വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ടെക്സാസ് സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ 2027 മേയ് 31 വരെ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. യോഗ്യരായ അമേരിക്കൻ പൗരന്മാരെ നിയമിക്കാതെ കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന രീതിയിലേക്ക് ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചില സ്ഥാപനങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ടെക്സാസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ എഴുത്തുപരമായ അനുമതിയില്ലാതെ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ വിലക്ക് ഏർപ്പെടുത്തി. 2026 മാർച്ച് 27-നകം 2025-ൽ നൽകിയ അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിൽ പ്രാദേശികമായി ആളുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ എച്ച്-1ബി വിസ ഉപയോഗിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്. 2024-ൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നെങ്കിലും, 2025-ൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ലഭിച്ച അംഗീകാരങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഷിക്കാഗോ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക മഹാസമ്മേളനം ‘കൊയ്നോനിയ 2025’ ശ്രദ്ധേയമായി. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിലുടനീളം വിവിധ റീത്തുകളിലും സന്യാസ സഭകളിലും സേവനം ചെയ്യുന്ന മലയാളി വൈദികരെ ഒരുമിപ്പിച്ച് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബർ 18 -ന് വർണാഭമായ ആഘോഷങ്ങളോടെ ആരംഭിച്ച സമ്മേളനത്തിന് വേദിയായത് മയാമി ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദേവാലയമായിരുന്നു. രൂപതയുടെ വികാരി ജനറൽ റവ. ഫാ. ജോൺ മേലേപുരത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. ജോർജ് ഇളമ്പാശ്ശേരിയും ജനറൽ കൺവീനർ ജോഷി ജോസഫും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്നൊരുക്കിയ ചടങ്ങുകൾ രൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിൽ ഒന്നായി.
വൈകിട്ട് 4 മണിയോടെ ആരംഭിച്ച വർണശബളമായ ഘോഷയാത്രയിൽ താലപ്പൊലി, ചെണ്ടമേളം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി, പെൻസക്കോള ബിഷപ്പ് വില്യം വാക്ക്, ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരേറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ഏകദേശം 150 വൈദികരെ സമ്മേളന വേദിയായ സെന്റ് എലിസബത്ത് ആൻ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടർന്ന് നാല് പിതാക്കന്മാരും 150 വൈദികരും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി ഏറെ ഭക്തിസാന്ദ്രമായിരുന്നു. തുടർന്ന് നടന്ന അത്താഴവിരുന്നിന് ശേഷം മാർ ജോയി ആലപ്പാട്ട് പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്കോപ്പൽ ഓർഡിനേഷന്റെ രജത ജൂബിലി മനോഹരമായി ആഘോഷിച്ചു. ജോജോ വാത്യേലിയ്ത്ത് സംവിധാനം നിർവഹിച്ച 125 ഇടവകാംഗങ്ങൾ പങ്കെടുത്ത ‘പാവനം’ എന്ന പേരിലുള്ള സ്റ്റേജ് പ്രോഗ്രാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. 2001-ൽ വെറും രണ്ട് ഇടവകകളും ചില മിഷനുകളുമായി ആരംഭിച്ച രൂപത ഇന്ന് 14 ഫൊറോനകളുടെ കീഴിൽ 54 ഇടവകകളും 31 മിഷനുകളുമായി വളർന്നതായി ഡോക്യുമെൻററി വ്യക്തമാക്കുന്നു.
ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ സി.സി.ഡി. പ്രിൻസിപ്പലും കൊയ്നോനിയ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരിൽ ഒരാളുമായ ദീപ ദീപുവാണ് ഡോക്യുമെൻറിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ഡോക്യുമെൻററിയുടെ സ്പിരിച്വൽ ഡയറക്ഷൻ & ഗൈഡൻസ് നൽകിയത് റവ. ഫാ. ജോൺ മേലേപുരവും റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിയുമാണ്. റെജിമോൻ സെബാസ്റ്റ്യൻ, ജോസ് ചാഴൂർ, അഞ്ജന ദീപു എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. സൗണ്ട് എഞ്ചിനീയറിംഗ് ബിനു ജോസും വീഡിയോ ക്രിസ്റ്റോ ജിജിയും കൈകാര്യം ചെയ്തു. കെവിൻ അങ്ങാടിയത്തും ജോസ്ലിൻ അനിലും ചേർന്നാണ് ഡോക്യുമെൻററിക്ക് ശബ്ദവിവരണം നൽകിയിരിക്കുന്നത്.
സാമൂഹ്യ ഐക്യത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന ഡോക്യുമെന്ററി, എപ്പാർക്കിയുടെ ദൗത്യവും ചരിത്ര പൈതൃകവും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു വിലപ്പെട്ട ദൃശ്യരേഖയായാണ് വിലയിരുത്തപ്പെടുന്നത്. ജൂബിലി വർഷത്തിന്റെ മുന്നോടിയായിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. താൻ തിരക്കഥയും സംവിധാനവും ആദ്യമായി നിർവഹിച്ച ഈ സംരംഭം ടീമിന്റെ ശക്തമായ പിന്തുണയും സഹകരണവും കൊണ്ടാണ് സാധ്യമായതെന്ന് ദീപ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. എപ്പാർക്കിയുടെ ആത്മീയ പാരമ്പര്യവും സ്ഥാപന രൂപീകരണത്തിലേക്കുള്ള വഴിയും ലളിതവും ആഴത്തിലുള്ളതുമായ അവതരണത്തിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.






ന്യൂയോർക്ക്: യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയാ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൊണ്ടുവന്ന വിമാനം ന്യൂബർഗിലെ സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. മഡുറോയും ഭാര്യയും യുഎസ്സിൽ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തേ അറിയിച്ചിരുന്നു.
വെനസ്വേലയിൽ നിന്ന് പിടികൂടിയതിന് ശേഷം മഡുറോയെയും ഭാര്യയെയും ആദ്യം അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയിൽ ഗ്വാണ്ടനാമോ ബേയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിച്ച ശേഷം യുഎസ് സൈനികവിമാനത്തിൽ ഇരുവരെയും ന്യൂയോർക്കിലേക്ക് മാറ്റുകയായിരുന്നു. ഗ്വാണ്ടനാമോയിൽ നിന്ന് കപ്പലിലുണ്ടായിരുന്ന മഡുറോയുടെ ചിത്രം ട്രംപ് നേരത്തേ പുറത്തുവിട്ടിരുന്നു.
സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ നിന്നു ഹെലികോപ്റ്റർ മാർഗം മാൻഹട്ടാനിലേക്ക് ഇരുവരെയും കൊണ്ടുപോകുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനത്തേക്കും പിന്നീട് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കുമാണ് മാറ്റുക. 2020-ൽ ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ ‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ മഡുറോയേയും ഭാര്യയേയും പ്രതിചേർത്തിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫ്ലോറിഡ: നാലുവർഷത്തോളമായി നീണ്ടുനിൽക്കുന്ന റഷ്യ–ഉക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള ചർച്ചകൾക്കായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അമേരിക്കയിലെത്തുന്നു. ഞായറാഴ്ച ഫ്ലോറിഡയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുഎസ് ഭരണകൂടം മുന്നോട്ടുവെച്ച 28 ഇനങ്ങളടങ്ങിയ ഒത്തുതീർപ്പ് വ്യവസ്ഥകളാണ് ചർച്ചയുടെ മുഖ്യ അജണ്ടയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി എക്സിലൂടെ സ്ഥിരീകരിച്ചു. “പുതുവർഷത്തിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ” എന്നാണ് സെലെൻസ്‌കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നടത്തുന്ന സമാധാന നീക്കങ്ങളിൽ ഏറ്റവും നിർണായകമായ ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.
സമാധാന ചർച്ചകൾക്ക് ശ്രമങ്ങൾ ശക്തമാകുന്നതിനിടെയും ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ നഗരത്തിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉക്രേനിയൻ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റഷ്യൻ ഡ്രോണുകൾ നീങ്ങുന്നുണ്ടെന്ന വ്യോമസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി 2026ൽ കിംഗ് ചാൾസ് മൂന്നാമനും പ്രിൻസ് ഓഫ് വെയിൽസ് വില്യവും അമേരിക്കയിലേക്ക് സന്ദർശനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്. ചാൾസ് മൂന്നാമൻ രാജാവിൻെറ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് മുൻനിര ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഏപ്രിലിൽ യാത്ര നടക്കാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷത്തിന്റെ രണ്ടാം പകുതിയിൽ, ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പ്രിൻസ് വില്യം യുഎസിൽ എത്തുമെന്നാണ് വിവരം. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുക. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ നിലയിൽ, ജൂൺ 27ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് മത്സരത്തിനും, ജൂലൈ 4ന് നടക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങൾക്കും സമീപമായായിരിക്കും വില്യത്തിന്റെ സന്ദർശനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2007ൽ ജോർജ് ഡബ്ല്യു ബുഷിന്റെ ക്ഷണം സ്വീകരിച്ച് എലിസബത്ത് രാഞ്ജി യുഎസ് സന്ദർശിച്ചതിന് ശേഷം, ബ്രിട്ടീഷ് ഭരണാധികാരി നടത്തുന്ന ആദ്യ യാത്രയാവും ഇത്. അതേസമയം, ഈ മാസം ആദ്യം വ്യാപാര തർക്കങ്ങളെ തുടർന്ന് ബ്രിട്ടീഷ് ടെക് മേഖലയിലേക്കുള്ള യുഎസിന്റെ ബഹുകോടി പൗണ്ട് നിക്ഷേപം താൽക്കാലികമായി നിർത്തിവച്ചത് യുകെ സർക്കാരിന് തിരിച്ചടിയായി. ട്രംപിന്റെ സ്റ്റേറ്റ് വിസിറ്റിനിടെ പ്രഖ്യാപിച്ച £31 ബില്ല്യൺ കരാറിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് £22 ബില്ല്യനും ഗൂഗിൾ £5 ബില്ല്യനും ഉൾപ്പെടെ യുഎസ് ടെക് കമ്പനികൾ യുകെയിൽ വൻ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇതിനെ “യുകെ–യുഎസ് ബന്ധത്തിലെ തലമുറമാറ്റം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, മറ്റ് മേഖലകളിലെ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിൽ യുകെയിൽ നിന്നുള്ള പുരോഗതി അപര്യാപ്തമാണെന്ന കാരണത്താൽ വാഷിങ്ടൺ കരാർ നടപ്പാക്കൽ നിർത്തി വക്കുകയായിരുന്നു.

മേയ് 2025ൽ പ്രഖ്യാപിച്ച വിശാലമായ വ്യാപാര കരാറിൽ പുരോഗതി മന്ദഗതിയിലാണെന്ന് യുഎസ് റിപ്പോർട്ടുകളിലുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, യുഎസ് കർഷകർക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ പ്രവേശനം തുടങ്ങിയ സംവേദനാത്മക വിഷയങ്ങളിലാണ് പ്രധാന തടസ്സങ്ങൾ. ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് “സജീവ ചർച്ചകൾ തുടരുകയാണ്” എന്ന് വ്യക്തമാക്കിയെങ്കിലും, ഇത്തരം ചർച്ചകൾ എളുപ്പമല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രതികരണം.
രാജാവിൻെറ യാത്രയിൽ പ്രധാനമന്ത്രി ഒപ്പം പോകില്ലെന്നാണ് സൂചന. സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന രാജകീയ സന്ദർശനങ്ങളെ കുറിച്ച് ബക്കിംഗ്ഹാം പാലസ് പ്രതികരിക്കാൻ തയ്യാറായില്ല.
അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
അക്രമിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പരുക്കേറ്റവരില്‍ നിന്ന് ലഭ്യമായിരിക്കുന്ന വിവരം. അക്രമിയുടെ കൈയിലുണ്ടായിരുന്നത് എന്തുതരം തോക്കാണെന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്‌സ് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കി വരുന്നത്.
ന്യൂയോർക്കിൽ നടന്ന ഭീകര തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ 24കാരി സഹജ റെഡ്ഡി ഉദുമലയാണ് മരണപ്പെട്ടത്. ഹൈദരാബാദ് സ്വദേശിനിയായ സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് സമീപ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം പടർന്നു കയറുകയായിരുന്നു. സംഭവസമയത്ത് ഉറങ്ങിക്കിടന്നതിനാൽ തീ പടർന്നത് പെൺകുട്ടിക്ക് തിരിച്ചറിയാനായില്ലെന്നാണ് പ്രാഥമിക വിവരം.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ സ്വദേശിനിയായ സഹജ ഉപരിപഠനത്തിനായി 2021-ലാണ് യുഎസിലെത്തിയത്. ന്യൂയോർക്കിലെ അൽബാനിയിലായിരുന്നു അവളുടെ താമസം. ഉന്നതപഠനത്തിനായി എത്തിയ സഹജയുടെ ജീവിതം ഇത്തരത്തിൽ അവസാനം കാണുന്നത് കുടുംബാംഗങ്ങളെ ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീ അയൽവാസികളുടെ കെട്ടിടത്തിൽ നിന്നാണ് പടർന്നതെന്നാണ് അധികൃതരുടെ സൂചന.
ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സഹജയുടെ മരണക്കുറിപ്പിൽ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിലെ ടി സി എസ് ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് സഹജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ∙ എച്ച്1ബി തൊഴിൽ വിസയ്ക്കും എച്ച്4 ആശ്രിത വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി മുതൽ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊതുവായി (പബ്ലിക്) തുറന്നുവെക്കണം. അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരീക്ഷണം ഇതിനകം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികളിലൂടെ യുഎസിലെത്തുന്നവർക്കും ബാധകമായിരുന്നു.
യുഎസ് വിസ സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്നവരെ തിരിച്ചറിയാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിസ ലഭിക്കാനുള്ള യോഗ്യതകൾ അപേക്ഷകർ സത്യസന്ധമായി വ്യക്തമാക്കണമെന്നും എല്ലാ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിർദേശം ഓർമ്മിപ്പിക്കുന്നു.
വിദേശ വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കാൻ ഐടി കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന വിസയാണ് എച്ച്1ബി. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന വിസയുമാണിത്. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി അപേക്ഷാഫീസ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ആശങ്കാജനക രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചതും പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.