‘വിജിയെ വിജയിപ്പിക്കു, വിജിയുടെ വിജയം യുകെകെസിഎ യുടെ വിജയം’ ലെസ്റ്ററിലെ ക്നാനായക്കാര്‍ ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണിത്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎ അതിന്‍റെ അടുത്ത ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈ മുദ്രാവാക്യം മുഴക്കി ലെസ്റ്റര്‍ ക്നാനായ അസോസിയേഷന്‍ മറ്റ് സമുദായാംഗങ്ങളെ സമീപിക്കുന്നത്.
ഈ വരുന്ന യുകെകെസിഎ ഇലക്ഷനില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ലെസ്റ്ററിലെ വിജി ജോസഫ് ആണ്. പിന്നിട്ട രണ്ടു വര്‍ഷക്കാലം ലെസ്റ്ററിലെ ക്‌നാനായ അസോസിയേഷന്‍ സെക്രട്ടറി ആയി മികച്ച പ്രവര്‍ത്തനം പൂര്‍ത്തിയാക്കി നിലവില്‍ പ്രസിഡന്റ് ആയി സേവനം ചെയുന്ന വിജി മികച്ച സംഘടന പ്രവര്‍ത്തനത്തിലൂടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ആളാണ്. യുകെകെസിഎയുടെ കഴിഞ്ഞ എല്ലാപരിപാടികളിലും നേതൃത്വം കൊടുത്ത വിജി യൂണിറ്റ് സമ്മാനങ്ങള്‍ കരസ്ഥമാക്കി ലെസ്റ്ററിനെ മികച്ച യൂണിറ്റായി മാറ്റുകയുണ്ടായി.

തന്റെ കഴിവുകളും നേതൃത്വ പാടവവും എല്ലാവരിലേക്കും എത്തിക്കുവാനും സുതാര്യവും കാലോചിതവുമായ പരിപാടികള്‍ നടപ്പിലാക്കി യുകെകെസിഎയെ യൂറോപ്പിലെ തന്നെ മികച്ച അസോസിയേഷന്‍ ആക്കുവാന്‍ വിജിയെ വിജയപ്പിക്കുവാനാണ് ലെസ്റ്റര്‍ ക്നാനായ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സൗമ്യനായ ഈ ചെറുപ്പക്കാരന്‍ നേതൃത്വത്തിലേക്ക് കടന്ന് വരുന്നത് വഴി സമുദായത്തിന് പുത്തന്‍ ഉണര്‍വ് കൈവരും എന്ന് വിശ്വസിക്കുന്ന ലെസ്റ്റര്‍ ക്നാനായ അസോസിയേഷന്‍ വിജിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.
ലണ്ടന്‍: ശ്വാസം നിലച്ച് ശരീരമാകെ നീലനിറം ബാധിച്ച പിഞ്ചുകുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് 999 കോള്‍. സാചാരി ലെഗ് എന്ന കുഞ്ഞിനാണ് അമ്മയുടെ മനസാന്നിധ്യത്തിലൂടെ ജീവന്‍ തിരികെക്കിട്ടിയത്. പരിഭ്രാന്തയായ അമ്മ ജാസ്മിന്‍ 999ല്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയും ലൈനിലെത്തിയ ഡാരന്‍ ബ്രാഡ്‌ലി എന്ന പാരാമെഡിക്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുഞ്ഞിന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയുമായിരുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖ പിന്നീട് ജാസ്മിന്‍ പുറത്തു വിടുകയും ചെയ്തു.
കഴിഞ്ഞ നവംബര്‍ 24നായിരുന്നും സംഭവമുണ്ടായത്. സഹോദരന്‍ ജോഷ്വയില്‍ നിന്നാണ് സാചാരിക്ക് പനിയും ചുമയും പകര്‍ന്നത്. നെഞ്ചില്‍ കഫം അടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതി തനിയെ മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് കുഞ്ഞിന്റെ ശരീരതാപം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജാസ്മിന്‍ ജിപിയെ വിളിച്ചു. അടിയന്തരമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ശ്വാസം നിലക്കുകയും ശരീരം നീല നിറമാകുകയും ചെയ്തു.
ജാസ്മിന്‍ അവസാന ശ്രമമെന്ന നിലക്കാണ് 999ല്‍ വിളിച്ചത്. കോള്‍ അറ്റന്‍ഡ് ചെയ്ത ഡാരന്‍ ജാസ്മിന് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കുഞ്ഞിന്റെ മൂക്കും വായം ജാസ്മിന്റെ വായിലേക്ക് ചേര്‍ത്ത് വെച്ച് ശ്വാസം ഊതി നല്‍കാന്‍ ഡാരന്‍ പറഞ്ഞു. ഇതേവരെ സിപിആര്‍ ചെയ്തിട്ടില്ലാത്ത ജാസ്മിന്‍ ഡാരന്‍ പറഞ്ഞത് അതേപടി ചെയ്തു. എട്ട് മിനിറ്റിന് ശേഷം ആംബുലന്‍സ് എത്തുന്നത് വരെ കുഞ്ഞിന് ഈ വിധത്തില്‍ ശ്വാസോച്ഛാസം നല്‍കി. പിന്നീട് വെക്‌സ്ഹാം ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റി.
ഗുരുതരമായ ബ്രോങ്കോളൈറ്റിസ് ആയിരുന്നു കുഞ്ഞിന് ബാധിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. ശ്വാസനാളത്തിന് അണുബാധയുണ്ടാകുന്ന ഈ അവസ്ഥയില്‍ നിന്ന് മുക്തനായ കുഞ്ഞിനെ പിന്നീട് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് തിരികെ വീട്ടിലെത്തിയതിനു ശേഷം രക്ഷകനായ ഡാരനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ജാസ്മിന്റെ ഭര്‍ത്താവ് ഡേവിഡ് അവസരമൊരുക്കി. ശ്വാസനാളത്തിന് തടസമായിരുന്ന കഫം സിപിആര്‍ നല്‍കിയപ്പോള്‍ തെറിച്ചു പോയതായിരിക്കാം കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡാരന്‍ പറഞ്ഞു.
യുകെയില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്നതിനായി ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെ പോലീസ് പിടിയിലായ ദമ്പതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ താമസിച്ചിരുന്ന മുനീര്‍ മുഹമ്മദ്, ഭാര്യ രുവൈദ അല്‍ ഹസന്‍ എന്നിവരെയാണ് കോടതി കുറ്റവാളികളായി കണ്ടെത്തിയത്. ഫുഡ് വര്‍ക്കറായ മുഹമ്മദും ഫാര്‍മസിസ്റ്റ് ആയ രുവൈദയും ഐഎസുമായി ചേര്‍ന്നാണ് യുകെയില്‍ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത്. 2016 ഡിസംബറില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇരുവരും ചേര്‍ന്ന് യുകെയില്‍ നിരപരാധികളായ ആളുകളെ കൊന്നൊടുക്കാന്‍ ആയിരുന്നു ഇരുവരുടെയും പദ്ധതി എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴി രുവൈദയെ കുരുക്കിയ ഐഎസ് ഇവര്‍ക്ക് കെമിക്കല്‍ രംഗത്തുള്ള അറിവ് ചൂഷണം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഐഎസ് പ്രചരിപ്പിക്കുന്ന ക്രിമിനല്‍ ഐഡിയോളജിയില്‍ തത്പരരായ ഇരുവരും അതനുസരിച്ച് ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും ഇതിനുള്ള രൂപ രേഖയും കണ്ടെടുത്തിരുന്നു. പ്രെഷര്‍ കുക്കര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയേറിയ ബോംബ് നിര്‍മ്മിക്കാനായിരുന്നു ഇവരുടെ പദ്ധതി. കുറ്റം തെളിഞ്ഞ സ്ഥിതിക്ക് ഇവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയില്‍ ശിക്ഷയാണ്. ഇവര്‍ക്കുള്ള വിധി അടുത്ത മാസം 22നു പ്രഖ്യാപിക്കും.
ലണ്ടന്‍: ഓസീ ഫ്‌ളൂ ബ്രിട്ടനില്‍ പടരുന്നതിനിടെ അപകടകാരിയായ ഫ്രഞ്ച് ഫ്‌ളൂ ബാധ യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്. 30 ഓളം പേരുടെ മരണത്തിന് കാരണമായ ഫ്രഞ്ച് ഫ്‌ളൂ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്‍എച്ച്എസ് നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നിലൊന്ന് ജീവനക്കാരും ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞതായാണ് വിവരം.
ഡിസംബര്‍ അവസാന ആഴ്ചയില്‍ ഫ്രഞ്ച് ഫ്‌ളൂ ലക്ഷണങ്ങളുമായി ഏഴ് ലക്ഷത്തിലേറെപ്പേര്‍ ഫ്രാന്‍സില്‍ ഡോക്ടര്‍മാരെ കണ്ടുവെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരില്‍ 527 പേര്‍ക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മാസം മുതല്‍ 93 വയസ് വരെ പ്രായമുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 46 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലയളവിലാണ് ഇത്രയും രോഗികള്‍ ആശുപത്രികളില്‍ എത്തിയത്.
ബ്രിട്ടനില്‍ ഫ്രഞ്ച് ഫ്‌ളൂ ബാധയ്ക്ക് സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലും ആരോഗ്യ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഉത്സാഹം കാട്ടുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിന്റര്‍ ക്രൈസിസില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രി പരിസരങ്ങള്‍ ഈ രോഗം അതിവേഗത്തില്‍ പടരാന്‍ കാരണമാകുമെന്ന ആശങ്കയും നിലവിലുണ്ട്.
ലണ്ടന്‍: പതിനഞ്ചുകാരനായ ആണ്‍കുട്ടിയെ ആത്മീയ പീഡനത്തിന് വിധേയനാക്കിയ വികാരി കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ബൈബിള്‍ പഠനത്തിന് പ്രാര്‍ത്ഥനകള്‍ക്കും കുട്ടിയെ നിരന്തരമായി പ്രേരിപ്പിക്കുകയും കിടപ്പുമുറിയില്‍ പോലും അവയ്ക്ക് ഇളവ് നല്‍കാതിരിക്കുകയും ചെയ്തതായി സഭ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ അബിംഗ്ടണ്‍ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയായ റവ.തിമോത്തി ഡേവിസ് ആണ് കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. പുരോഹിതരുടെ അച്ചടക്ക മാനദണ്ഡങ്ങള്‍ ഇയാള്‍ ലംഘിച്ചുവെന്നാണ് വ്യാഖ്യാനം.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസിനു വേണ്ടി ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു സര്‍വേയുടെ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വികാരിക്കെതിരായ നടപടിയുടെ വിവരം പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 1591 പേരില്‍ മൂന്നില്‍ രണ്ട് പേരും ആത്മീയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തികളെ നിയന്ത്രിക്കാനായി മതപരമായ കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസ്.
2011ലാണ് റവ.ഡേവിസ് 15കാരനെ ആത്മീയമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാര്‍ഗ്ഗദര്‍ശിയായി മാറിയ ഇയാള്‍ 18 മാസങ്ങളോളം കുട്ടിയെ പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ പഠനത്തിനു നിര്‍ബന്ധിച്ചു. പ്രായമോ പക്വതയോ കണക്കിലെടുക്കാതെ കുട്ടിയുടെ സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടായിരുന്നു പീഡനമെന്നും സമിതി കണ്ടെത്തിയിരുന്നു. ശിഷ്യന്റെ പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെപ്പോലും വികാരി നിയന്ത്രിക്കാന്‍ തുടങ്ങി. കുട്ടിയുടെ കിടപ്പുമുറിയില്‍ രണ്ട് മണിക്കൂറോളം നീളുന്ന ആത്മീയ പഠന ക്ലാസുകള്‍ ഇയാള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്തി.
ലൈംഗികതയുടെ അസാധാരണ അനുഭവം കണ്ടെത്താന്‍ ബാല്‍ക്കെണിയിലെ ഇടം ഉപയോഗിക്കുന്നതിനിടയില്‍ ലൈംഗികത്തൊഴിലാളി വീണുമരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് യുവാവ് തായ്‌ലന്റില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. മുന്‍ ബ്രിട്ടീഷ് സൈനികന്‍ റീസ് വെല്ലയാണ് അറസ്റ്റിലായത്.
തായ്‌ലന്റില്‍ ലൈംഗികത്തൊഴിലാളി വാന്നിപ്പാ യാന്‍ഹുവാത്തോണ്‍ എന്ന 26 കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവ് ഞായറാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. അസാധാരണ അനുഭവത്തിനായി ബാല്‍ക്കെണിയില്‍ രാത്രി ചെലവഴിക്കുമ്പോള്‍ യാന്‍ഹുവാത്തോണ്‍ ആകസ്മികമായി താഴെ വീണെന്നാണ് റീസ് പോലീസിനോട് പറഞ്ഞത്.
ക്രിമിനലുകളുടെ കേന്ദ്രമായ റിസോര്‍ട്ടിലെ തറയില്‍ പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന നിലയിലാണ് യാന്‍ഹുവാത്തോണിന്റെ മൃതദേഹം കണ്ടെത്തിയത്. വീഴ്ചയില്‍ അവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരത്തിന്റെ പലഭാഗത്തും ഒടിവുകള്‍ ഉണ്ടാകുകയും ചെയ്തു.
മുറിയില്‍ നടത്തിയ തെരച്ചിലില്‍ ഗര്‍ഭനിരോധന ഉറകളും പകുതി ഒഴിഞ്ഞ നിലയിലുള്ള ലൈംഗീകോത്തേജക മരുന്നുകളും കണ്ടെത്തി. യുവാവിനെ അവിടെ കാണാനുമില്ലായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ മുങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. റീസിനെ പിന്നീട് മറ്റൊരു ബാറില്‍ നിന്നും കണ്ടെത്തി. ഈ സമയം ഇയാളുടെ പക്കല്‍ രണ്ടു മൊബൈല്‍ ഉണ്ടായിരുന്നു. ഒരെണ്ണം വാന്നിപ്പായുടേതാണെന്നാണ് പോലീസ് പറയുന്നത്.
2012 ല്‍ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയൂം ചെയ്തിട്ടുള്ളയാളാണ് റീസ്. ഇയാളെ യുകെ പോലീസ് തെരഞ്ഞുകൊണ്ടും ഇരിക്കുന്നു. മാനസീക രോഗത്തെ തുടര്‍ന്ന് സൈന്യത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുന്നയാളാണ് ഈ മുന്‍ സൈനികന്‍.
മൂത്ത സഹോദരന്മാരെ പിന്തുടര്‍ന്നായിരുന്നു ഇയാള്‍ സൈന്യത്തില്‍ എത്തിയത്. മൂന്ന് നാലു മാസം മുമ്പാണ് റീസ് തായ്‌ലന്റില്‍ എത്തിയത്. ലൈംഗികത്തൊഴിലാളിയെ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതായി ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
ലണ്ടന്‍: മൈക്രോബീഡുകള്‍ അടങ്ങിയ കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം യുകെ നിരോധിച്ചു. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനം. ലോകരാഷ്ട്രങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ വരുത്തിയ നിയന്ത്രണങ്ങളില്‍ ഏറ്റവും ശക്തമായതെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഫേസ് സ്‌ക്രബുകള്‍, ഷവര്‍ ജെല്ലുകള്‍, ചില ടൂത്ത്‌പേസ്റ്റുകള്‍ എന്നിവയില്‍ ചേര്‍ക്കുന്ന വളരെ ചെറിയ പ്ലാസ്റ്റിക് തരികളാണ് മൈക്രോബീഡ്‌സ്. ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നതിനാല്‍ മലിന ജലത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടമാണ് ഇത്.
സമുദ്രജലത്തില്‍ വളരെ പെട്ടെന്ന് എത്തിച്ചേരുന്ന ഈ മൈക്രോബീഡുകള്‍ കടലിന്റെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള കോടിക്കണക്കിന് പ്ലാസ്റ്റക് തരികള്‍ കടലില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിരോധനത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. ഡിസ്‌പോസിബിള്‍ കോഫി കപ്പുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക് നിരോധനത്തില്‍ വിപ്ലവാത്മകമായ തീരുമാനം എന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോബീഡുകളുടെ നിരോധനം നടപ്പിലാകുന്നത്.
ഓരോ വര്‍ഷവും ബ്രിട്ടീഷുകാര്‍ എറിഞ്ഞു കളയുന്നത് 2.5 ബില്യന്‍ ഡിസ്‌പോസിബിള്‍ കപ്പുകളാണെന്നാണ് കോമണ്‍സ് കമ്മിറ്റി വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് കപ്പുകള്‍ക്ക് 25 പെന്‍സ് നികുതി ഏര്‍പ്പെടുത്താന്‍ സമിതി നിര്‍ദേശിച്ചത്. മറ്റു വിധത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് മേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍വയണ്‍മെന്റ് മിനിസ്റ്റര്‍ തെരേസ കോഫി പറഞ്ഞു.
ലണ്ടന്‍: ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. ഇവ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് പുതിയ നീക്കം.
ഇത്തരത്തില്‍ വര്‍ഷം തോറും ബ്രിട്ടനില്‍ രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ പുനരുപയോഗിക്കുന്നത് 400-ല്‍ ഒന്നുമാത്രവുമാണ്. ഇതില്‍ മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഇത്തരം കപ്പുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.25 പെന്‍സ് ആയിരിക്കും നികുതി ഏര്‍പ്പെടുത്തുന്നത്. ഇവ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും.
2023-ഓടെ എല്ലാ ഗ്ലാസുകളും റീസൈക്കിള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനത്തിലേക്ക് കടക്കാനാണ് പദ്ധതി.
സണ്ണിമോന്‍ മത്തായി
ക്രിസ്തുമസും പുതുവത്സരവും സമുചിതമായി ആഘോഷിച്ച് വാറ്റ് ഫോര്‍ഡ് മലയാളികള്‍. യുകെയിലെ പ്രമുഖ മലയാളി സംഘടനയായ കെസിഎഫ് വാറ്റ് ഫോര്‍ഡിന്‍റെ ആഭിമുഖ്യത്തിലാണ് വാറ്റ് ഫോര്‍ഡ് മലയാളികളുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ഹോളി വെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. വാറ്റ്ഫോര്‍ഡ് മലയാളികളുടെയും പുറത്ത് നിന്ന് എത്തിയവരുടെയും ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി.
കെസിഎഫ് വാറ്റ്ഫോര്‍ഡ് ചെയര്‍മാന്‍ സണ്ണിമോന്‍ പി മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഷിനോ കുര്യന്‍ (ലോയേഴ്സ് പോയിന്‍റ് സോളിസിറ്റര്‍സ്), പ്രദീപ് മയില്‍വാഹനന്‍, ഡോട്ടി ദാസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. മികച്ച സോഷ്യല്‍ വര്‍ക്കര്‍ ആയ ജോണ്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. സുജു ഡാനിയേല്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കിരണ്‍ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന കൊടുക്കുന്ന സംഘടനയായ കെസിഎഫ് കഴിഞ്ഞ വര്‍ഷം 2500പൗണ്ടിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തിരുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്ക്ക് 1200 പൗണ്ടും തണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററിനു 300പൗണ്ടും യുകെയില്‍ വച്ച് മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തിന് 525പൗണ്ടും പീസ് ഹോസ്പൈസ് എന്ന സംഘടനയ്ക്ക് 501പൗണ്ടും 2017ല്‍ കെസിഎഫ് സംഭാവനയായി നല്‍കിയിരുന്നു.

പ്രീതിയുടെ അവതരണ മികവില്‍ ഡ്രീംസ് ഓര്‍ക്കസ്ട്ര നടത്തിയ ഗാനമേളയും വാറ്റ്ഫോര്‍ഡിലെ കലാകാരന്മാരുടെയും കലാകാരികളുടെയും മികച്ച കലാപ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. സണ്ണിമോന്‍ മത്തായി, ടോമി ജോസഫ്, സിബി ജോണ്‍, സിബി തോമസ്, സിവി ജോസഫ്, അനൂപ് ജോസഫ്, സുജു ഡാനിയേല്‍, കിരണ്‍ ജോസഫ്, റാണി ജോസ്, റാണി സുനില്‍, ചാള്‍സ് മാണി, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ ആണ് കെസിഎഫ് വാറ്റ് ഫോര്‍ഡിന്റെ ട്രസ്റ്റിമാര്‍.

മലയാളം യുകെ ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ച കലണ്ടര്‍ വാറ്റ്ഫോര്‍ഡിലെ എല്ലാ കുടുംബങ്ങളിലും സൗജന്യമായി എത്തിച്ച് കൊടുക്കാനും കെസിഎഫ് മുന്‍കൈയെടുത്തു. ടോജോ കുര്യാക്കോസ് ഹെയ്സില്‍ എന്നിവര്‍ സിബി തോമസില്‍ നിന്നും കലണ്ടര്‍ ഏറ്റുവാങ്ങിയതിലൂടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.




ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. പുകയില കമ്പനി ഭീമന്‍ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ബ്രാന്‍ഡുകള്‍ നിര്‍ത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ കമ്പനി കഴിഞ്ഞ ദിവസം പരസ്യം നല്‍കി ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുകവലി രഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം. പുകയില്ലാത്ത ഉത്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.
ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ ഇവരുടെ സിഗരറ്റ് വില്‍ക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്‍ഡോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. സ്‌മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ വെബ്‌സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്.
ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്നു മാള്‍ബറോ സിഗരറ്റ്. നാട്ടില്‍ അവധിക്ക് വരുന്ന വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ച ബ്രാന്‍ഡായിരുന്നു ഈ വിദേശ സിഗരറ്റ്. ദിനേശ് ബീഡിയുടെ പുക ശ്വസിച്ചിരുന്ന മലയാളി ഈ വിദേശിയുടെ പുകയെ പ്രണയിച്ചു. നാട്ടിലെ പണക്കാരന്‍ തന്റെ ആഡംബരം മുദ്രയായി ഇത് കൊണ്ടുനടന്നു. ഗതകാലസ്മരണകളിലേക്ക് മാത്രമായി മാള്‍ബറോ ഇനി ചുരുങ്ങുകയാണ്.