കൂടെയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ ദൂരത്ത് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കര്‍മ്മനിരതരായ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വലിയ നന്ദിയുണ്ടെന്ന് സൈമണ്‍ സ്റ്റീവന്‍സ് പറയുന്നു. ഇത്തരം സേവനങ്ങള്‍ക്ക് രാജ്യത്തുടന്നീളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല കാലാസ്ഥയില്‍ മറ്റു വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ലണ്ടനില്‍ നിന്നുള്ള കാറ്റ്, പാരമെഡിക് ആംബുലന്‍സുകള്‍ റോന്തു ചുറ്റിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രോഗികളുടെ പരിചരണത്തിനായി ആശുപത്രിയില്‍ തന്നെ സണ്ടര്‍ലാന്റ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ താമസിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ആശുപത്രികളിലും ഉണ്ടായിട്ടുണ്ടെന്നും സ്റ്റീവന്‍സ് നുഫീല്‍ഡില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. പല സ്ഥലങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധാരണക്കാരായ ആളുകളാണ് സഹായിച്ചത്. രണ്ട് കര്‍ഷകരാണ് മരുന്നുകള്‍ സപ്ലൈ ചെയ്യാനായി ആകില്‍ മെഡിക്കല്‍ സെന്ററിനെ സഹായിച്ചത്. ഇവരുടെ ട്രാക്ക്ട്ടറിലാണ് മരുന്നുകള്‍ വിതരണം ചെയ്തത്. മറ്റൊരിടത്ത് ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചത് ഒരു സ്‌കൂള്‍ ടീച്ചറാണ്. ഡോക്ടറെ സ്വന്തം വാഹനത്തില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ എന്‍എച്ച്എസിലെയും ജീവനക്കാര്‍ അതീവ ആത്മാര്‍ഥതയോടെയാണ് പ്രതിസന്ധി ഘട്ടത്തിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം. എൽ മത്തായി നാട്ടിൽ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയിൽ മുളയിങ്കൽ കുടുംബത്തിലാണ് ജനനം. ഭാര്യ ഏലിയാമ്മ പീറ്റർബറോയിൽ നഴ്‌സായി ജോലിചെയ്തുവരുന്നു. ഏകമകൾ അലീന കോളേജ് വിദ്യാർത്ഥിനിയാണ്. മരണ വാർത്തയറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി.
രണ്ടാഴ്ച്ച മുൻപാണ് നാട്ടിലേയ്ക്ക് അദ്ദേഹം അവധിയ്ക്ക് പോയത്. സീറോ മലബാർ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടൻ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരൻ ആയിരുന്നു. സഭയുടെ ആദ്യകാല വളർച്ചയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഏവരും സ്നേഹപൂർവ്വം മത്തായിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ശ്രീ എം. എൽ മത്തായി. മൂന്നു വര്ഷം മുൻപാണ് മത്തായിച്ചേട്ടനും കുടുംബവും ലണ്ടനിൽ നിന്നും പീറ്റർബറോയിലേയ്ക്ക് താമസം മാറുന്നത്.
ഏവർക്കും പ്രിയങ്കരനായിരുന്ന മത്തായിച്ചേട്ടന്റെ വിയോഗം സുഹൃത്തക്കളെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അവിശ്വസിക്കാനാവാതെ തീവ്ര ദുഃഖത്തിൽ ആയ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതിനോടൊപ്പം മലയാളംയുകെയുടെ അനുശോചനവും അറിയിക്കുന്നു.
ലണ്ടന്‍ : ബാത്തില്‍ ഫെബ്രുവരി രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ – 52) യുടെ സംസ്‌കാര ചടങ്ങ് മോശം കാലാവസ്ഥ മൂലം മാറ്റിവച്ചു. വെള്ളിയാഴ്ച നടക്കാനിരുന്ന സംസ്കാര ചടങ്ങുകള്‍ ആണ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് .
സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഹന ഗതാഗതം എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും അസൗകര്യം നേരിടുമെന്നതിനാല്‍ സംസ്‌കാര ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലായിരുന്നു ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്. ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലായിരുന്നു സംസ്കാരം തീരുമാനിച്ചിരുന്നത്.
2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.
സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.
ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. യുകെയിലെ കലാരംഗത്ത് പ്രസിദ്ധനായ പ്രമുഖ നാടക നടനും സംവിധായകനുമായ ബോഡ്വിന്‍ സൈമണും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകനായും തിരകഥാകൃത്തായും നല്ലൊരു അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദിനുമാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍. 2018 ഏപ്രില്‍ 7ന് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ‘വര്‍ണ്ണാനിലാവ് 2018’ എന്ന നൃത്ത സംഗീത സന്ധ്യയോടനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ഇംഗ്‌ളണ്ടിലെ നാടകപ്രേമികള്‍ക്ക് വളരെ സുപരിചിതനാണ് ബാബു എന്നറിയപ്പെടുന്ന ബോഡ്വിന്‍ സൈമണ്‍. കൊല്ലം ജില്ലയില്‍ മയ്യനാടിനടുത്ത് പുല്ലിച്ചിറ സ്വദേശിയാണ് ഇദ്ദേഹം. നാലാം വയസില്‍ നാടകം അഭിനയിച്ചു തുടങ്ങിയ ബാബു സ്‌കൂള്‍-കോളേജ് വിദ്യാഭാസ കാലഘട്ടത്തില്‍ നാടകരംഗത്ത് സജീവമായിരുന്നു. പ്രസിദ്ധ നാടക ട്രൂപ്പായ കൊല്ലം ട്യൂണയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം ലണ്ടന്‍ യാത്രക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നത് ഇന്നും നീറുന്ന വേദനയായി മനസില്‍ നില്‍ക്കുന്നുവെന്ന് ബാബു പറയുന്നു. കേരളത്തിന്റെ നഷ്ടം യുകെയിലെ മലയാള നാടകരംഗത്തിന് ലഭിച്ച വലിയൊരു സമ്മാനം ആയിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. നിരവധി ചെറിയ നാടകങ്ങളില്‍ വേഷമിട്ട ബാബു പിന്നീട് മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടകവിഭാഗമായി ദൃശ്യകല ആരംഭിച്ചതോടെ അതിന്റെ അവിഭാജ്യ ഘടകമായി മാറി. യുകെയിലെ നാടകരംഗത്തെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിട്ട ദൃശ്യകലയുടെ ആദ്യകാല നാടകങ്ങളില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തതും ബാബു ആയിരുന്നു. യുകെയിലെ വിവിധ സംഘടനകള്‍ നടത്തിയ നാടക മത്സരങ്ങളില്‍ നല്ല നടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ നിരവധി തവണ ലഭിച്ചിട്ടുള്ള ബാബു എന്ന ബോഡ്വിന്‍ സൈമണ്‍ ഇന്നും നാടകരംഗത്ത് സജീവമാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ലീഷ് എന്ന സിനിമയില്‍ പ്രമുഖമായ വേഷവും ബാബു ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുബം. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസം.
സാഹിത്യവേദിയുടെ പുരസ്‌കാരത്തിന് അര്‍ഹനായ ഷാഫി ഷംസുദിനും കൊല്ലം സ്വദേശിയാണ്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ ക്വാളിറ്റി ഇപ്രൂവ്‌മെന്റ് അഡൈ്വസര്‍ ആയി ജോലി ചെയ്യുന്നു. തന്റെ നഴ്‌സിംഗ് വിദ്യാഭാസ കാലത്ത് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു. യുകെയിലെത്തിയ ഷാഫി 2008 ല്‍ സമ്മര്‍ ഇന്‍ ബ്രിട്ടന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. 2014ല്‍ പുറത്തിറങ്ങിയ ഓര്‍മകളില്‍ സെലിന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനും തിരക്കഥാകൃത്തും ഷാഫിയായിരുന്നു. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ 2016 ല്‍ നിര്‍മിച്ച untill4 എന്ന ഷോര്‍ട് ഫിലിമിന്റെയും സംവിധായകനും തിരക്കഥാകൃത്തും ഷാഫി ആയിരുന്നു. ഉടന്‍ പുറത്തിറങ്ങുന്ന രഹസ്യം എന്ന ഷോര്‍ട് ഫിലിമിന്റെ മുഖ്യ അഭിനേതാവായും സംവിധായകനായും വരുന്ന ഷാഫി ലണ്ടനില്‍ താമസിക്കുന്നു. സമ്മര്‍ ഇന്‍ ബ്രിട്ടന് ഏകദേശം ഒരു ലക്ഷം വ്യൂവേഴ്സും ഓര്‍മകളില്‍ സെലിന് ഏകദേശം നാല് ലക്ഷത്തോളം വ്യൂവേഴ്സും untill 4 നു 40,000 ത്തോളം വ്യൂവേഴ്സുമുണ്ട്.
പുരസ്‌കാര ജേതാക്കളെ ലണ്ടന്‍ മലയാള സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദനം അറിയിച്ചു
എംപിമാരുടെ വേതനത്തില്‍ അടുത്ത മാസത്തോടെ വര്‍ദ്ധനവുണ്ടാകും. 1.8 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഒരു എംപിക്ക് ലഭിക്കുന്ന വേതനം 77,379 പൗണ്ടാകും. ഇതു സംബന്ധിച്ച് തീരുമാനം പാര്‍ലമെന്ററി സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി കൈകൊണ്ടു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ലാണ് എംപിമാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. 67,000 പൗണ്ടായിരുന്ന ബേസിക്ക് സാലറി അന്ന് 74,000 പൗണ്ടായി വര്‍ദ്ധിപ്പിച്ചു.
2016ല്‍ 1.3 ശതമാനവും 2017ല്‍ 1.4ശതമാനവും വേതനം വര്‍ദ്ധിപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ ഏകദേശം 11,000 പൗണ്ടിന്റെ വര്‍ദ്ധനവാണ് എംപിമാരുടെ വേതന കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2010നു ശേഷം പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ ചുമത്തിയിരിക്കുന്ന ഒരു ശതമാനം ആന്യൂല്‍ ക്യാപിന് ഇരട്ടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഹൗസ് ഓഫ് കോമണ്‍സ് കമ്മറ്റി ചെയറിനു നല്‍കിവരുന്ന അധിക വേതനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഏതാണ്ട് 1.8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വേതനത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് 2015 ജൂലൈയില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് ഐപിഎസ്എ പറയുന്നു. സമീപകാലത്ത് എംപിമാരുടെ വേതനം സംബന്ധിച്ച പുതിയ തീരുമാനങ്ങളൊന്നും കൈകൊണ്ടിരുന്നില്ല. പുതിയ തീരുമാനം എംപിമാര്‍ സ്വാഗതം ചെയ്യാനാണ് സാധ്യത.
സ്വന്തം ലേഖകന്‍
യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജ വാര്‍ത്തകള്‍ എഴുതി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ കേസില്‍ നഷ്ടപരിഹാര തുകയായ 35000 പൗണ്ട് (മുപ്പത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിയായ ഷാജന്‍ സ്കറിയ വക്കീല്‍ മുഖാന്തിരം കൈമാറി. കേസില്‍ വാദിയായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനോട് പരസ്യ ഇനത്തില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട ഷാജന്‍ സ്കറിയ പരസ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന ബിസിനസ് തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി, മറുനാടന്‍ മലയാളി എന്നീ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉപയോഗിച്ച് ആയിരുന്നു അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്.
പരസ്യ ഇനത്തില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറാവാതെ വന്നതിന്‍റെ പേരില്‍ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ബിസിനസ് തകര്‍ക്കാനും ആയിരുന്നു ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചത് എന്ന സുഭാഷ് ജോര്‍ജ്ജിന്‍റെ പരാതിയില്‍ സത്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജന്‍ സ്കറിയയ്ക്ക് ഷ്രൂസ്ബറി മജിസ്ട്രേട്ട് കോടതി പിഴ ശിക്ഷ വിധിച്ചത്. കൂടാതെ പരാതിക്കാരനെതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കരുത് എന്നും കോടതി ചിലവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഈ വിധിക്കെതിരെ ഷാജന്‍ നല്‍കിയ അപ്പീലില്‍ വാദം നടന്ന് കൊണ്ടിരിക്കെ വിധി എതിരാകും എന്ന് മനസ്സിലാക്കിയ ഷാജന്‍ തുടര്‍ന്ന് പരാതിക്കാരനോട് 35000 പൗണ്ട് നഷ്ടപരിഹാരം നല്‍കാമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിക്കുകയുമായിരുന്നു. താന്‍ എഴുതിയ വാര്‍ത്തകള്‍ സത്യസന്ധമല്ലായിരുന്നു എന്ന് തുറന്ന് സമ്മതിച്ച ഷാജന്‍, ക്രിമിനല്‍ കേസില്‍ കടുത്ത ശിക്ഷ ലഭിച്ചാല്‍ തന്‍റെ ജീവിതം തന്നെ തകരുമെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സുഭാഷിനോട് കാലു പിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് കൊണ്ട് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് മാനുവലിന് അയച്ച വോയ്സ് മെസേജ് ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കേള്‍ക്കാം.
വെറും 650 പൌണ്ട് പിഴ അടച്ച് തീര്‍ക്കാമായിരുന്ന കേസ് മുപ്പതിനായിരം പൌണ്ടോളം വീണ്ടും ചെലവാക്കി, അപ്പീല്‍ വരെ എത്തിച്ച് 35000 പൗണ്ട് കൂടി പരാതിക്കാരന് നല്‍കി ഒഴിവാക്കിയെടുക്കുന്നതില്‍ നിന്ന് ഷാജനോടൊപ്പം ഈ മാധ്യമ വ്യഭിചാരത്തിന് പിന്നില്‍ ഒരു മാഫിയ സംഘം തന്നെ ഉണ്ടായിരുന്നു എന്നതാണ് തെളിയുന്നത്. ഇത്തരം ഒരു കേസ് നടത്താന്‍ ഷാജന്‍ സ്കറിയയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം എവിടെ നിന്ന് ലഭിച്ചു എന്നത് ദുരൂഹമാണ്. വീട് വിറ്റ് ആണ് പണം നല്‍കിയത് എന്ന ഷാജന്റെ വാദം തെറ്റാണ് എന്നത് ഏതൊരു യുകെ മലയാളിക്കും വ്യക്തമാണ്. മോര്‍ട്ട്ഗേജ് എടുത്ത് റീമോര്‍ട്ട് ഗേജ് തുകയും നേരത്തെ തന്നെ വാങ്ങിയിട്ടുള്ള ഒരു വീട് വിറ്റാല്‍ എന്ത് ലഭിക്കും എന്നത് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. യുകെയില്‍ അഞ്ച് പൈസയുടെ തൊഴില്‍ പോലും ചെയ്യാതെ, ടാക്സും അടക്കാതെ വിസ നിയമങ്ങള്‍ ലംഘിച്ച് വിലസി നടക്കുന്ന ഷാജന് കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും ഇതിനായി തോന്നുമ്പോഴൊക്കെ യുകെയില്‍ വന്നു പോകാനും ആവശ്യമായ പണം നിര്‍ലോഭം ലഭിച്ചിരുന്നത് യുകെയിലെ ചില വിവാദ ബിസിനസ്സുകാരില്‍ നിന്നാണ്.
ഷാജന്‍ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാര തുക ലഭിച്ചാല്‍ ക്രിമിനല്‍ കേസില്‍ കോടതിയുടെ അനുമതിയോട് കൂടി ഹാജരായി തെളിവുകള്‍ നല്കാതിരിക്കാം എന്ന് അഡ്വ. സുഭാഷ് ജോര്‍ജ്ജ് സമ്മതിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്ത അവധിയില്‍ അഡ്വ. സുഭാഷ് മാനുവല്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ ഷാജന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ചിലവായ തുക നഷ്ടവും ശിക്ഷയുമാണ് കാത്തിരിക്കുന്നത്.
ഇങ്ങനെ സമ്മതിച്ച 35000 പൗണ്ടാണ് ഷാജന്‍ സ്കറിയ ഫെബ്രുവരി 23ന് കൈമാറിയത്. എന്നാല്‍ ഷാജന്‍ നല്‍കിയ വ്യാജ വാര്‍ത്തകള്‍ മൂലം ഉണ്ടായ ബിസിനസ് നഷ്ടം പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി അഡ്വ. സുഭാഷ് ജോര്‍ജ്ജ് യുകെ ഹൈക്കോടതിയില്‍ നല്‍കിയ സിവില്‍ കേസ് തുടര്‍ന്നും മുന്‍പോട്ടു പോവുകയായിരുന്നു. ഈ കേസില്‍ ഷാജനെ വിസ്തരിച്ച യുകെ ഹൈകോടതി തെളിവുകള്‍ പരിശോധിക്കുകയും ഷാജന്‍ കുറ്റക്കാരനാണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞു. ഈ കേസില്‍ 30000 പൗണ്ട് നഷ്ട പരിഹാരവും 35000 പൗണ്ട് കോടതി ചെലവ് നല്‍കാമെന്നും ഫെബ്രുവരി 23ന് ഹാജരായപ്പോള്‍ ഷാജന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും കോടതി ഇതിന് മുകളില്‍ ഒരു തുകയായിരിക്കും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയെന്ന് വ്യക്തമായി കഴിഞ്ഞു. നഷ്ടപരിഹാരമായി ഒരു ലക്ഷം പൗണ്ട് ആണ് സിവില്‍ കേസില്‍ സുഭാഷ് ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയില്‍ നിരവധി കുടുംബങ്ങളും ബിസിനസ്സുകളും ഇതിന് മുന്‍പും ഷാജന്‍ സ്കറിയ നടത്തിയ വ്യക്തിഹത്യകള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും ഇരയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ ഈ നെറികേടിനെതിരെ കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും. മാധ്യമ ഗുണ്ടായിസം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഷാജന്‍ സ്കറിയയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. തന്‍റെ ഇനിയുള്ള കാലത്തെ മാധ്യമ പ്രവര്‍ത്തനം ചിലര്‍ക്ക് അടിയറവ് വച്ച് കൊണ്ടാണ് നഷ്ടപരിഹാരത്തിനുള്ള തുക ഷാജന്‍ കണ്ടെത്തിയത്. തന്‍റെ വായനക്കാരെ തന്ത്രപരമായും മനശാസ്ത്ര പരമായും വഞ്ചിച്ച് ഈ ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭം വരുത്തി നല്‍കാമെന്ന് ഷാജന്‍ ഉറപ്പ് നല്‍കുന്ന വോയ്സ് ക്ലിപ്പ് മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്.
താന്‍ സത്യത്തിന് വേണ്ടി നില കൊള്ളുന്ന ആളാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ഷാജന്‍ സത്യത്തില്‍ അങ്ങനെയല്ല എന്നതിനുള്ള വ്യക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കേസ്. ആവശ്യപ്പെട്ട വന്‍തുക പരസ്യ ഇനത്തില്‍ ലഭ്യമായില്ല എന്നതിനാലും വ്യക്തി വൈരാഗ്യം മൂലവും വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം സാക്ഷികളെ സ്വാധീനിക്കലും കരഞ്ഞ് കാലു പിടിക്കലും ഉള്‍പ്പെടെ എല്ലാ അടവുകളും ഷാജന്‍ പയറ്റിയിരുന്നു.
യുകെയിലെ ശക്തമായ നിയമ വ്യവസ്ഥകളുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഈ വ്യക്തിഹത്യാ പത്രപ്രവര്‍ത്തകന്റെ അഹന്തയില്‍ നിന്ന് യുകെയിലെ മലയാളികളും മലയാളി ബിസിനസ്സുകാരും രക്ഷപെട്ടത്. തിരുവനന്തപുരത്ത് ഇരുന്ന് വ്യാജവാര്‍ത്തകള്‍ എഴുതി ഇന്ത്യന്‍ നിയമവ്യവസ്ഥയെയും കോടതികളെയും പറ്റിച്ച് നടന്നിരുന്ന ഷാജനെ യുകെയിലെത്തിച്ച് ശിക്ഷിച്ചതിന് യുകെ മലയാളികള്‍ എന്നും ബ്രിട്ടീഷ് നിയമ വ്യവസ്ഥയോട് കടപ്പെട്ടിരിക്കും.
സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.
അതിശൈത്യം തുടരുന്ന യുകെയില്‍ ഗ്യാസ് ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ദി നാഷണല്‍ ഗ്രിഡ് (‘ഗ്യാസ് ഡിഫിസിറ്റ് വാണിംഗ്’). കഴിഞ്ഞ വ്യാഴാഴ്ച്ച രാജ്യത്തിന്റെ മൊത്തം ഗ്യാസ് ഉപയോഗം ഏതാണ്ട് 48 മില്ല്യണ്‍ ക്യൂബിക് മീറ്ററില്‍ കൂടുതലായിരുന്നെന്നും ഡിമാന്റിനു അനുസരിച്ച് ഗ്യാസ് ലഭ്യമാക്കുന്നത് തുടരാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും യുകെ പവര്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ പറയുന്നു. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ് ആദ്യഘട്ടമാണെന്നും കാര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമായി തുടരുകയാണെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. പുതിയ മുന്നറിയിപ്പ് വെളളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക ഉപഭോക്താക്കളോട് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനാവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഓപ്പറേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാനമായി ലഭിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 50മില്ല്യണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികൂല കാലാസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഗ്യാസ് ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ തുടരുന്ന വിതരണത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് ഓപ്പറേറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45 ഓടെയാണ് ഓപ്പറേറ്റര്‍ ഗ്യാസ് ക്ഷാമം നേരിട്ടേക്കാമെന്ന മുന്നറിയിപ്പ് വിപണിയെ അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഗ്യാസ് നെറ്റ്‌വര്‍ക്കില്‍ സുരക്ഷിതവും വിശ്വാസ യോഗ്യവുമായ രീതിയില്‍ ഗ്യാസ് വിതരണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ഇതിനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. വ്യാവസായിക രംഗത്ത് ഞ്ങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംരഭകരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണ്. പുതിയ സാഹചര്യത്തെ ഗൗരവപൂര്‍വ്വം വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും ഓപ്പറേറ്റര്‍ പറയുന്നു.
പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങള്‍ യുകെ സമീപ കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ തണുപ്പാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശീതക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും പകല്‍ സമയങ്ങളില്‍ താപനില മൈനസ് 11 വരെ എത്തുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കാലവസ്ഥ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
യുകെയിലെ ഏറ്റവും വലിയ ചിക്കന്‍ പ്രോഡക്ട്‌സ് വിതരണക്കാരായ 2 സിസ്റ്റേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രഞ്ജിത്ത് സിങ് ബോപാരന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ സ്ഥാനത്ത് നിന്ന പുറത്തേക്ക്. സ്ഥാപനത്തില്‍ ഏതാണ്ട് 25 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് സിങ്. കഴിഞ്ഞ വര്‍ഷം കമ്പനി സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായതായിരുന്നു. ഗാര്‍ഡിയന്‍ ഐടിവി എന്നിവര്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ വെസ്റ്റ് ബ്രോംവിച്ചിലെ പ്ലാന്റ് ഏതാണ്ട് അഞ്ച് ആഴ്ച്ചകളോളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സ്ഥാപന മേധാവിയെ പുറത്താക്കാനുള്ള പുതിയ നീക്കം ഇതിനെ പിന്‍പറ്റിയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2 സിസ്റ്റേഴ്സ് ഹോള്‍ഡിംഗ്സ് കമ്പനിയുടെ പ്രസിഡന്റായി ബോപാരന്‍ സ്ഥാനമേല്‍ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒഴിവു വന്നിരിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ തലവന്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതര്‍ പറയുന്നു.
വളരെ സുതാര്യവും കൃത്യതയും സൂക്ഷിക്കുന്ന വ്യവസായിക സംരഭങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വയം അര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് ഞാന്‍. കമ്പനി പരമാവധി ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തനങ്ങളെ ലളിതമാക്കുകയുമാണ് എന്റെ ശ്രമം. വലിയ വ്യാവസായിക സംരഭങ്ങളുടെ നേതൃത്വത്തിലേക്ക് എത്തുകയും അവിടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാര നടപടികള്‍ നിര്‍മ്മിക്കുകയും ചെയ്യുകയെന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വ്യാവസായിക പ്രശ്‌നങ്ങള്‍ മാത്രമല്ല് ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ബോപാരന്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വവും സുസ്ഥിരതയുമാണ് പ്രവര്‍ത്തന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോപാരന്‍ സംസാരിച്ച കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മീറ്റ് ഫാക്ടറി സ്‌കാഡലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
2 സിസ്റ്റേഴ്‌സ് മീറ്റ് ഫാക്ടറിയില്‍ ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിയുടെ ഭക്ഷ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതെത്തുടര്‍ന്ന് ബോപാരന്‍ പാര്‍ലമെന്ററി സെലക്ട് കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിഷയത്തില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴിയിറച്ചി പാക്ക് ചെയ്യുന്നതും നിലത്തുവീണ ഇറച്ചിയടക്കം വീണ്ടും ഉപയോഗിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. കമ്പനിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കമ്പനി അന്വേഷണം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടികളെ നഴ്‌സറിയില്‍ അയച്ച് പഠിപ്പിക്കുന്നതിന് ആഴ്ച്ചയില്‍ വരുന്ന ചെലവ് 122 പൗണ്ട്. ചൈല്‍ഡ് കെയര്‍ സര്‍വീസുകള്‍ക്കായി സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുകയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തുടനീളം ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുക വ്യത്യാസപ്പെട്ടു കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ സമയ ജോലിക്കാരായ ആളുകളുടെ കുട്ടികള്‍ക്കായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പകുതിയോളം വരുന്ന പ്രദേശിക അതോറിറ്റികളില്‍ മാത്രമാണ് ചൈല്‍ഡ് കെയര്‍ ലഭ്യമായിട്ടുള്ളു. ആഴ്ച്ചയില്‍ വെറും 25 മണിക്കൂര്‍ കുട്ടികളെ നഴ്‌സറികളില്‍ അയക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ചെലവഴിക്കേണ്ടി വരുന്ന തുക ഏകദേശം 122 പൗണ്ടോളം വരും. ബ്രിട്ടനില്‍ രണ്ട് വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികളാണ് നഴ്‌സറി സേവനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാളും ഏതാണ്ട് 7 ശതമാനത്തോളമാണ് ഈ രംഗത്തെ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും ഫാമിലി ആന്റ് ചൈല്‍ഡ് കെയര്‍ ട്രസ്റ്റിന്റെ 18മത് ആന്യൂല്‍ ചൈല്‍ഡ് കെയര്‍ സര്‍വേ പറയുന്നു. രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറിയില്‍ പോകുന്നതിനായി ആഴ്ച്ചയില്‍ വരുന്ന ചെലവ് 119 പൗണ്ടാണ്. ആഴ്ച്ചയില്‍ ഏതാണ്ട് 25 മണിക്കൂറോളം മാത്രമാണ് ഇവര്‍ നഴ്‌സറിയില്‍ തുടരുന്നത്. ഇഗ്ലണ്ടിലെ ജോലിയെടുക്കുന്ന മാതാപിതാക്കളുടെ മൂന്ന് മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ച്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സേവനം ലഭ്യമാണ്. എന്നാല്‍ അവര്‍ക്ക് ആഴ്ച്ചയില്‍ 20 അധിക മണിക്കൂറുകള്‍ ആവശ്യമായി വരുകയാണെങ്കില്‍ ശരാശരി 94 പൗണ്ടോളം ഇവര്‍ ചെലവഴിക്കേണ്ടി വരുന്നതായി പഠനം പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന ഇത്തരം ചെലവുകളുടെ കാരണങ്ങള്‍ സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സറികളിലേയും ഫീസ് കണക്കുകള്‍ വ്യത്യാസമുള്ളതാണ്. നഴ്‌സറികള്‍ക്കും ചൈല്‍ഡ് മൈന്‍ഡേഴ്‌സിനും അനുസരിച്ച് ഫീസിനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ കാരണം വ്യത്യാസപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് കെയര്‍ സേവനങ്ങളുടെ ഫീസിനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ടാക്‌സ് ഫ്രീ ചൈല്‍ഡ് സംവിധാനം ഉപയോഗിക്കുന്ന ചില മാതാപിതാക്കള്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി മുതല്‍ മുടക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി ഇഗ്ലണ്ടില്‍ മുടക്കുന്ന തുക ശരാശരി ആഴ്ച്ചയില്‍ 124.73 പൗണ്ടും, വെയില്‍സില്‍ 116.18 പൗണ്ടും സ്‌കോട്‌ലന്റില്‍ 109.68 പൗണ്ടുമാണ്. ലണ്ടനാണ് ഇഗ്ലണ്ടിലെ ഏറ്റവും ചെലവേറിയ പ്രദേശം. ആഴ്ച്ചയില്‍ ലണ്ടനില്‍ ചൈല്‍ഡ് കെയറിനായി നല്‍കേണ്ടത് 183.56 പൗണ്ടാണ്. ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശ് നോര്‍ത്ത് വെസ്റ്റാണ്. ഇവിടെ ചെലവ് വെറും 101.83 പൗണ്ടാണ്.