UK

ലണ്ടന്‍: ചെയറിംഗ് ക്രോസില്‍ വന്‍ വാതകച്ചോര്‍ച്ച. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ചോര്‍ച്ചയെത്തുടര്‍ന്ന് 1450 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. സമീപ പ്രദേശത്തെ ഏതാണ്ട് 1450ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. സംഭവത്തെതുടര്‍ന്ന് ചെയറിംഗ് ക്രോസ്, വാട്ടര്‍ലൂ ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചു. തീവണ്ടികള്‍ വിക്ടോറിയ, കാനന്‍ സ്ട്രീറ്റ് ബ്ലാക്ക്ഫ്രയേഴ്‌സ് എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാതകച്ചോര്‍ച്ചയുണ്ടായതോടെ സമീപത്തെ ഹെവന്‍ നൈറ്റ് ക്ലബും സമീപത്തെ ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഉണ്ടായിരുന്നവരെ ദുരന്ത നിവാരണ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്നും ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും നെറ്റ്‌വര്‍ക്ക് റെയില്‍ വക്താവ് അറിയിച്ചു. ലണ്ടനിലെ ഏറ്റവും തിരക്കുള്ള അഞ്ചാമത്തെ സ്റ്റേഷനാണ് ചെയറിംഗ് ക്രോസ്. പ്രതിവര്‍ഷം 42 ദശലക്ഷം യാത്രക്കാരാണ് ഇവിടെയെത്തുന്നത്.

ഈ ഘട്ടത്തില്‍ വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ദുരന്ത നിവാരണ സേനാ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ചോര്‍ച്ച അടയ്ക്കാന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണെന്നും എത്രയും പെട്ടന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെതുടര്‍ന്ന് ജനങ്ങള്‍ പരക്കം പായുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.

വെസ്റ്റ് യോര്‍ക്ക്ഷയര്‍: ഹാലിഫാക്‌സിലെ സ്‌കൂളില്‍ നിന്ന കാണാതായ 11 വയസ്സുകാരിയുടെ ജഡം കണ്ടെത്തി. സമീപത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.45ഓടെയാണ് ഉര്‍സുല കിയോ എന്ന 11 വയസ്സുകാരിയെ കാണാതാവുന്നത്. പൊലീസ് കുട്ടിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് പാരിസ് ഗേറ്റിന് സമീപത്തുളള കാല്‍ഡര്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ മരണകാരണം അന്വേഷിച്ച് വരികയാണെന്നും നിലവില്‍ ദുരൂഹ സാഹചര്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പൊലീസ് വക്താവ് അറിയിച്ചു. മൃതദേഹം ഉര്‍സുലയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ പോലീസ് ജനങ്ങളുടെ സഹായം തേടിയിരുന്നു.

കാണാതാകുമ്പോള്‍ ഉര്‍സുല സ്‌കുള്‍ യൂണിഫോമിലാണെന്നാണ് വിവരം. സമീപ പ്രദേശങ്ങളിലെ ബസ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് ബ്രിഡ്ജിന് സമീപത്തായി ഉര്‍സുല നടന്നു പോകുന്നത് കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്.

“ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്.

മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്.

ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം.

താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക

ചേര്‍ത്തല: വോകിംഗ് കാരുണ്യയുടെ ക്രിസ്മസ് സമ്മാനമായി 44,000 രൂപ പ്രണവിക്ക് കൈമാറി. ഫാദര്‍ മാര്‍ട്ടിന്‍ കൈതക്കാട്ട് 44,000 രൂപയുടെ ചെക്ക് പ്രണവിയുടെ പിതാവ് പ്രദീപിന് കൈമാറി. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കും പ്രദീപും കുടുംബവും ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും യാതൊരുവിധ ശമനവും കിട്ടാതെ വന്നപ്പോളാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ പോവുകയും തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പ്രണവി ലുക്കീമിയ എന്ന മഹാരോഗത്തിനു അടിമയാണെന്ന് കണ്ടെത്തിയത്.

ലിഫ്റ്റ് ജോലിക്കാരനായ പ്രദീപ് തന്നാല്‍ കഴിയുന്ന ചികിത്സകളെല്ലാം പ്രണവിക്ക് നല്‍കിയെങ്കിലും യാതോരു ശമനവും പ്രണവിക്ക് ലഭിച്ചില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രണവിയെ അധികം താമസിയാതെ RCC യിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം രൂപ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത പ്രദീപ് പലരില്‍നിന്നും കടം വാങ്ങി ചിലവാക്കിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത് ഒന്നര വര്‍ഷക്കാലം കൂടി കീമോ ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ഈ ക്രിസ്മസ് സുദിനത്തില്‍ പ്രണവിയെയും കുടുംബത്തേയും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/

Charities Bank Account Detaisl

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ന്യൂസ് ഡെസ്ക്

“ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ… തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും”… സമുദായത്തിൻറെ തനിമയിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ക്നാനായ മക്കൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കോട്ടയം രൂപതയും ലോകമെമ്പാടുമുള്ള ക്നാനായക്കാരും അതു തുടരുക തന്നെ ചെയ്യുമെന്നും അതിനെതിരായ പ്രവർത്തനങ്ങളെ കോട്ടയം രൂപതയുടെ ആധികാരിക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കാനും തീരുമാനിച്ചു. ഓറിയന്റൽ കോൺഗ്രിഗേഷന്റെ നിർദ്ദേശങ്ങൾ അസ്വീകാര്യമെന്ന് യുകെയിലെ ക്നാനായ സമൂഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇനിയും അഭംഗുരം തുടരുമെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് സമുദായം തീരുമാനിച്ചിരിക്കുന്നത്.

ക്നാനായക്കാർക്ക് മാത്രമേ നിലവിൽ ക്നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വം ലഭിക്കുകയുള്ളൂ. ഇതിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് കനേഡിയൻ ബിഷപ്പ് മൈക്കിൾ മുൽഹാലിന്റെ പുതിയ നിർദ്ദേശങ്ങൾ. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന അഭ്യർത്ഥനകളുടെ ചുവടുപിടിച്ചാണ് ബിഷപ്പ് മൈക്കിൾ മാറ്റങ്ങൾ മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നത് ക്നാനായ സമുദായത്തിന്റെ തനതായ വ്യക്തിത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് സഭാംഗങ്ങൾ കരുതുന്നു. അതിശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കോട്ടയം രൂപതയെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനും യുകെയിലെ സീറോ മലബാർ സഭാസംവിധാനം, ക്നാനായ തനിമ നിലനിർത്താനുള്ള സഭാംഗങ്ങളുടെ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ ധാരണയായി.

ക്നാനായ സമുദായം ഉദാത്തമായി കരുതുന്ന സ്വവംശ വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ്പ് മൈക്കിൾ കമ്മീഷൻ മാറ്റത്തിന്റെ മാർഗങ്ങൾ അനുവർത്തിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്ന സൂചന വന്നതോടെയാണ് സഭാംഗങ്ങൾക്കിടയിൽ രൂക്ഷമായ പ്രതിഷേധമുണ്ടായത്. ലോകമെമ്പാടും തങ്ങളുടെ പാരമ്പര്യം പരസ്യമായി പ്രഘോഷിക്കുന്ന ക്നാനായ സമുദായത്തിന്റെ ഐക്യം മറ്റു സഭകൾ എന്നും പ്രകീർത്തിച്ചിട്ടുള്ളതാണ്. റോമിനെയും പരിശുദ്ധ സിംഹാസനത്തെയും എന്നും അംഗീകരിച്ച് മുന്നോട്ടു പോകുന്ന സമുദായത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളിൽ ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ വൈദികരും അൽമായരും വളരെ വികാരപരവും എന്നാൽ തികഞ്ഞ വിവേകപൂർണവും സംയമനത്തോടെയുമുള്ള പ്രതികരണമാണ് നടത്തിയത്. യുകെയിലെ സീറോ മലബാർ നേതൃത്വം ക്നാനായ സഭാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു വിരുദ്ധമായ നടപടികൾ ഉണ്ടായാൽ രൂപതയുടെ കീഴിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അഭിപ്രായവും യോഗത്തിലുണ്ടായി.

ന്യൂസ് ഡെസ്ക്

കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും.

കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു.

കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.

യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3-ാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വരുന്ന ശനിയാഴ്ച ഡെര്‍ബിയില്‍ വച്ചു നടത്തപ്പെടുന്നു. മലയാളികള്‍ക്കായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്റര്‍മീഡിയറ്റിലും അഡ്വാന്‍സ് ക്യാറ്റഗറിയിലുമായി 46 ടീമുകള്‍ ഏറ്റുമുട്ടുന്നു. ഇന്ന് യുകെയില്‍ നടത്തപ്പെടുന്ന മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയില്‍ ആദ്യമായി ഇന്റര്‍മീഡിയറ്റ് ടൂര്‍ണമെന്റുകള്‍ക്ക് തുടക്കം കുറിച്ചത് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ ആണ്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ക്ക് ഒപ്പം അഡ്വാന്‍സ് ടീമുകളുടെ മത്സരവും നടക്കുന്നു. യുകെയിലുള്ള മുന്‍നിര താരങ്ങള്‍ ഈ ശനിയാഴ്ച കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ രണ്ട് കാറ്റഗറിയിലുമായി അത്യന്തം ആവേശം നിറഞ്ഞ ഒരു മത്സരമാണ് നടക്കുവാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല. ഇന്റര്‍മീഡിയറ്റില്‍ ആദ്യം രജിസ്‌ട്രേഷന്‍ നടത്തിയ 32 ടീമുകള്‍ക്കാണ് അവസരം ലഭിച്ചത്. അവസാനം വന്ന കുറച്ച് ടീമുകളെ നിരാശപ്പെടുത്തേണ്ടി വന്നു.

ഇടുക്കി ജില്ലാ സംഗമത്തേക്കുറിച്ച് രണ്ട് വാക്കുകള്‍.

ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ആറു വര്‍ഷമായി നാട്ടിലും യുകെയില്‍ ആവശ്യ ഘട്ടങ്ങളിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നമ്മുടെ നാട്ടില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 21 ലക്ഷം രൂപയോളം നമ്മുടെ നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ക്രിസ്മസ് ചാരിറ്റി യിലക്ക് 4687 പൗണ്ടാണ് നിങ്ങള്‍ ഏവരും നല്‍കിയത്. നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുവാന്‍ ആവശ്യമാണ്.

ശനിയാഴ്ച 27ന് രാവിലെ കൃത്യം 9.30ന് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. രാവിലെ 10 മണി മുതല്‍ ഇന്റര്‍മീഡിയറ്റ് ടീമിന്റെ കളികള്‍ ആദ്യത്തെ മൂന്ന് ഗ്രൂപ്പുകള്‍ക്ക് തുടങ്ങുന്നതാണ്. നാലാമത്തെ ഗ്രൂപ്പിന്റെ മത്സരങ്ങള്‍ 11.30ന് തന്നെ തുടങ്ങുന്നതാണ്. അതിന് ശേഷം 1 മണിക്ക് ശേഷം അഡ്വാന്‍സ് ടീമിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ഉച്ച ഭക്ഷണം 12 മണിക്ക് ശേഷം ലഭിക്കുന്നതാണ്.

വിജയികള്‍ക്ക് 301,151, 101, 75 കാഷ് പ്രൈസും, ട്രാഫികളും സമ്മാനിക്കുന്നതാണ്. അതോടൊപ്പം കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒരിക്കല്‍ കൂടി എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളേയും ജനുവരി 27ന് ഡെര്‍ബിയിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്റ്റിന്‍ – 07985656204,
ബാബു – ഛ7730883823
പീറ്റര്‍ – 07713183350

അഡ്രസ്,
Etwall Leisure centre,
Hilton Road,
Derby,
DE65 6HZ

സുധി വല്ലച്ചിറ

ലണ്ടന്‍: കേരളത്തിലെ പൂരങ്ങളുടെ പൂരം ആയ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ ഹെമല്‍ഹെസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് ജില്ലാ കുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവും ആക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 1-ാം തീയതിക്കു മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

ഹാളിന്റെ വിലാസം:
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP 2 5SB

ന്യൂസ് ഡെസ്ക്

വെയിൽസിലെ ഹെൽത്ത് കെയർ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യൻ ഡോക്ടർമാർ ശക്തമായി രംഗത്തിറങ്ങുന്നു. വെയിൽസിലെ ഇന്ത്യൻ ഡോക്ടർമാരുടെ കോൺഫറൻസ് കാർഡിഫിൽ ജനുവരി 20 ന് നടന്നു. വെയിൽസ് – ഇന്ത്യാ സ്കിൽ എക്സ്ചേഞ്ച് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഫറൻസിൽ നടന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയാണ് വെയിൽസിലെ ആരോഗ്യരംഗത്തെ മാറ്റങ്ങൾക്ക് നവോന്മേഷം നല്കാൻ ഊർജിതമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 500 ലധികം ഡോക്ടർമാർ ഈ സംഘടനയിൽ ഉണ്ട്.

ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടക്കുന്ന കോൺഫറൻസ് ബ്രെക്സിറ്റ് മൂലം വരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങളും ഗൗരവമായി  പരിഗണിക്കുന്നുണ്ട്. 200 ഡെലഗേറ്റുകൾ ആണ് കോൺഫറൻസിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ടു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ 2016 -17 വർഷങ്ങളിൽ വെയിൽസിലെ വിവിധ ഹോസ്പിറ്റലുകളിലേയ്ക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ BAPIO മുൻകൈ എടുത്തിരുന്നു. ഇതു മൂലം ലോക്കം ഡോക്ടർമാരെ ഒഴിവാക്കി NHS ന് അര മില്യണിലേറെ പൗണ്ട് ലാഭിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയും വെയിൽസും തമ്മിലുള്ള സ്കിൽ എക്സ്ചേഞ്ചിന് സംഘടന മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം (IJS) കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്മസ്, ന്യൂഇയറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി വഴി 4687 പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. ഇതുവരെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ 21 ലക്ഷം രൂപയോളം നാട്ടില്‍ കൊടുക്കുവാന്‍ സാധിച്ചു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ 2017ലെ ചാരിറ്റിയില്‍ ലഭിച്ച ഈ തുക രണ്ടു കുടുംബങ്ങള്‍ക്കായാണ് നല്കുന്നത്. ഇതില്‍ ആദ്യത്തെ കുടുംബമായ നാരകക്കാനത്തുള്ള ജോണിയുടെ ചികിത്സാ സഹായത്തിനായി 2,00,500 രൂപ കൈമാറി.

ഈ ചെക്ക് ജോയിന്റ് കണ്‍വീനര്‍ ബാബു തോമസിന്റെ സഹോദരന്‍ ബെന്നി തോമസ് ആനിക്കാട്ട്, കമ്മറ്റിയംഗം ബെന്നി തോമസിന്റ ബന്ധു ജോസ് മേച്ചേരി മണ്ണില്‍ സംഗമം അംഗങ്ങളായ മേഴ്‌സി ഞാവള്ളില്‍, മന്‍ജുഷ ജോസ്, മോളി പന്നയ്ക്കല്‍ എന്നിവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ജോസഫ് പന്നക്കല്‍ തുക കൈമാറി. അതിന് ശേഷം യുകെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ സ്മരിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഈ തുക നാട്ടില്‍ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കണ്‍വീനര്‍ ബാബു തോമസാണ്. തങ്ങളുടെ ജന്മനാടിനെക്കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ്.

നിങ്ങള്‍ തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒപ്പം സഹകരിച്ച ഏവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി കണ്‍വീനര്‍ പീറ്റര്‍ താണോലി അറിയിക്കുന്നു.

വാർത്ത അയച്ചത്: ഇടുക്കി ജില്ലാ സംഗമം

RECENT POSTS
Copyright © . All rights reserved