UK

ലണ്ടന്‍: ഓര്‍മ്മ നശിക്കുന്ന അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന തന്മാത്ര എന്ന സിനിമ ഓര്‍മ്മയില്ലേ? ചെറുപ്പത്തില്‍ അല്‍ഷൈമേഴ്‌സ് രോഗം ബാധിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം ഈ രോഗം കുടുംബങ്ങളിലുണ്ടാക്കുന്ന ആഘാതത്തെ വരച്ചു കാട്ടുന്നതായിരുന്നു. ഇതേ അവസ്ഥയാണ് നോട്ടിംഗ്ഹാം സ്വദേശിയായ ഡാനിയല്‍ ബ്രാഡ്ബറി എന്ന 30കാരന്‍ നേരിടുന്നത്. ഈ ചെറിയ പ്രായത്തില്‍ അല്‍ഷൈമേഴ്‌സ് രോഗ ബാധിതനാണ് ഇയാളെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അല്‍ഷൈമേഴ്‌സ് രോഗബാധിതനായി 36-ാമത്തെ വയസില്‍ മരിച്ച പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ബ്രാഡ്ബറിക്ക് ഈ രോഗം. പിഎസ്ഇഎന്‍ 1 എന്ന വകഭേദമാണ് ഇത്. പിതാവായ ഏഡ്രിയന്റെ ആയുസ് മാത്രമേ ബ്രാഡ്ബറിക്കും ഉണ്ടാകുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ സ്ഥിരീകരണത്തില്‍ ഏറ്റവും വേദനാജനകമായത് ഇപ്പോള്‍ 18 മാസം പ്രായം മാത്രമുള്ള ബ്രാഡ്ബറിയുടെ ഇരട്ടക്കുട്ടികള്‍ക്കും പിതാവിന്റെ ഇപ്പോഴുള്ള പ്രായത്തില്‍ ഈ രോഗം വരാനുള്ള സാധ്യതയുണ്ട് എന്നതാണ്.

സങ്കടകരമായ ഈ അവസ്ഥയിലും ഓര്‍മകള്‍ മാഞ്ഞുപോകുന്നതിന് മുമ്പ് പരമാവധി സന്തോഷം തന്റെ കുടുംബത്തിന് നല്‍കാനുള്ള ശ്രമത്തിലാണ് ഇയാള്‍. പങ്കാളിയായ ജോര്‍ദാന്‍ ഇവാന്‍സും കുട്ടികളുമൊത്ത് യാത്രകള്‍ നടത്താനുള്ള പദ്ധതികളിലാണ് ഇയാള്‍. ഈ രോഗം തന്നെ മാത്രമല്ല, തന്റെ ചുറ്റുമുള്ളവരെയും ബാധിക്കും. എത്ര കാലം അതിന് അടിപ്പെടാതെ കഴിയാനാകും എന്ന് അറിയില്ല. അത്രയും സമയം തന്റെ കുട്ടികള്‍ക്ക് നല്ല പിതാവായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബ്രാഡ്ബറി പറഞ്ഞു. എന്റെ ഓര്‍മകള്‍ ക്ഷയിച്ചാലും ജോര്‍ദാനും കുട്ടികള്‍ക്കും സൂക്ഷിക്കാന്‍ നല്ല ഓര്‍മകള്‍ സമ്മാനിക്കണം. ഇപ്പോള്‍ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും അതിന് സഹായിക്കുമെന്നും ബ്രാഡ്ബറി പറഞ്ഞു.

കാലേയ്: വിന്റര്‍ ക്രൈസിസില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കപ്പെട്ട എന്‍എച്ച്എസ് രോഗികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് ആശുപത്രി. കാലേയിലെ ദി സെന്റര്‍ ഹോസ്പിറ്റലിയര്‍ ആണ് രോഗികള്‍ക്ക് അടിയന്തര ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. രോഗികളെ നാലാഴ്ചക്കുള്ളില്‍ രോഗികളെ കാണാമെന്നും ശസ്ത്രക്രിയകള്‍ നടത്താമെന്നുമാണ് വാഗ്ദാനം. സൗത്ത് കെന്റ് കോസ്റ്റല്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പും എന്‍എച്ച്എസുമായി 2016ല്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ രണ്ട് രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ചികിത്സ ലഭ്യമാകും.

എന്‍എച്ച്എസ് ആശുപത്രികള്‍ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ കാലേയിലെ ആശുപത്രിയില്‍ നടത്താന്‍ സാധിക്കുമെന്നും അതിനുള്ള ശേഷി ആശുപത്രിക്ക് ഉണ്ടെന്നും കാലേയ് സെന്ററില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കുന്നു. ചികിത്സാച്ചെലവുകള്‍ എന്‍എച്ച്എസ വഹിക്കുമെങ്കിലും രോഗികള്‍ ഇംഗ്ലീഷ് ചാനലിലൂടെ യാത്ര ചെയ്ത് കാലേയിലെത്തണം. യൂറോസ്റ്റാര്‍ ടെര്‍മിനലിന് തൊട്ടടുത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. ഈ ആശുപത്രിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാര്‍ ഉണ്ടെന്നതും പോസ്റ്റ ഓപ്പറേറ്റീവ് ഫോളോഅപ്പുകള്‍ ഇംഗ്ലീഷില്‍ ലഭ്യമാകുമെന്നതും രോഗികള്‍ക്ക് സഹായകമാകും. 500 രോഗികളെ പ്രവേശിപ്പിക്കാന്‍ ശേഷിയുള്ള ആശുപത്രിയാണ് ഇത്.

അടിയന്തരമല്ലാത്ത എന്നാ ശസ്ത്രക്രിയകളും വിന്റര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് മാറ്റിവെച്ചിരുന്നു. 55,000 ശസ്ത്രക്രിയകള്‍ ഫെബ്രുവരി വരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന അവശനിലയിലുള്ള രോഗികള്‍ക്കും മറ്റ് അസുഖങ്ങള്‍ ബാധിച്ച് എത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും ആവശ്യമായ പരിചരണം നല്‍കുന്നതിന് വാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായാണ് ശസത്രക്രിയകള്‍ മാറ്റിവെച്ചത്. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു കവിയുകയാണ്.

കേംബ്രിഡ്ജ്: മനഃപൂര്‍വം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചവര്‍ കുടുങ്ങി. വാഹനത്തിലെ ടെലിമാറ്റിക്‌സ് ബോക്‌സ് രേഖപ്പെടുത്തിയ വിവരങ്ങളില്‍ അപകടം മനപൂര്‍വം വരുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാനും ക്ലെയിമുമായി എത്തിയവര്‍ക്ക് നിര്‍ദേശം നല്‍കി. 2015 ഫെബ്രുവരിയില്‍ ഹ്യുണ്ടായ് കാറും ബിഎംഡബ്ല്യു കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായെന്നും 87.921 പൗണ്ടിന്റെ നഷ്ടമുണ്ടായെന്നുമായിരുന്നു ഹ്യുണ്ടായ് കാര്‍ ഉടമയുടെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലെയിം ചെയ്തത്. ഈ തുകയുടെ ഭൂരിഭാഗവും അപകടത്തിന് ശേഷം മറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതിന്റെ ചെലവാണ്.

എന്നാല്‍ ഹ്യുണ്ടായ് കാറിന് ഇന്‍ഷുറന്‍സ് നല്‍കിയിരുന്ന ഇന്‍ഷ്വര്‍ദിബോക്‌സ് കമ്പനി കാറില്‍ ഘടിപ്പിച്ചിരുന്ന ടെലിമാറ്റിക്‌സ് ബോക്‌സിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് കൗണ്ടി കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. വാഹനങ്ങള്‍ അബദ്ധത്തില്‍ കൂട്ടിമുട്ടിയതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിവരങ്ങള്‍. കാറില്‍ ഘടിപ്പിക്കുന്ന ബ്ലാക്ക്‌ബോക്‌സിന് സമാനമായ ഈ ഉപകരണം ബ്രേക്കിംഗ് സ്പീഡ്, ആക്‌സിലറേഷന്‍ മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തും. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വാഹന ഉടമകള്‍ നല്‍കിയ വിവരങ്ങളും ടെലിമാറ്റിക്‌സ് വിവരങ്ങളും തമ്മില്‍ ചേര്‍ച്ചയുണ്ടായിരുന്നില്ല.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വാഹനം മനപൂര്‍വം ഇടിപ്പിച്ചതാണെന്ന് ഹ്യുണ്ടായ് ഓടിച്ചിരുന്ന സ്ത്രീ സമ്മതിച്ചു. വാഹനങ്ങള്‍ തമ്മില്‍ മൂന്ന് തവണ ഇടിച്ചിരുന്നുവെന്ന് ടെലിമാറ്റിക്‌സ് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ ഇടിയിലുണ്ടായ നാശത്തേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടിയിടികള്‍ വാഹനത്തിന് നല്‍കിയത്. ഇതിനു ശേഷം ക്ലെയിം തുക കൂടുതല്‍ ആവശ്യപ്പെടുന്നതിനായി ചുറ്റിക ഉപയോഗിച്ച് അഞ്ചോ ആറോ തവണ വാഹനത്തില്‍ ഇടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.

വാദങ്ങള്‍ക്കൊടുവില്‍ ബിഎംഡബ്ല്യു ഡ്രൈവറാണ് ഈ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതെന്ന് കോടതി കണ്ടെത്തി. ഹ്യുണ്ടായ് ഡ്രൈവറെ ഇയാള്‍ക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്ന ഹ്യുണ്ടായ് ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി എഴുതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. ടെലിമാറ്റിക്‌സ് വിവരങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിം തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാനാകും എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ഇന്‍ഷ്വര്‍ദിബോക്‌സ് വക്താവ് ഏഡ്രിയന്‍ സ്റ്റീല്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍

കൊച്ചി : അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നെഴ്സുമാരെ തൊഴിലും , താമസ സൗകര്യവും , ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നെഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലെ നെഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിന് നല്കി വന്ന നെഴ്സുമാരാണ്‌ 3 മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലെ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയെ തുടർന്ന് നെഴ്സുമാരെ എത്തിച്ച ഏജൻസിയെകുറിച്ചും ആളുകളെ കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

ഏറ്റുമാനൂരിലുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസിയാണ്‌ റിക്രൂട്ട്മെന്റിനു പിന്നിൽ. ഇത് നടത്തുന്നത് റെജി എന്ന മുൻ അയർലന്റ് പ്രവാസിയാണ്‌. ഒലിവർ പ്ളേസ്മെന്റിന് അയർലന്റ് താലഗട്ട് (താല) എന്ന സ്ഥലത്ത് Gd House Whitestown Dr, Tallaght Business Park, Dublin 24, Ireland. എന്ന വിലാസത്തിൽ ഓഫീസുണ്ട്. ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് താലയിൽ തന്നെ മെയിൽ നെഴ്സായി ജോലി നോക്കുന്ന ഇന്നസന്റ് എന്ന മലയാളിയാണ്‌. ഏറ്റുമാനൂരിൽ ഒലിവർ പ്ലേസ്മെന്റിൽ ഉള്ള റെജിയുടെ അളിയൻ ആണ്‌ അയർലന്റിൽ ഉള്ള ഇന്നസെന്റ് എന്ന വ്യക്തി. അതായത് കേരളത്തിലുള്ള  ഒരു അളിയൻ നെഴ്സുമാരേ അയർലന്റിൽ ഉള്ള മറ്റൊരു അളിയന്റെ ബലത്തിൽ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നു. അയർലന്റിലെ നെഴ്സിങ്ങ് ഹോമുകളിലേക്ക് ഇന്നസെന്റ് എന്ന വ്യക്തി ആളുകളെ സപ്ളേ ചെയ്യുന്നു. ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ 5.5 ലക്ഷവും തരം പോലെ അതിനും മുകളിൽ പണം നെഴ്സുമാരുടെ കൈയ്യിൽ നിന്നും വാങ്ങുന്നു. ഒരു നെഴ്സിനെ റിക്രൂട്ട് ചെയ്യുമ്പോൾ 3000 ത്തിലധികം യൂറോ റിക്രൂട്ടിങ്ങ് ചിലവായി നെഴ്സിങ്ങ് ഹോമുകളും ആശുപത്രികളും നല്കാറുണ്ട്. ഈ 3000 യൂറോയിൽ കൂടുതൽ ഒരു പണം പോലും ഉദ്യോഗാർഥിയിൽ നിന്നും വാങ്ങാൽ പാടില്ല എന്നാണ്‌ നിയമം. ഇത് ലംഘിച്ചാണ്‌ അളിയനും അളിയനും ചേർന്ന് 5.5 ലക്ഷം രൂപ നെഴ്സുമാരിൽ നിന്നും കോഴയായി വാങ്ങിക്കുന്നത്. ഇത്തരത്തിൽ എത്തിയ നെഴ്സുമാർക്കാണ്‌ ഇപ്പോൾ ജോലി കിട്ടാതെ വന്നിരിക്കുന്നത്.

ചതിക്കപ്പെട്ട നെഴ്സുമാർ ഇപ്പോൾ അയർലന്റിൽ നരകിക്കുന്നു. കിടപ്പാടം പോലും വിറ്റും, പണയപ്പെടുത്തിയും ഈ അളിയന്മാരുടെ കൂട്ടുകച്ചവടത്തിൽ പെട്ടുപോയവർ ഇപ്പോൾ അയർലന്റിൽ ഭയപ്പാടിലാണ്‌ കഴിയുന്നത്. നെഴ്സുമാരുടെ നരകയാതന പുറത്തു വാർത്തയായി വന്നയുടന്‍ ഇന്നസെന്റ് എന്നയാൾ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണിൽ വിളിച്ചാണ്‌ പെൺകുട്ടികളേയും മറ്റും അയർലന്റിൽ ജോലിചെയ്യുന്ന ഈ മെയിൽ നെഴ്സുകൂടിയായ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയത്. ഒരു വിവരവും പുറത്ത് പറയരുതെന്നും , പറഞ്ഞാൽ അനുഭവിക്കുമെന്നും ആണ്‌ വ്യാഴാഴ്ച പെൺകുട്ടികളോട് പറഞ്ഞിരിക്കുന്നത്. അയർലന്റിൽ നിങ്ങൾക്ക് ജോലി ഉണ്ടാകില്ലെന്നും , കയറി പോകേണ്ടിവരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇവിടെയല്ല ഒരിടത്തും ജോലികിട്ടാത്ത വിധത്തിൽ ആക്കുമെന്ന് ഇയാൾ വിരട്ടുന്നു. 5.5 ലക്ഷം രൂപയും കൊടുത്ത് 3 മാസമായി ഭക്ഷണം പോലും ഇല്ലാതെ കഴിയുന്ന നേഴ്സുമാരേയാണ്‌ ഈ വിധത്തിൽ വിരട്ടുന്നത്. ഇവർ ആകെ ഭയപ്പാടിലാണ്‌. എന്തു സഭവിക്കും എന്നു പോലും ഇവർക്ക് അറിയില്ല.

ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100 കണക്കിന്‌ നെഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നെഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്. ഇതിനെതിരേ ഇവർ എത്തിച്ച നെഴ്സുമാരിൽ വൻ പ്രതിഷേധം ഉയരുന്നു.

വാർത്ത പുറത്ത് വന്നു അരമണിക്കൂറിനുള്ളിൽ ഇന്നസെന്റും കൂട്ടാളികളും ഭയന്ന് ജീവിക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി . അതോടെ തട്ടിപ്പിന് പിന്നിൽ ഇയാൾ ആണെന്നും പുറത്തായി . നിങ്ങളാണ് പറഞ്ഞതെന്ന് എനിക്കറിയാം . നിങ്ങളെ അകത്താക്കും നിങ്ങളുടെ വോയിസ് ഉണ്ട് എന്നും ഇന്നസെന്റ് കൂട്ടാളികളെ ഭീഷണി മുഴക്കി. നെഴ്‌സുമാർ നെഞ്ചുപൊട്ടി കരയുകയാണ് . ഇവർക്ക് ഇവിടെ ജോലി കിട്ടിയാലും ഇവരെ ട്രാപ്പിലാക്കി ഈ ഏജന്റ് അവരെ തകർക്കും എന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് . ആരെങ്കിലും ജോലി തരുകയോ , ഓഫർ ലെറ്റർ തന്ന തൊഴിലുടമയുടെ അംഗീകാരം കിട്ടുകയോ ചെയ്‌താൽ അവിടെ ജോലി കിട്ടിയാലും ഇവരെ നരകിപ്പിക്കും, പ്രൊബേഷൻ സമയത്ത് തോൽപ്പിക്കും അങ്ങനെ പകരം വീട്ടും എന്നും ഭയപ്പെടുത്തുന്നു .അയർലന്റിൽ ഇത്തരം നിയമലംഖനത്തിന് എതിരെ പൊലീസിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. അത്രയധികം പണം നെഴ്സുമാരിൽ നിന്നും കഴിഞ്ഞ 8 വർഷമായി ഇയാൾ പിഴിഞ്ഞെടുത്തിട്ടുള്ളതായി അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ ഒരു കൂട്ടം ആളുകൾ. അയര്‍ലന്റിലുള്ള പല മാധ്യമങ്ങളും ഈ തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലണ്ടന്‍: ബ്രിട്ടൻ യൂറോപ്പിയൻ യൂണിയനിൽ നിന്നും ഉള്ള വിടുതൽ പൂർണ്ണമാകാൻ സമയം ഇനിയും ബാക്കി നിൽക്കുന്നതുംമൂലം യൂറോപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. അതുമൂലം ഉപഭോക്താക്കളില്‍ നിന്ന് കാര്‍ഡ് പേയ്‌മെന്റ് ഫീ എന്ന രീതിയില്‍ ഇന്ന് മുതല്‍ അധിക തുക ഈടാക്കാന്‍ കഴിയില്ല യുകെയിലെ ഒരു ബിസിനസ് സ്ഥാപനത്തിനും ഇന്ന് മുതൽ അധികാരമില്ല. യൂറോപ്പ്യൻ നിയമപ്രകാരം മാസ്റ്റർ കാർഡിനും, വിസാ കാർഡിനും മാത്രമാണ് ഈ നിയമം ബാധകം. എന്നാൽ യുകെ ഗവണ്മെന്റ് കുറച്ചുകൂടി കടന്ന് പേപാൽ, ആപ്പിൾ പേ, അമേരിക്കൻ എക്സ്പ്രസ്സ് എന്നിവക്കുകൂടി നിയമം ബാധകമാക്കി. അതേസമയം പുതിയ നിയമത്തിന്റെ മറവില്‍ സാധനങ്ങള്‍ക്കോ സര്‍വീസുകള്‍ക്കോ കൂടുതല്‍ തുക നല്‍കേണ്ടി വരുമോയെന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പുതിയ നിയമമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോള്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുത് എന്നാണ്. പക്ഷെ പുതിയ നിയമത്തിന്റെ മറവില്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്രേത്യകിച്ച് ട്രാവല്‍ ഏജന്റുമാര്‍, ടേക്ക് എവേയ് സ്ഥാപനങ്ങള്‍,എയര്‍ലൈന്‍സ് സ്ഥാപനങ്ങള്‍, ഫുട്ബാള്‍ ക്ലെബ്ബൂകള്‍ തുടങ്ങിയവ ഇതുവരെ ഈടാക്കിയിരുന്ന അധിക തുക തങ്ങളുടെ സര്‍വീസുകളില്‍ തന്നെ അധികമായി രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയമം അനുസരിച്ച് കൊടുക്കുന്ന സര്‍വ്വീസ് ഒരുപോലെ ബാധകമാകണമെന്നാണ്. അതായത് കാഷ് പേയ്‌മെന്റ് നടത്തിയാലും കാര്‍ഡ് പേയ്‌മെന്റ് നടത്തിയാലും തുക ഒന്നു തന്നെയാകണമെന്നാണ്.

മുന്‍പ് തുടര്‍ന്നിരുന്നത് പോലെ കാര്‍ഡ് പേയ്‌മെന്റ്കാര്‍ക്ക് അധിക തുക ഈടാക്കാന്‍ പാടില്ല എന്നാണ്. ഇതിന്റെ മറവിലാണ് കമ്പനികള്‍ പുതിയ കുറുക്കുവഴികൾ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ ഇരുപത്തിയൊന്ന് ശതമാനത്തോളം ഏജന്റുമാര്‍ ബുക്കിങ് ഫീ എന്ന നിലയില്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തി പുതിയ നിയമം മറികടക്കാമെന്നാണ് കരുതുന്നത്. റയാന്‍ എയര്‍ലൈന്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന രണ്ടു ശതമാനം ബുക്കിങ് ഫീ കഴിഞ്ഞയാഴ്ചയോടെ നിറുത്തിയെങ്കിലും, മേധാവി മൈക്കിള്‍ ഓ ലോറി പുതിയ അഡീഷണല്‍ ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം ബിസിനസ്സ് സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ എം പി റേച്ചല്‍ റീവ്‌സ് അധിക തുക ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ അതി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ HMRC യുടെ നികുതിയുടെ കളക്ഷൻ ക്രെഡിറ്റ് കാർഡ് വഴി എടുക്കുന്ന രീതി ഏകദേശം ഒരു മാസം മുൻപേ നിർത്തിയെന്നുള്ളതാണ്.

ന്യൂസ് ഡെസ്ക്

യുകെയിലെ പ്രശസ്ത ലോ കമ്പനികളിലെ അഭിഭാഷകരുടെ സംഘം ഇൻഡ്യൻ സുപ്രീം കോടതിയിലേയ്ക്ക്. ഇന്ത്യയിലെ ലീഗൽ മാർക്കറ്റിൽ വിദേശ ലോയേഴ്സിന് അവസരം ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമയുദ്ധത്തിന്റെ വാദം അടുത്ത ആഴ്ച ആരംഭിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി നടക്കുന്ന ഈ നിയമ പ്രക്രിയയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നല്കിയിരിക്കുന്ന അപ്പീലിൽ വാദം നടക്കുകയാണ്. 2012 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതിയുടെ ഫ്ളൈ ഇൻ ഫ്ളൈ ഔട്ട് അനുമതിയ്ക്കും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതും സംബന്ധിച്ചാണ് വാദം തുടരുന്നത്.

ബ്രിട്ടനിൽ നിന്നുള്ള ക്ലൈഡ് ആൻഡ് കോ, ക്ലിഫോർഡ് ചാൻസ്, ലിങ്ക് ലേറ്റേഴ്സ്, നോർട്ടൺ റോസ് ഫുൾബ്രൈറ്റ്, ആഷ് ഹർസ്റ്റ്, എവർഷെഡ്സ് സതർലാൻസ്, ബേർഡ് ആൻഡ് ബേർഡ് എന്നീ നിയമ സ്ഥാപനങ്ങൾ ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കും. എ കെ ബാലാജി ആൻഡ് ഓർസും ബാർ കൗൺസിലും തമ്മിൽ നടക്കുന്ന നിയമയുദ്ധം ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷന് തടസമാണെന്ന് യുകെയിലെ സ്ഥാപനങ്ങൾ കരുതുന്നു. വിദേശ നിയമ സ്ഥാപനങ്ങൾക്ക് അനുമതി നല്കുന്നത് ഈ കേസിൽ തീരുമാനമുണ്ടായതിനുശേഷം മതി എന്നാണ് ബാർ കൗൺസിൽ നിലപാട് എടുത്തിരിക്കുന്നത്.

വിദേശ നിയമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നതിനും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതിനും അനുമതി നല്കാൻ ഇന്ത്യാ ഗവൺമെന്റ് പല തവണ പദ്ധതിയിട്ടിരുന്നു. എ കെ ബാലാജി കേസിൽ മദ്രാസ് ഹൈക്കോടതി വിദേശ അഭിഭാഷകരെ ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേഷൻ  കേസുകൾ നടത്തുന്നതിനും ഇന്ത്യൻ അഭിഭാഷകർക്ക് പരിജ്ഞാനമില്ലാത്ത മേഖലകളിൽ നിയമോപദേശം നല്കുന്നതിനുമുള്ള അനുമതി നല്കിയിരുന്നു. ഈ രണ്ടു കാര്യങ്ങളും അഡ്വക്കേറ്റ് ആക്ട് 1961 അനുസരിച്ച് നിയന്ത്രിക്കേണ്ടതാണെന്നാണ് ബാർ കൗൺസിൽ വാദിക്കുന്നത്.

വിദേശ സ്ഥാപനങ്ങളായ വൈറ്റ് ആൻഡ് കേസ്, ആഷ് ഹർസ്റ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ അനുമതി നല്കിയതിനെ തുടർന്നാണ് ദീർഘകാല നിയമ പോരാട്ടം ആരംഭിച്ചത്. വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങുന്നത് നിയമപരമല്ലെന്ന് 2009 ൽ ബോംബെ കോർട്ട് വിധിച്ചു. എന്നാൽ വിദേശ അഭിഭാഷകർ ഇന്ത്യയിൽ വിദേശ നിയമം ഓഫീസില്ലാതെ പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം നല്കിയിരുന്നില്ല. ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷൻ സംബന്ധമായ നിർണായകമായ വാദമാണ് അടുത്ത ആഴ്ച സുപ്രീം കോർട്ടിൽ നടക്കുക.

സുഗതന്‍ തെക്കേപ്പുര

ഈ വിഷയത്തെ സംബന്ധിച്ച് ഏകദേശം രണ്ടു വര്‍ഷത്തിന് അപ്പുറം ഇവിടുത്തെ മലയാളി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്തരം ഒരു നീക്കം വിജയകരമായി നടന്നാല്‍ അത് ചൂണ്ടിക്കാണിച്ച് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങളിലും പിന്നീട് അവയെ എല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി നോര്‍ക്കയുടെ കീഴില്‍ കൂടി യോജിപ്പിച്ചു ഒരു കേന്ദ്രീകൃത സഭ ഏതാണ്ട് ലോക കേരളസഭയെ പോലെ ഉണ്ടാക്കണം എന്നതായിരുന്നു ഇത് സംബന്ധിച്ചു കൃത്യം ഒരു വര്‍ഷം മുന്നേ മലയാളം യുകെയില്‍ വന്ന എന്റെ ലേഖനം. ഇത്രയും ആധികാരികമായി വളരെ എളുപ്പത്തില്‍ ഈ ആശയം സാധ്യമാകും എന്ന് കരുതിയില്ല. കേരള ഡെവലപ്‌മെന്റ് സ്റ്റഡി സെന്ററിലെ ഡോക്ടര്‍ ഹരിലാലാണ് ഇത്തരം ഒരു ആശയം മുന്നോട്ടുവെച്ച് കേരള ഗവണ്‍മെന്റിനെ കൊണ്ട് പ്രായോഗികതലത്തില്‍ എത്തി ച്ചത്. ഹരിലാലുമായി സംസാരിച്ചതില്‍ നിന്ന് മനസിലായത് ഇത്തരം ഒരു സഭയുടെ പൂര്‍ണമായ ഒരു പ്രവൃത്തിപഥം വരും നാളുകളില്‍ മാത്രമേ ജനത്തിന് പ്രേത്യേകിച്ച് പ്രവാസികള്‍ക്ക് ബോദ്ധ്യ മാകുകയുള്ളൂ.

പ്രവാസി ജനതയുടെ നാട്ടിലെ രാഷ്ട്രീയ തീരുമാനങ്ങളിലെ അന്യതാ ബോധം എങ്ങിനെ മറികടക്കാം എന്നതില്‍ പൂര്‍ണമായമായ ഒരു ധാരണ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അത് മുന്നോട്ടു വെക്കാതിരുന്നത് അത്തരം ഒരു ആശയ സാക്ഷാത്കാരത്തിനു തടസമാകും എന്നും ആയതിനാല്‍ അത് നടപ്പിലാക്കാന്‍ പറ്റിയ യുക്മയിലൂടെ പുറത്തു വരട്ടെ എന്ന് കരുതിയാണ്. അതിനായി യുക്മയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചു എങ്കിലും അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പിന്നീട് ഇതിനു സമാനമായ ഒരു യോഗം അതായതു യുകെയിലെ എല്ലാ മലയാളികളെയും ഉള്‍കൊള്ളുന്ന ഒരു ബോഡി ഔദ്യോഗികമല്ലെങ്കിലും എന്നാല്‍ തികച്ചും യോജിക്കാവുന്നതുമായതു നടന്നത് മലയാളി ബിസിനസ് പ്രമുഖന്‍ ശ്രീ യൂസഫലിക്ക് ലണ്ടനിലെ ഇന്ത്യന്‍ ബ്രിട്ടീഷ് ഹൈകമ്മീഷനില്‍ നടന്ന സ്വീകരണത്തിലാണ്. ആ യോഗത്തെ കുറിച്ച് ഞാന്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത് തന്നെ ബ്രിട്ടീഷ് മലയാളി പാര്‍ലമെന്റിന്റെ ആദ്യ യോഗംഎന്നായിരുന്നു.

ഈ ആശയം ഉടലെടുത്തത് എന്നില്‍ മാത്രമല്ല. ശ്രീ ഹരിലാലിനോട് സംസാരിച്ചതില്‍ നിന്ന് മാനസിലായത് ഇത്തരം സമാനമായ ചിന്ത പലരില്‍ നിന്നും ഉണ്ടായി എന്ന് മാത്രമല്ല കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു വെച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒരു യോഗം പോലും നടക്കുകയുണ്ടായി എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ഇത്തരം ഒരു ജനസഭയെ കുറിച്ച് ചിന്ത ഉണ്ടായത് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയ ജനാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കാണ്.

SOCIAL CONTRACT THEORY BY Thomas Hobbs

1789ല്‍ അവസാനിച്ച യൂറോപ്പിലെ റെനൈസന്‍സ് കാലഘട്ടത്തിലാണ് ജനാധിപത്യത്തിനും മറ്റു ലിബറല്‍ ചിന്തകളുടെ പുഷ്ടിപ്പെടുത്തലുകള്‍ ഉണ്ടായത്. ആശയങ്ങളുടെ ആധികാരികതയും ചട്ടങ്ങളില്‍ ഊന്നിയ സ്വീകാര്യതയും കാരണത്തിലധിഷ്ഠിതമായ ബുദ്ധിപരവും താത്വികവുമായ അന്വേഷണവുമായിരുന്നു മനുഷ്യന്റെ സാമൂഹ്യ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ച റിനൈസന്‍സിന്റെആധാരം. യൂറോപ്പില്‍ നിലനിന്നിരുന്ന അധികാര ഘടന പേപ്പല്‍ അധികാരത്തോട് കെട്ടുപിണഞ്ഞ രാഷ്ട്രീയ അധികാരം അഥവാ രാജാവിലോ ചക്രവര്‍ത്തിയിലോ ആയിരുന്നു. ഇതാകട്ടെ യുക്തിരഹിതമായ തത്വങ്ങളുടെ അടിസ്ഥാനത്തിലും. ഇത്തരം യുക്തിരഹിത സിദ്ധാന്തം പുതിയ സിദ്ധാന്തങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നു വീണു. അതുവഴി ആധുനിക ജനാധിപത്യ സാമ്പ്രദായങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമായി. സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയാണ് എടുത്തുപറയേണ്ട സൈദ്ധാന്തികത. അതിനാകട്ടെ യൂറോപ്പില്‍ നേതൃത്വം കൊടുത്ത് പ്രധാനമായും ഇമ്മാനുവല്‍ കന്തും റൂസ്സോയും അതിന് മുന്നേ ജോണ്‍ ലോക്ക്, തോമസ് ഹോബ്‌സ് എന്നിവരാണ്.

എങ്ങിനെയാണ് വ്യക്തികള്‍ക്ക് മേലെ ഗവണ്‍മെന്റുകള്‍ അധികാരം പ്രയോഗിക്കുന്നതിന്റെ ആധികാരികത കൈവരിച്ചത് എന്നാണ് SOCIAL CONTRACT THEORY വെളിവാക്കുന്നത്. അതോടൊപ്പം അത് ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ആ ആധികാരികത നഷ്ടപ്പെടാം അല്ലെങ്കില്‍ വ്യക്തികള്‍ക്ക് ആ വിധേയത്വം പിന്‍വലിക്കാം എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ വസിക്കുന്ന ജനത്തിന്റെ പകുതിയോട് അടുത്ത ജനസംഖ്യ പല കാരണങ്ങളാല്‍ കേരളത്തിന് വെളിയില്‍ താമസിക്കുകയും കേരളത്തിന്റെ സമ്പദ്ഘടനക്ക് വളരെ നിര്‍ണായകമായ പങ്കു വഹിക്കുകയും ചെയുന്ന പ്രവാസിക്ക്, കേരളത്തിലെ രാഷ്ട്രീയ അധികാര നിര്‍ധാരണത്തിന് യാതൊരു പങ്കും ഇല്ലെന്നത് കേരള ഗവണ്‍മെന്റിനെ സംബന്ധിച്ച് ധാര്‍മ്മികമായി അധികാരത്തിന്റെ ആധികാരികതയുടെ പ്രശ്‌നം തന്നെയാണ്.

മേല്‍പ്പറഞ്ഞ സമൂഹ ഉടമ്പടി സിദ്ധാന്തത്തിന് നിരക്കാത്തത് എന്ന് മാത്രമല്ല നൈതികമായും ശരിയല്ല. അത്തരം ഒരു ധാര്‍മ്മിക നൈതിക അഭാവത്തില്‍ നിന്ന് ഉടലെടുത്ത ഒരു പൊതു കുറ്റബോധത്തില്‍ നിന്നാണ് പലേയിടങ്ങളില്‍ ലോക കേരള സഭയുടെ മാതൃകയില്‍ സമാന സ്വഭാവമുള്ള ചിന്താധാരകള്‍ പുറത്തു വന്നതും ആധികാരികമായി കേരള സര്‍ക്കാര്‍ ശ്രീ. ഹരിലാലിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് രൂപം കൊടുത്ത ആശയത്തിനെ പ്രായോഗിക പഥത്തില്‍ എത്തിച്ചതും. ആദ്യസഭയുടെ സംഘാടനത്തില്‍ പല പാകപ്പിഴകള്‍ ഉണ്ടെന്നുള്ളത് അവിതര്‍ക്കിതമാണ്. എങ്കിലും വരുന്ന രണ്ടു വര്‍ഷങ്ങളില്‍ വിദഗ്ധരുടെയും കേരള ഡെവലപ്‌മെന്റ് പഠന കേന്ദ്രത്തിന്റെയും തുടര്‍ന്നുള്ള ഇടപെടലുകള്‍ കുറ്റമറ്റതാക്കും അതോടൊപ്പം പ്രവാസികള്‍ക്കും അവരുടെ സുചിന്തിതമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

എന്റെ ചില കാഴ്ചപ്പാടുകള്‍ യുകെ മലയാളി പാര്‍ലമെന്റ് എന്ന ആശയം ഞാന്‍ മുന്നോട്ടു വെച്ചപ്പോള്‍ ക്രമപ്പെടുത്തിയ ഘടന പരിഗണിക്കുവാന്‍ നിര്‍ദേശ രൂപത്തില്‍ കേരള സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചത് വായനക്കാര്‍ക്കായി ഇവിടെ പങ്കുവെക്കാം.

നിര്‍ദേശങ്ങള്‍

ലോക കേരളസഭക്ക് അനുരൂപമായ രീതിയില്‍ എല്ലാ രാജ്യത്തിലും കേരള സഭകള്‍ ഉണ്ടാക്കുക. അതാതു രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ കേരള വംശജരുടെ കണക്കെടുപ്പ് നടത്തി അവര്‍ അടങ്ങുന്ന സാങ്കല്‍പ്പിക ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ടാക്കുക. ഓണ്‍ലൈന്‍ വോട്ടിങ് സമ്പ്രദായത്തിലൂടെ ജന പ്രതിനിധികളെ അതാതു രാജ്യങ്ങളിലെ ചാപ്റ്റര്‍ സഭകളിലേക്കും ലോക കേരള സഭയിലേക്കും തിരഞ്ഞെടുക്കുക, വിദേശ രാജ്യങ്ങളിലെ സഭാ നേതാവിനെ നേരിട്ടോ MLKS(Member of Loka Kerala Sabha)മാരില്‍ നിന്നോ തെരഞ്ഞെടുക്കാം. അതുപോലെ അതാതു രാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖരെ 25% എങ്കിലും നോമിനേറ് ചെയേണ്ടതാണ്.

വനിതകള്‍ക്ക് ഉചിത സംവരണം ഏര്‍പ്പെടുത്തേണ്ടതാണ്. പ്രയോജനങ്ങള്‍ ചാപ്റ്റര്‍ സഭകള്‍ ഏതാണ്ട് ഭൂമിയില്ലാത്ത സര്‍ക്കാര്‍ പോലെയോ ഭരണഘടനയുടെ പരിമിതി അനുവദിക്കുന്ന വരെയുള്ള കേരള സര്‍ക്കാരിന്റെ പ്രതിനിധി യായോ പ്രവര്‍ത്തിക്കാം. കുറ്റകൃത്യങ്ങള്‍ നടത്തി പ്രവാസ രാജ്യത്തിലേക്കോ കേരളത്തിലേക്കോ കടക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഭയുടെ കീഴിലുള്ള പല സബ്ജക്ടുകളിലെ ക്രൈം സബ്ജക്ട് കമ്മിറ്റിക്കു ലോക കേരളസഭയുടെ കീഴില്‍ ഇപ്പോള്‍ മന്ത്രിമാരും ഉദ്യാഗസ്ഥന്‍മാരും ചേര്‍ന്ന് രൂപം കൊള്ളുന്ന ഗ്രുപ്പുമായി ബന്ധപ്പെടാവുന്നതാണ്.

അതാതു രാജ്യങ്ങളിലെ നിയമത്തിന്റെ മുന്നില്‍ വരാതെ ഇപ്പോള്‍ നിര്‍ബാധം നടക്കുന്നഅനേകം തൊഴില്‍, ചിട്ടി, ട്രാവല്‍ തട്ടിപ്പുകള്‍ നടത്തി രക്ഷപ്പെടുന്നവരെ നിയന്ത്രിക്കാവുന്നതാണ്. ചാപ്റ്റര്‍ സഭയുടെ കീഴിലുള്ള തൊഴില്‍ കമ്മിറ്റിക്കു പുതിയ പ്രവാസ തൊഴില്‍ സാദ്ധ്യതകള്‍ പഠനം നടത്തി കേരള സര്‍ക്കാരിനു അറിയിപ്പു കൊടുക്കാം. അങ്ങിനെ കേരളത്തില്‍ വിദ്യാഭ്യാസ പദ്ധതിക്ക് മാറ്റംവരുത്താം. സാങ്കേതിക കമ്മിറ്റിക്കു വളരെ വിശാലമായ സാധ്യതകളുണ്ട്.
റോഡ് നിയമങ്ങള്‍ വളരെ നിസ്സാരമായ സുരക്ഷാ മാനദണ്ഡങ്ങള്‍, പൊതുസ്ഥലങ്ങളിലെ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ (Crowd Control) തുടങ്ങി കാറ്റ്, തിരമാല, വേലിയേറ്റം മുതലായവയില്‍ നിന്ന് ഉണ്ടാക്കാവുന്ന എനര്‍ജി പ്രൊജെക്ടുകള്‍ അതിനുള്ള സാമ്പത്തിക-സാങ്കേതിക-ജ്ഞാന നിക്ഷേപകരെ കണ്ടെത്തുക ഇവയുമായി ബന്ധപ്പെട്ട ചെറിയ പ്രൊജെക്ടുകള്‍ കേരളത്തിന് സമര്‍പ്പിക്കാവുന്നതാണ്.

പ്രവാസി ചിട്ടികള്‍ കേരള ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയുടെ ചാപ്റ്റര്‍ സഭയുടെ കീഴില്‍ വിപുലമാക്കാം. ഇപ്പോഴുള്ള പരിമിതി മറി കടക്കാവുന്നതാണ്. അതാതു രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ മലയാളി സമൂഹം സമാന്തരമായി പലവിധ സാമൂഹിക കടമകള്‍ നിര്‍വഹിച്ചു വര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ ആധികാരികത ഇല്ലാതെ പല വിധത്തിലുള്ള വിഘടിത ഗ്രുപ്പുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ചാപ്റ്റര്‍ സഭകളുടെ നിര്‍മ്മാണം ഈ രീതിക്കു മാറ്റം വരുത്തും എന്ന് മാത്രമല്ല കേരള സര്‍ക്കാരിനെയോ പോലീസുമായോ ബന്ധപ്പെട്ട സേവനങ്ങള്‍ ചാപ്റ്റര്‍ സഭകള്‍ വഴി നേടാനാകും. അതാതു രാജ്യങ്ങളിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ ഒരു വിര്‍ച്വല്‍ സ്‌പേസില്‍ ഓവര്‍ സിയസ് കേരള സര്‍ക്കാരേ പോലെപ്രവര്‍ത്തിക്കാനാകും.

സാമാന്യമായ ചിന്തയില്‍ അതിശയോക്തി നിറഞ്ഞതായി തോന്നുമെങ്കിലും ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും പ്രവാസ ജീവിതം ഒരു സാധാരണയുള്ള ജീവന രീതിയാകുകയും വിവര സങ്കേതിക മേഖല സങ്കല്പിക്കാനാവാത്ത വിധം നമ്മെ അടുപ്പിക്കുകയും ചെയുമ്പോള്‍ ജനാധിപത്യ പ്രയോഗം പുതിയ തലം കണ്ടെത്തുന്ന അവസ്ഥയാണ് ഇത് വെളിവാക്കുന്നത്. ഒരു പക്ഷെ മുന്‍കാല പ്രവാസികളെ അപേക്ഷിച്ചു ഇപ്പോള്‍ ഉള്ളവരുടെ അടക്കാനാവാത്ത രാഷ്ട്രീയ അധികാര വ്യവഹാര മോഹമോ അതില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമോ അതോ ജനാധിപത്യത്തിന്റെ തന്നെ പുതിയ വളര്‍ച്ചയോ ആയിരിക്കാം ഇന്നത്തെ ലോക കേരള സഭയും നാളത്തെ ചാപ്റ്റര്‍ ലോക കേരള സഭകളും.

യുകെ മലയാളി പാര്‍ലമെന്റ്; യുക്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ഒരു നിര്‍ദേശം: ഒരു വര്‍ഷം മുന്‍പ് മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

സുഗതന്‍ തെക്കെപ്പുര

ന്യൂസ് ഡെസ്ക്

ടെസ്കോ ഫാർമസിയിൽ നിന്ന് വാങ്ങിയ മരുന്നു നല്കിയതിനെത്തുടർന്ന് 23 മാസം മാത്രം പ്രായമുള്ള  കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി. പെയ്സിലി തോമസ് എന്ന പെൺകുട്ടിയാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടായതിനെ തുടർന്ന് ജിപിയെ കണ്ട പെയ്സിലിന് എറിത്രോമൈസിൻ ആൻറിബയോട്ടിക്സ് പ്രിസ്ക്രിപ്ഷൻ ഡോക്ടർ നല്കി. ടെസ്കോ ഫാർമസിയിൽ നിന്ന് ഫ്രൂട്ടി ഫ്ളേവർ ഉള്ള മെഡിസിൻ വാങ്ങിയ പെയ്സിലിയുടെ അമ്മ 27 കാരിയായ ബെക്കി മരുന്നു നല്കി തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി വന്നു.

പെയ്സിലിക്ക് ഛർദ്ദിലും ഡയറിയയും തുടങ്ങുകയും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതാവുകയും ചെയ്തു. അതു വരെ മൂന്നു ഡോസ് ബെക്കി, പെയ്സിലിക്ക് നല്കിയിരുന്നു. മരുന്നിൽ സംശയം തോന്നിയതിനെ തുടർന്ന് ബെക്കി ഉടൻ തന്നെ NHS ഡയറക്ടിൽ വിളിച്ച് ഉപദേശം തേടി. ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തുവാൻ നിർദ്ദേശം ലഭിച്ചു. വളരെ ഉയർന്ന ഡോസ് ആൻറിബയോട്ടിക്സ് ആണ് ബോട്ടിലിൽ ഉണ്ടായിരുന്നതെന്ന് മനസിലായതിനെ തുടർന്ന് പെയ്സിലിന് വേറെ മരുന്നുകൾ നല്കി. കടുത്ത ശ്വാസതടസം ഉണ്ടായതു മൂലം നെബുലൈസർ ഉപയോഗിക്കേണ്ടി വന്നു. പനി 39.9 ഡിഗ്രി വരെ എത്തി. ക്രിസ്മസ് ദിനമായിരുന്നതിനാൽ ഫാർമസികൾ തുറക്കാത്തതുമൂലം മരുന്നു വാങ്ങാൻ കഴിഞ്ഞില്ല.

പെയ്സിലിയുടെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ ബെക്കി വീണ്ടും ജിപിയെ കണ്ടെങ്കിലും അവർ പറയുന്നതു കേൾക്കാനുള്ള താത്പര്യം കാണിച്ചില്ല. വീട്ടിലെത്തിയ ബെക്കി 111 ഡയൽ ചെയ്തു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് എത്തി പെയ്സിലിയെ മിൽട്ടൺ കീൻസിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. രക്തത്തിലെ സുഗറിന്റെ അളവ് വളരെ കുറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് പെയ്സിലി ആരോഗ്യം വീണ്ടെടുത്തു. ടെസ്കോ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനം റദ്ദാക്കി. അമേരിക്കന്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ട്രംപ് എത്താനിരുന്നത്. 750 മില്യന്‍ പൗണ്ട് ചെലവഴിച്ചാണ് പുതിയ എംബസി കെട്ടിടം അമേരിക്ക നിര്‍മിച്ചത്. ഈ മാസം ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന സന്ദര്‍ശനം പ്രതിഷേധങ്ങളെ ഭയന്നാണ് പല തവണയായി മാറ്റിവെക്കുന്നതെന്നാണ് കരുതുന്നത്.

സന്ദര്‍ശനത്തിന് പുതിയ തിയതികളൊന്നും നിശ്ചയിച്ചിട്ടില്ല. ഇത് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പ്രത്യേക ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുമെന്ന് കരുതുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഔദ്യോഗികമായി നടത്തില്ലെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇപ്രകാരം നടത്തിയാല്‍ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച പോലും നടക്കില്ല. ബ്രിട്ടനില്‍ ഔദ്യോഗികമായി സ്വീകരണം ലഭിക്കില്ലെന്നതില്‍ ട്രംപ് ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.

പുതുവര്‍ഷത്തില്‍ താന്‍ യുകെ സന്ദര്‍ശിക്കുമെന്നായിരുന്നു ഡിസംബറില്‍ തെരേസ മേയെ ട്രംപ് അറിയിച്ചത്. ട്രംപിന് പകരം എംബസിയുടെ ഉദ്ഘാടനം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നിര്‍വഹിക്കുമെന്നാണ് വിവരം. അതേ സമയം അടുത്തിയ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവ റീട്വീറ്റ് ചെയ്തതിനു ശേഷമാണ് ട്രംപിന്റെ മനസ് മാറിയതെന്നും വിവരമുണ്ട്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് യുകെയില്‍ ഉയര്‍ന്നത്.

വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.

അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു.

വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.

തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.

RECENT POSTS
Copyright © . All rights reserved