ന്യൂസ് ഡെസ്ക്
ലെസ്റ്ററിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക് ലി റോഡിലുള്ള സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി സ്ഫോടനം നടന്നത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി. കനത്ത പുകയും പൊടിപടലവും പരിസരത്ത് നിറഞ്ഞു. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ അറുപതോളം വീടുകൾ പോലീസ് ഒഴിപ്പിച്ചിരുന്നു.
സംഭവത്തെ തുടർന്ന് ആറു ഫയർ യൂണിറ്റുകളും പോലീസ്, ആംബുലൻസ് സർവീസുകളും സ്ഥലത്ത് കുതിച്ചെത്തി. ഹിക്ക് ലി റോഡും കാർസിൽ റോഡും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഈ ഏരിയയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. പോലീസിലെ വിവിധ വിഭാഗങ്ങളും ഡോഗ് സേർച്ച് ടീമും ഫയർഫോഴ്സും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ പേർ ബിൽഡിംഗിൽ ഉണ്ടായിരുന്നോ എന്ന് അറിവില്ല. സ്ഫോടന കാരണം ഇത് വരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ശക്തമായ സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ വരെ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കത്തിയെരിയുന്ന വസ്തുക്കളില്‍ നിന്നുള്ള പുക ശ്വസിച്ചാണ് ഓരോ ഫയര്‍മാനും തീ കെടുത്തല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത്. ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ഈ പുകയില്‍ നിറയെയുണ്ടാകാം. ഇവ ശ്വസിക്കുന്നതാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് കാരണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അവരുടെ യൂണിഫോമാണ് പ്രധാന വില്ലനെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയറിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. ഫയര്‍മാന്‍മാര്‍ ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ശ്വസിക്കുന്നതിലും കൂടുതല്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ പഠനം പറയുന്നത്. ഫയര്‍ ഫൈറ്റര്‍മാരുടെ പ്രത്യേക യൂണിഫോമില്‍ മാരകമായ കെമിക്കലുകള്‍ പലപ്പോഴും പുരളാന്‍ ഇടയുണ്ട്. ഇത് കരുതലോടെ നീക്കം ചെയ്യപ്പെടാതെ ദീര്‍ഘനാള്‍ യൂണിഫോമില്‍ പറ്റിയിരിക്കുകയും ശരീരം അല്‍പ്പാല്‍പ്പമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ക്യാന്‍സര്‍ രോഗ സാധ്യത കൂടുന്നതായും സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ബ്രിട്ടീഷ് ഫയര്‍മാന്‍മാരില്‍ 75 വയസ് കഴിഞ്ഞവരില്‍ ക്യാന്‍സറിന്റെ തോത് ഉയര്‍ന്ന നിലയിലാണ്. ഇതേത്തുടര്‍ന്നാണ് ഇതിന്റെ കാരണമന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സാധാരണക്കാരേക്കാള്‍ മൂന്നിരട്ടിയാണ് ഫയര്‍മാന്‍മാരിലെ ക്യാന്‍സര്‍ രോഗികളെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂണിഫോം വഴി കെമിക്കലുകള്‍ ശരീരത്തില്‍ വന്‍ തോതില്‍ കയറുന്നു എന്ന പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഫയര്‍ ബ്രിഗേഡ്‌സ് യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കയിലെ ഫയര്‍മാന്‍മാരേക്കാള്‍ 350 ഇരട്ടി ക്യാന്‍സര്‍ രോഗ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് യു.കെയിലെ ഫയര്‍മാന്‍മാര്‍ ജോലി ചെയ്യുന്നതെന്ന് പഠനം പറയുന്നു. അപകടകരമായ രീതിയില്‍ മലിനമായ ഉപകരണങ്ങളും യൂണിഫോമുമാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് പ്രധാന കാരണമെന്ന് റിസര്‍ച്ചിന് നേതൃത്വം കൊടുത്ത പ്രൊഫസര്‍ അന്ന സ്റ്റെക് പറഞ്ഞു. അമേരിക്കയിലോ കാനഡയിലോ ആണ് ഇത്തരം ഒരു കണ്ടെത്തല്‍ നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഇടപെടുന്ന സാഹചര്യമുണ്ടായേനെ. ഈ വിഷയത്തില്‍ യു.കെ അടിയന്തിരമായി കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജീവനക്കാരെ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കരുതെന്ന നിയമത്തില്‍ യൂറോപ്പ്യന്‍ ടോപ് കോടതി ഇളവ് അനുവദിച്ചു. ആവശ്യമെങ്കില്‍ ഗര്‍ഭിണികളേയും ജോലിയില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. സ്പാനിഷ് ധനകാര്യ സ്ഥാപനമായ ബാങ്കിയക്കെതിരെ ജീവനക്കാരിയായ ജസീക്ക പൊറാസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.
ചെലവ് ചുരുക്കലിന്റെ പേരില്‍ ബാങ്കിയ പുറത്താക്കിയ ജീവനക്കാരുടെ കൂട്ടത്തില്‍ ജസീക്കയും ഉണ്ടായിരുന്നു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഇത്തരം നടപടിക്ക് വിധേയയാതെന്നും യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് തന്നെ പുറത്താക്കാന്‍ ബാങ്കിയക്ക് അവകാശമില്ലെന്നും ജസീക്ക ഹര്‍ജിയില്‍ വാദിച്ചു. ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ മെറ്റേണിറ്റി ലീവ് കഴിയും വരെ ജീവനക്കാരെ പുറത്താക്കുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ നിയമം സ്ഥാപനങ്ങളെ വിലക്കുന്നുണ്ട്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കാരണത്താല്‍ പുറത്താക്കരുതെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.
ജസീക്കയുടെ വിഷയം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭിണികളും ഉള്‍പ്പെട്ടേക്കാം. എന്നാല്‍ പിരിച്ചുവിടുന്നതിന്റെ കാരണം ജീവനക്കാരെ രേഖാമൂലം അറിയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അധിക ജീവനക്കാരെ പുറത്താക്കുന്ന പട്ടിക തയ്യാറാക്കുന്നതിന് സ്ഥാപനം സ്വീകരിച്ച മാനദണ്ഡങ്ങളും അവരെ അറിയിക്കണം.
ഗര്‍ഭകാലത്തും കുട്ടികള്‍ ഉണ്ടായ ശേഷവും സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് മൂലം ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങള്‍ ഓരോവര്‍ഷവും വലിയ തുക നഷ്ടം വരുത്തുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 280 മില്ല്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ നഷ്ടം വരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. പിരിച്ച് വിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, പുതിയ ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവയും പരിചയമുള്ള ജീവനക്കാര്‍ പോകുന്നത് മൂലമുള്ള ഉത്പാദന നഷ്ടവുമെല്ലാം കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. സ്ത്രീ ജീവനക്കാരില്‍ പത്തില്‍ ഒരാള്‍ കുട്ടികള്‍ ഉണ്ടായ ശേഷം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പറയുന്നു. ഓരോ വര്‍ഷവും 54000 സ്ത്രീകള്‍ക്കാണ് ഇങ്ങനെ തൊഴില്‍ നഷ്ടമാകുന്നത്.
40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ പണം അടക്കേണ്ടി വരും. 40 വയസ്സിന് മുകളില്‍ പ്രായമുള്ള മില്ല്യണ്‍ കണക്കിന് ജോലിയെടുക്കുന്നവര്‍ പുതിയ പദ്ധതിയായ ഡിമന്‍ഷ്യ ടാക്‌സ് അടക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം നടന്ന തെരെഞ്ഞെടുപ്പില്‍ ഡിമന്‍ഷ്യ ടാക്‌സ് പദ്ധതി കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ടോറികള്‍ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇക്കാരണം കൊണ്ടുതന്നെ തേരെസ മേയ് ജന പിന്തുണ കുറഞ്ഞതായി നിരീക്ഷകര്‍ പറയുന്നു. പദ്ധതി പ്രഖ്യാപനത്തിന് ശേഷം വന്ന എതിര്‍പ്പുകള്‍ പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ തന്നെ സോഷ്യല്‍ കെയറിനായി പരാമവധി പണമടക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിക്കുകയാണ് പുതിയ പദ്ധതിയെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും തെരെസ മേയ് പറഞ്ഞു. പുതിയ ഡിമന്‍ഷ്യ ടാകസ് ഡാമിയന്‍ ഗ്രീന്‍ ആവശ്കരിച്ച് പദ്ധതിയുടെ ഭാഗമായിട്ടാണ്.
കാബിനറ്റ് തീരുമാനത്തിന് മുന്‍പ് തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് നടന്ന സോഷ്യല്‍ കെയര്‍ റിവ്യൂയില്‍ 40 വയസ്സിന് മുകളിലുള്ളവരുടെ ദേശീയ ഇന്‍ഷൂറന്‍സ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം വെച്ചിരുന്നു. സര്‍ക്കാരിലേക്ക് അടക്കപ്പെടുന്ന തുക വര്‍ഷം 20 ബില്ല്യണ്‍ പൗണ്ട് വരെ ഉയര്‍ത്താന്‍ കഴിയുമെന്നും സമാന ലെവി സമ്പ്രദായം ജര്‍മ്മനി, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ടെന്നും മുന്‍ ഫസ്റ്റ് സെക്രട്ടറി അവകാശപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടങ്ങളില്‍ പ്ലാന്‍ അനുസരിച്ച് 27,600 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 364 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരും. 52,000 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 884 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരുമെന്നും ഡാമിയന്‍ ഗ്രീന്‍ പറയുന്നു. മിസ്റ്റര്‍ ഗ്രീന്‍ ഫസ്റ്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്.
ജെറമി ഹണ്ട് സോഷ്യല്‍ കെയര്‍ റിവ്യൂ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി തന്റെതായി പുതിയ പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഈ വര്‍ഷം വകുപ്പില്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഡിമന്‍ഷ്യ ടാക്‌സ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് തിരികെ നല്‍കുന്ന പണമാണെന്നും പദ്ധതി ചുരുങ്ങിയ സമയത്തേക്ക് ജനങ്ങളുടെ പണം സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മിസ്റ്റര്‍ ഗ്രീന്‍ പറയുന്നു. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ 100 വയസ്സുവരെ ജീവിക്കാന്‍ പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് അതിനായുള്ള കരുതല്‍ ആവശ്യമാണെന്നും ടോറി എംപി ആഷ്‌ഫോര്‍ഡ് സണ്‍ഡേയോട് പറഞ്ഞു. അടുത്ത തലമുറ നിശ്ചിത തുകയുടെ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ്. അതിനോടപ്പം രണ്ട് ശതമാനം കൂടുതല്‍ നിര്‍ബന്ധിത നാഷണല്‍ ഇന്‍ഷുറന്‍സ് ലെവിയിലേക്ക് നല്‍കാന്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കഴിയേണ്ടതുണ്ട്. സമാന രീതി ജപ്പാനില്‍ നിലനില്‍ക്കുന്നുണ്ട്. ലെവി അടക്കുന്നതിനോടപ്പം വരും വര്‍ഷങ്ങളിലുള്ള നിങ്ങളുടെ സാമൂഹിക പരിപാലനമാണ് സ്വയം ഉറപ്പു വരുത്തുന്നതെന്നും എംപി പറഞ്ഞു.
നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടിക്കുന്നു. ചികിത്സ തേടിയോ അല്ലാതെയോ എന്‍എച്ച്എസുകളിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ഹോം ഓഫീസിന് കൈമാറണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാതിരിക്കുന്നുവെന്നതിനുള്ള തെളിവുകളുണ്ടെന്ന് ഹെല്‍ത്ത് ബോസുമാര്‍ ആരോപിക്കുന്നു. ഈ നടപടി പൊതുജനാരോഗ്യ രംഗത്തെ ഗൗരവകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. മെഡിക്കല്‍ രംഗത്തെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നതാണ് പുതിയ പ്രശ്‌നങ്ങളെന്നും ഇത് രോഗിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതായും ഡോക്ടര്‍മാരുടെയും രോഗികുടെയും കൂട്ടായ്മകള്‍ പറയുന്നു.
നാടുകടത്തല്‍ ഭീഷണി നിലനില്‍ക്കുന്നത് കാരണം പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ജിപിയെ സന്ദര്‍ശിക്കുന്നത് മാസങ്ങള്‍ വൈകിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് കമ്മറ്റി പറയുന്നു. അപകടങ്ങളെ തുടര്‍ന്നോ അല്ലാതെയോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന കാരണംകൊണ്ടാണ് കുടിയേറ്റക്കാരായ ആളുകള്‍ ചികിത്സ തേടിയെത്തുന്നതെന്നും കമ്മറ്റി പറയുന്നു. തെരെസ മേയ് ഹോം സെക്രട്ടറിയായിരുന്ന സമയത്താണ് എന്‍എച്ച്എസും ചികിത്സക്കെത്തുന്ന സമയത്ത് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച പോളിസിക്ക് രൂപം നല്‍കിയത്. ഈ പോളിസി അനധികൃത കുടിയേറ്റക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഹോം ഓഫീസും എന്‍എച്ച്എസ് ഡിജിറ്റലുമായി തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച ധാരണാപത്രം (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) പ്രകാരം ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെയുള്ള വ്യക്തിവിവരങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ അവസാനം താമസിച്ച സ്ഥലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, ജന്‍മദിനം തുടങ്ങിയവ നല്‍കണം. എന്‍എച്ച്എസ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 8,000 ത്തോളം രോഗികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കൈവശമുണ്ട്. ഈ വിവരങ്ങള്‍ ചെറിയ വ്യക്തിവിവരങ്ങള്‍ മാത്രമാണെന്നും രോഗങ്ങളെക്കുറിച്ചുള്ളവയോ രഹസ്യ സ്വഭാവമുള്ളവയോ അല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
ന്യൂസ് ഡെസ്ക്
ലെസ്റ്ററിൽ വൻസ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈകുന്നേരം 7.19നാണ് സിറ്റിയുടെ നോർത്ത് ഭാഗത്തായി വൻ ശബ്ദത്തോടെ ഉള്ള പൊട്ടിത്തെറി ഉണ്ടായത്. ഹിംഗ് ലി റോഡ് ഏരിയയിലാണ് സംഭവം. കാർസിൽ സ്ട്രീറ്റും ഹിംഗ് ലി റോഡും അടച്ചിരിക്കുകയാണ്. എമർജൻസി സർവീസുകൾ സംഭവസ്ഥലത്ത് പാഞ്ഞെത്തിയിട്ടുണ്ട്. ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് ഉണ്ട്. മേജർ ഇൻസിഡെൻറ് എന്ന് പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പോലീസ് നല്‍കിയ അപ്ഡേറ്റ് അനുസരിച്ച് നാലു പേര്‍ക്ക് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനം നടന്ന ഏരിയയിലേക്ക് പോകുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഹിംഗ് ലി റോഡിലെ പോളിഷ് മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് ആദ്യ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അഗ്നിനാളങ്ങൾ വളരെ ഉയരത്തിൽ സ്ഫോടനത്തെ തുടർന്ന് ഉണ്ടായി. പരിസര പ്രദേശങ്ങളിലെ ഷോപ്പുകളും വീടുകളും കുലുങ്ങി വിറച്ചു. ജനങ്ങൾ പരിഭ്രാന്തരായി പുറത്തേയ്ക്കോടി. ലോൻഡിസ് ഷോപ്പ് തീ പിടിത്തത്തിൽ കത്തി നശിച്ചതായി പോലീസ് ഇപ്പോൾ ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാജേഷ് ജോസഫ്
കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്ക്ക് വന്ന പരിണാമം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയിലെ കഠിനമായ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിച്ചിരുന്നവര്‍ അത്രകണ്ട് അധ്വാനിക്കാതെ സമ്പത്ത് കുമിഞ്ഞ് കൂടിയപ്പോള്‍ ജീവിതത്തില്‍ ഉന്നത മൂല്യം കല്പിച്ചിരുന്ന പലതും പടിയിറങ്ങിയിരിക്കുന്നു. രക്തം വെള്ളത്തേക്കാള്‍ ശക്തമാണ് എന്ന വിശ്വാസത്തില്‍ നിന്ന് മാറി രക്തത്തിന്റെ അളവ് കുറയുകയും വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തിരിക്കുന്നു. സുഖലോലുപതയും അലസതയും മൂല്യാധിഷ്ഠിത ജീവിതത്തെ കാര്‍ന്ന് തിന്നുന്നു.
ബന്ധങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും സ്നേഹവും കരുണയും വറ്റിയിരിക്കുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ മലയാളി കയ്യും മെയ്യും മറന്ന് സമ്പാദിച്ച സ്വത്തുകൊണ്ട് നെഞ്ചിന്റെ ഉള്ളിലെ തീവ്രവികാരമായ കാറും വീടും സ്വന്തമാക്കിയെങ്കിലും സാമൂഹ്യമായി ഈ കാലഘട്ടത്തില്‍ ക്ഷീണിതനായിരിക്കുന്നു. മിശ്രസംസ്‌കാരം സമൂലമായ മാറ്റങ്ങളിലേക്ക് നമ്മളെ എല്ലാവരെയും എത്തിച്ചിരിക്കുന്നു. അതിയായ താല്‍പര്യത്തോടെ നേടണമെന്ന് ആഗ്രഹിച്ചവ നേടിയശേഷം, കൂടെ കൊണ്ടുനടന്ന പലതും ഇന്ന് വിരക്തിയായി പ്രതിഷേധമായി മാറിയിരിക്കുന്നു. ആരാധനാലയങ്ങളിലേയും കൂട്ടായ്മകളിലേയും സഹകരണക്കുറവിന് കാരണം മറ്റൊന്നുമല്ല. പരാശ്രയമില്ലാതെ ജീവിക്കുന്ന സ്വയംപര്യാപ്തനായ നവയുഗ മലയാളിയാണ്.
എന്തിനും ഏതിനും എല്ലാവരേയും ആദ്യനാളുകളില്‍ ആശ്രയിച്ച് കഴിഞ്ഞ സമൂഹത്തില്‍ നിന്ന് മാറി ആരേയും ആശ്രയിക്കേണ്ടതായ ജീവിത രീതി പൂര്‍ണമായി നാം ഇന്ന് മാറിയിരിക്കുന്നു. ഗതകാല സ്മരണകളും സ്നേഹവും സൗഹാര്‍ദ്ദവും സോഷ്യല്‍ മീഡിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഹിമവത്കരിക്കപ്പെട്ടവരാകാതെ, കൈ കോര്‍ത്ത് ചേര്‍ന്ന് നില്‍ക്കാം, പങ്കുവെയ്ക്കാം, നിസ്വാര്‍ത്ഥമായി സ്നേഹിക്കാം, സ്വപ്നങ്ങള്‍ കാണുന്നവരാകാം. ശുഭപ്രതീക്ഷയോടെ ഒത്തൊരുമിച്ച് മുന്നേറാം.
യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വോള്‍വോ എക്‌സ്‌സി60 സ്വന്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ 13 കാറ്റഗറി വിജയികളെ പ്രഖ്യാപിച്ചിരുന്നു. ഇവരെ പിന്തള്ളിയാണ് വോള്‍വോ എക്‌സ്‌സി60 പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്‍മയുള്ള നിര്‍മ്മാണവും സുരക്ഷിതമായി ഓടിക്കാന്‍ കഴുയുന്ന വാഹനത്തിന്റെ ഘടനയുമാണ് വോള്‍വോ എക്‌സ്‌സി60 നെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് വോള്‍വോ യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2016ല്‍ കമ്പനി പുറത്തിറക്കിയ എക്‌സ്‌സി90 റണ്ണറപ്പായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ ഇക്കുറി വോള്‍വോ കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രോസ്ഓവറുകള്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട പുരസ്‌കാരമാണ് വോള്‍വോ എക്‌സ്‌സി60 നേടിയിരിക്കുന്നതെന്ന് യുകെ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സ് ഡയറക്ടര്‍ ജോണ്‍ ചെല്ലെന്‍ പ്രശംസിച്ചു.
2016ല്‍ നടന്ന മത്സരത്തില്‍ വോള്‍വോയുടെ തന്നെ എക്‌സ്‌സി90 അവാര്‍ഡിന് തൊട്ടരികലെത്തിയിരുന്നു ഇത്തവണ വോള്‍വോ പുരസ്‌കാരം സ്വന്തമാക്കുക തന്നെ ചെയ്തുവെന്ന് അഭിനന്ദനാര്‍ഹമായ നേട്ടമാണിതെന്നും ജോണ്‍ പറഞ്ഞു. ഓവറോള്‍ യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അതിനോടപ്പം മീഡിയം ക്രോസ്ഓവര്‍ പുരസ്‌കാരവും ലഭിച്ചുവെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അഭിമാനര്‍ഹമായ നേട്ടമാണെന്ന് വോള്‍വോ കാര്‍ യുകെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ വെയ്ക്ക്ഫീല്‍ഡ് പറഞ്ഞു. പുരസ്‌കാരം കാറിന്റെ മനോഹരമായ ഡിസൈന്‍, കട്ടിംഗ് എഡജ് ടെക്‌നോളജി, ആഡംബരപൂര്‍ണമായ സ്റ്റൈലിന്റെയും വിജയത്തെ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വലിയ വിജയത്തെയാണ് പുരസ്‌കാരം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോള്‍വോ എക്‌സ്‌സി60 അതേ നിലവാരത്തിലുള്ള കാറുകള്‍ക്കിടയിലെ മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള വാഹനമാണെന്ന് ഇയാന്‍ ലൈനസ് പറഞ്ഞു. വോള്‍വോ എക്‌സ്‌സി60 ഡിസൈന്‍കൊണ്ടുതന്നെ അതിന്റെ ക്ലാസ് ഉറപ്പിച്ചു കഴിഞ്ഞതായും. സ്വീഡിഷ് ബ്രാന്റ് നിര്‍മ്മിച്ചെടുത്തിട്ടുള്ള വോള്‍വോ എക്‌സ്‌സി60 സ്‌റ്റെലിഷ് കാറുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് എഎം മാഗസീന്‍ പ്രതിനിധി ടോം ഷാര്‍പ് പറഞ്ഞു. യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കോക്‌സ് ഓട്ടോമോട്ടീവ് എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് തലവന്‍ ഫിലിപ് പറഞ്ഞു.
ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്, പ്രാര്‍ത്ഥനയാലും ഉപവാസത്താലും ഓരോ ദിവസവും കഠിനതയേറി ദൈവ നിയോഗങ്ങളെ തിരിച്ചറിയാനുള്ള പ്രാപ്തി നാം കൈവരിച്ചു. ആത്മീകമായ തപനം പാപകറകളെ ഉരുക്കി നിര്‍മ്മലതയെ പുല്‍കി സ്വയത്തിനും സമൂഹത്തിനും ദൈവകൃപകളെ പകരുവാന്‍ നാം സജ്ജരായി. നമ്മുടെ ജീവിത നിഷ്ഠ നമുക്ക് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവര്‍ക്കും നല്‍കുമ്പോള്‍ ആത്മീക ജീവിതം സഫലമാകുന്നു. ഇന്ന് നാം ധ്യാനിക്കുന്നത് വി. മാര്‍ക്കോസിന്റെ സുവിശേഷം 2:1-12 വരെയുള്ള ഭാഗങ്ങളാണ്. യേശു ഒരു ഭവനത്തില്‍ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോ തളര്‍ന്ന് കിടന്ന ഒരു മനുഷ്യനെ നാല് പേര്‍ ചേര്‍ന്ന് കട്ടിലോടുകൂടി സൗഖ്യത്തിനായി അവന്റെ മുന്‍പില്‍ എത്തിക്കുന്ന വായനാ ഭാഗമാണ്. പ്രതിബന്ധങ്ങള്‍ അനവധി അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നു. ലക്ഷ്യം മാര്‍ഗ്ഗതടസങ്ങളെ നിര്‍വീര്യമാക്കി.
തളര്‍വാത രോഗിയായ മനുഷ്യന്‍ നമ്മുടേയും നമ്മുടെ സമൂഹത്തിന്റെയും പ്രതിനിധിയാണ്. ആത്മീയതയില്‍ തളര്‍ച്ച, വിശ്വാസത്തില്‍ തളര്‍ച്ച, സഹജീവികളോടുള്ള സമീപനങ്ങളില്‍ തളര്‍ച്ച, ഇങ്ങനെ പലതും ദൈവ സാമിപ്യത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. ബോധപൂര്‍വ്വം ദൈവിക ദാനങ്ങള്‍ മറന്ന് നാം ജീവിക്കുന്നു. എന്നാല്‍ നാല് പേര്‍ ഇവനെ താങ്ങി കര്‍ത്താവിന്റെ അടുത്ത് എത്തിക്കുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് അവന്റെ ശരീരത്തിനും മനസിനും സൗഖ്യം നല്‍കുന്നു. അപ്പോസ്‌തോലിക കാലങ്ങളില്‍ അവര്‍ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥിച്ചു പോന്നു. ആത്മികമായ വളര്‍ച്ചയ്ക്ക് ഈ നാല് തൂണുകള്‍ അവരെ പ്രാപ്തരാക്കി. (പ്രവൃത്തികള്‍ 2:42). സഭയുടെ വളര്‍ച്ച തന്നെ ഈ നാല് തൂണുകളിന്മേലായിരുന്നു. ഇന്ന് നാം ചൊല്ലുന്ന വിശ്വാസ പ്രമാണത്തിലും സുസ്ഥിരമായ നിലനില്‍പിന് വേണ്ടിയുള്ള നാല് തൂണുകള്‍ നാം അനുദിനം ചൊല്ലുന്നു. കാതോലികവും അപ്പോസ്തലികവും ഏകവും പരിശുദ്ധവും. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അനുവര്‍ത്തിക്കപ്പെടേണ്ടതായ നാല് തൂണുകള്‍ ഉണ്ട്. വിശ്വാസത്തില്‍ ഉള്ള തീക്ഷണത, നിത്യ ജീവകലേക്കുള്ള തീക്ഷ്ണ. ഇവയില്‍ ഏതിലെങ്കിലും നാം അലസത കാണിച്ചാല്‍ തളര്‍വാത രോഗിയോട് നാമും സമന്മാരാകും.
അങ്ങനെയുള്ള ആത്മീയ യാത്രയില്‍ അനവധി പ്രതിബന്ധങ്ങള്‍ നാം തരണം ചെയ്യേണ്ടി വരും. പലതും നമ്മെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ട് പോകുന്നതുമാണ്. ആള്‍ക്കൂട്ടത്തേയും സ്ഥലപരിമിതിയേയും മറികടന്നെന്ന് വിശ്വാസത്താല്‍ ഈ നാല്‍വര്‍ കര്‍ത്താവിന്റെ അടുത്ത് ഇവനെ എത്തിക്കുന്നത്. അവനെ കണ്ട ഉടന്‍ അവന്റെ ശാരീരിക ബലഹീനതകളെക്കാള്‍ മുന്‍പേ അവന്റെ ആത്മിക തലങ്ങളെ ആണ് സൗഖ്യമാക്കിയത്. മകനേ നിന്റെ പാപങ്ങള്‍ മോചിച്ച് തന്നിരിക്കുന്നു. അവന്റെ പാപഭാരങ്ങള്‍ മോചിച്ച ഉടനെ അവന്റെ ശാരീരിക ബന്ധനങ്ങളും മാറുന്നു. അവന്‍ കിടക്ക എടുത്ത് സന്തോഷത്തോടെ മടങ്ങിപ്പോകുന്നു.
നമ്മുടെ അലസതയും മടിയും മാറ്റി ദൈവസന്നിധിയില്‍ എത്തപ്പെടുമ്പോള്‍ ശാരീരികവും മാനസികവുമായ സൗഖ്യം നമുക്ക് ലഭിക്കുന്നു. ഒരു വലിയ സാക്ഷ്യ ജീവിതത്തിന്റെ പൊരുളും ഈ ഭാഗത്ത് നിന്ന് ലഭിക്കുന്നു. നമ്മുടെ ജീവിതം, വിശ്വാസം, തീക്ഷ്ണ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ സൗഖ്യത്തിനും പാപ മോചനത്തിനും ആയി എത്തിക്കേണ്ട ഉത്തരവാദിത്വം. ഓരോ ക്രൈസ്തവനും ഈ നിയോഗം സ്വീകരിക്കുമ്പോള്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ഉയര്‍ന്ന് വരും. നാം ഇന്ന് വരെ ആശ്രയം കണ്ടെത്തിയ പലതും പുതിയ ജീവിതത്തില്‍ ഉപേക്ഷിക്കേണ്ടി വരും, തികച്ചും പുതിയ ജീവിതം.
നമ്മുടെ പാപങ്ങളെ മോചിച്ച്, കൂദാശാധിഷ്ഠിതമായ ഒരു ജീവിതം ഈ നോമ്പില്‍ നമുക്ക് ആരംഭിക്കാം. കുടുംബത്തിലും സമൂഹത്തിലും കഴിയുന്ന അശരണരേയും രോഗികളേയും കുറവുകള്‍ ഉള്ളവരേയും നമുക്ക് ദൈവ മുന്‍പാകെ കൊണ്ട് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അവര്‍ക്ക് സൗഖ്യം ലഭിക്കണം. ”എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് കര്‍ത്താവ് പറഞ്ഞപോലെ നമ്മെ കണ്ടിട്ട് നമ്മുടെ ദൈവത്തെ കണ്ടെത്താന്‍ സമൂഹത്തിന് കഴിയട്ടെ.
അതാകട്ടെ നമ്മുടെ സാക്ഷ്യം
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
അടുത്ത ആഴ്ച്ചകളില്‍ യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന ശീതക്കാറ്റ് റഷ്യയില്‍ നിന്നും യുകെയുടെ പ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞു വീഴ്ച്ചയായിരിക്കും അടുത്ത ആഴ്ച്ചകളില്‍ വരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികൂല കാലാസ്ഥമൂലം വൈദ്യൂതി തടസ്സവും ഗതാഗത തടസ്സവും നേരിടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇഗ്ലണ്ടിലും സ്‌കോട്‌ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശക്തമായ മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതി ശക്തമായ ശീതക്കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുകളുണ്ട്. ഞാറാഴ്ച്ച രാത്രി മൈനസ് 5 ഡിഗ്രി താപനിലയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ താപനില ഈ ആഴ്ച്ച മുഴുവന്‍ തുടരാനാണ് സാധ്യത.
മാര്‍ച്ച് മധ്യത്തോടെ കാലാവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലവസ്ഥമൂലം റോഡില്‍ ഗതാഗതം തടസ്സമുണ്ടാകുമെന്നും റെയില്‍വേ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ വൈദ്യതി മുടങ്ങാനും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ തകരാറ് സംഭവിക്കാനും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈസ്റ്റേണ്‍, സെന്‍ഡ്രല്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. ചെവ്വാഴ്ച്ചയോടെ മഞ്ഞ് വീഴ്ച്ച സ്‌കോട്‌ലണ്ടിലേക്കും വെയില്‍സിലെ ചില പ്രദേശങ്ങളിലേക്കും നോര്‍ത്തേണ്‍ സൗത്തേണ്‍ ഇഗ്ലണ്ടിലേക്കും വ്യാപിക്കും.
കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും യുകെ മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളത് കാരണം യെല്ലോ വാണിംഗ് (yellow warning) നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും 10സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ബുധനാഴ്ച്ച 15 സെന്റീമീറ്ററായി ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷകന്‍ മാര്‍കോ മുന്നറിയിപ്പ് നല്‍കി. മഞ്ഞു വീഴ്ച്ച കനത്തതോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തു വന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ നിരത്തില്‍ കൂടുതല്‍ കരുതലോടെ വേണം വാഹനമോടിക്കാനെന്ന് അധികൃതര്‍ പറഞ്ഞു.