USA

അമേരിക്കയിലെ ഡാലസിൽ ഇന്ത്യക്കാരനായ ഹോട്ടൽ മാനേജരുടെ തലവെട്ടി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെയും കുടുംബത്തെയും നടുക്കി. അൻപത് വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യയെയാണ് സഹപ്രവർത്തകനായ 37കാരൻ യോർദാനിസ് കോബോസ് മാർട്ടിനെസ് ആക്രമിച്ചത്. ഭാര്യയുടെയും മകൻറെയും മുന്നിൽ വെച്ച് നടന്ന കൊലപാതകത്തിൽ കുടുംബം ഭീതിയിലും ദുരിതത്തിലും മുങ്ങുകയാണ്.

ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് സംഭവം. മുറി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടായതായി അറിയിക്കാൻ നാഗമല്ലയ്യ നിർദേശിച്ചതിനെതിരെ പ്രകോപിതനായ മാർട്ടിനെസ് വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യയെ പിന്തുടർന്ന് പല തവണ കുത്തിയ ശേഷം തലവെട്ടി. ഭാര്യയുടെയും മകന്റെയും ശ്രമങ്ങളെ തള്ളി മാറ്റിയാണ് പ്രതി കൊല നടത്തിയത്. അറുത്തെടുത്ത തല മോട്ടലിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രക്ഷാപ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.

കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. ഇയാൾക്കെതിരെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും നേരത്തെ ക്രിമിനൽ കേസുകൾ ഉണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.

കാലിഫോർണിയ ∙ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാൻ ഗ്രാമത്തിൽ നിന്നുള്ള 26 കാരനായ കപിൽ, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ വെടിയേറ്റ് മരിച്ചു. യുഎസ് പൗരനായ ഒരാളുമായി ഉണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പിലേക്ക് വഴിമാറിയത്. സംഭവസ്ഥലത്ത് തന്നെ കപിൽ മരിച്ചു.

ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായ കപിൽ, രണ്ടര വർഷം മുമ്പാണ് ‘ഡോങ്കി റൂട്ട്’ വഴി അനധികൃതമായി അമേരിക്കയിലെത്തിയത്. കുടുംബം ഇതിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പിന്നീട് അറസ്റ്റിലായെങ്കിലും നിയമ നടപടികളിലൂടെ മോചിതനായി യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹിതയായ ഒരു സഹോദരിയും പഠനം തുടരുന്ന മറ്റൊരു സഹോദരിയും കപിലിനുണ്ട്.

മരണവാർത്ത അറിഞ്ഞ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ യുഎസിലെ നിയമനടപടികൾ പൂർത്തിയാക്കാൻ 15 ദിവസം വരെ വേണ്ടിവരുമെന്നാണ് വിവരം. ഇന്ത്യൻ പ്രവാസി സംഘടനകൾ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയിലേയ്കുള്ള ഐ.ടി. ഔട്ട്‌സോഴ്‌സിംഗിന് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഇന്ത്യ-യു.എസ്. വ്യാപാരബന്ധങ്ങളിൽ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് കമ്പനികൾ ഇന്ത്യയിലേയ്ക്കുള്ള സോഫ്റ്റ്വെയർ-സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതോടെ പദ്ധതികൾ വൈകിപ്പിക്കപ്പെടുകയും കരാർ പുതുക്കലുകൾ തടസപ്പെടുകയും ചെയ്യാനാണ് സാധ്യത. ഇതോടെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകളിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നൽകുന്ന പ്രോജക്ടുകൾ കുറയാൻ സാധ്യതയുണ്ട്.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഐ.ടി-ബിപിഒ മേഖലയ്ക്ക് ഏകദേശം 254 ബില്യൺ യുഎസ് ഡോളർ വരുമാനമുണ്ടായിരുന്നു. ഇതിൽ 194 ബില്യൺ ഡോളർ യുഎസിൽ നിന്നുള്ള കയറ്റുമതിയിൽ നിന്നാണ്. രാജ്യത്തെ പ്രമുഖ ഐ.ടി. കമ്പനികളായ ടിസിഎസ് (ഏകദേശം $31 ബില്യൺ), ഇൻഫോസിസ് (ഏകദേശം $20 ബില്യൺ) എന്നിവയ്ക്ക് 55-60% വരുമാനം യുഎസിൽ നിന്നാണ് ലഭിക്കുന്നത്. ട്രംപ് സർക്കാരിന്റെ നടപടികൾ ഇതിനകം തന്നെ അമേരിക്കൻ കമ്പനികളുടെ ചെലവുകൾ കുറയ്ക്കാൻ കാരണമായിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു.

ട്രംപിന്റെ നടപടികൾ ഇന്ത്യൻ ഐ.ടി. തൊഴിലാളികളുടെ ജോലി സാധ്യതകളെയും നേരിട്ട് ബാധിക്കും. ക്യാമ്പസ് റിക്രൂട്ട്മെന്റ് കുറയ്ക്കൽ, നിയമനം താമസിപ്പിക്കൽ തുടങ്ങിയവയ്ക്ക് കമ്പനികൾ നിർബന്ധമായേക്കാം. ടിസിഎസ് കഴിഞ്ഞകാലത്ത് ഏകദേശം 12,000 ജീവനക്കാരെ (ആകെ ജോലിക്കാരുടെ 2%) ഒഴിവാക്കിയിരുന്നു. അവരുടെ നോർത്ത് അമേരിക്കൻ കരാർ $6.8 ബില്യണിൽ നിന്ന് $4.4 ബില്യണായി ഇടിഞ്ഞു. ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളും കരാർ നേടിയെടുക്കുന്നതിൽ ഇടിവ് നേരിടുകയാണ്. എങ്കിലും ശക്തമായ ലാഭവും യുഎസിൽ നടത്തുന്ന ഓൺഷോർ നിയമനങ്ങളും മൂലം ടിസിഎസ്, ഇൻഫോസിസ് പോലുള്ള കമ്പനികൾക്ക് പ്രതിസന്ധി നേരിടാൻ കഴിയുമെന്നാണ് വിദഗ്തർ പറയുന്നത്.

ഇന്ത്യക്കെതിരെ പരാമർശങ്ങൾ തുടർന്ന് ട്രംപ് ഭരണകൂടം. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ തുടരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ്‌ ലട്ട്നിക്ക് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ സോറി പറഞ്ഞ് ഒരു വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ ബിസിനസ്സുകളെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും എന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ, 50 ശതമാനം തീരുവ തുടരുമെന്നും ലട്ട്നിക്ക് വ്യക്തമാക്കി.

ഇന്ത്യക്കെതിരെ ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ പരിഹാസ പോസ്റ്റ് വന്നത്.

ഇപ്പോൾ ട്രംപ് പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ്. എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്ന് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ബന്ധംസമീപ മാസങ്ങളില്‍ വഷളായ സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നോബല്‍ സമ്മാനവും ഒരു പ്രകോപനപരമായ ഫോണ്‍ കോളും: ട്രംപ്-മോദി ബന്ധം എങ്ങനെ തകര്‍ന്നു’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം വഷളായത് സംബന്ധിച്ച് വിശദീകരിക്കുന്നത്.

ഈ വര്‍ഷം അവസാനം ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി മോദിക്ക് ആദ്യം ഉറപ്പ് നല്‍കിയെങ്കിലും, ഈ യാത്ര നടത്താന്‍ ട്രംപിന് ഇപ്പോള്‍ പദ്ധതികളില്ലെന്ന് അദ്ദേഹത്തിന്റെ ഷെഡ്യൂളിനെക്കുറിച്ച് അറിയാവുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് യുഎസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഒത്തുചേര്‍ന്ന് പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം താന്‍ ‘പരിഹരിച്ചു’ എന്ന യുഎസ് പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്ക് ശേഷമാണ് ട്രംപും മോദിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചിരുന്നു.

ട്രംപിന്റെ ഇടപെടലുകളില്‍ പ്രധാനമന്ത്രി മോദിക്ക് അതൃപ്തി വര്‍ധിച്ചുവെന്നും, ജൂണ്‍ 17-ന് ഇരു നേതാക്കളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന് ശേഷം ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് മടങ്ങിവരുമ്പോഴാണ് ആ സംഭാഷണം നടന്നത്. പാകിസ്താനുമായുള്ള സംഘര്‍ഷത്തില്‍ യുഎസ് മധ്യസ്ഥത ഇന്ത്യ അംഗീകരിക്കില്ലെന്ന് മോദി വ്യക്തമാക്കിയ ഒരു സംഘര്‍ഷഭരിതമായ നയതന്ത്ര സാഹചര്യത്തിന് ശേഷമായിരുന്നു ഇത്. ഇന്ത്യ പാകിസ്താനുമായി നേരിട്ട് പ്രശ്‌നം പരിഹരിച്ചുവെന്നും, വ്യാപാര കരാറിനെക്കുറിച്ചോ മധ്യസ്ഥതയെക്കുറിച്ചോ ട്രംപുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും മോദി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും വഷളായിരുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച്‌ ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടന അനുസരിച്ച്‌ തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം നിയമനിർമാണ സഭയ്‌ക്ക് മാത്രമാണ്. കേസുകള്‍ തീരുന്നത് വരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി ഏഴ് – നാല് ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും ഫെഡറല്‍ കോടതി പറഞ്ഞു.

ആഗോളതലത്തില്‍ സമ്പൂര്‍ണവ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്ത്യയുള്‍പ്പെടെ 60-ലേറെ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വന്നു. ഇന്ത്യക്ക് 25 ശതമാനമാണ് യുഎസിന്റെ പകരച്ചുങ്കം.

അതുകൂടാതെ റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായം ചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവില്‍വരും.

രണ്ടുംചേര്‍ത്ത് ഇന്ത്യക്ക് ആകെ 50 ശതമാനമാകും യുഎസ് തീരുവ. വിദേശരാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് 50 ശതമാനം തീരുവയുള്ളത്. സിറിയക്ക് 41 ശതമാനമാണ് തീരുവ.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനംവരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). ഇത് ടെക്സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവുയര്‍ത്തും. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.

അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറ് കവിഞ്ഞു. 28 കുട്ടികള്‍ അടക്കം 104 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 41 പേരെ കാണാനില്ലെന്ന് ടെക്സസ് മേയര്‍ വ്യക്തമാക്കി. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറും ഇനിയും കാണാമറയത്താണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 56 പ്രായപൂര്‍ത്തിയായവരും 28 കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.

കൂടാതെ സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാ സേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. 50 ലക്ഷം പേരാണ് പ്രളയ ഭീതിയില്‍ കഴിയുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസിലെത്തും. പ്രളയക്കെടുതി തടയാന്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കത്തില്‍ യുഎസ് ടെക്ക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

“ക്ഷീരോല്‍പ്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്.

സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു”, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. അമേരിക്കയുമായ വ്യാപാരത്തിന് നല്‍കേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. തന്ത്രപ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ വ്യക്തമാക്കി.

ആണവ കേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമ മേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് സ്ഥിരീകരിച്ചു. യു.എസിന് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ യു.എസ് പുറത്തുവിട്ടിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. എത്ര വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളം ഉണ്ടെന്നും വ്യക്തമായിട്ടില്ല. സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്കന്‍ സൈനിക നടപടി ഉണ്ടാകുന്നത്. ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കം തീരുമാനം എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നത്. പെട്ടെന്നുള്ള ആക്രമണത്തിന് പിന്നില്‍ എന്താണെന്നും വ്യക്തമായിട്ടില്ല.

അതേസമയം ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് നീക്കമെങ്കില്‍ ചെങ്കടലില്‍ യു.എസ് ചരക്ക് കപ്പലുകളും യുദ്ധക്കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഹൂതികള്‍ ഭീഷണിമുഴക്കിയത്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരീയാണ് യുഎസിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.

ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കി സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കുമെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കുന്നവര്‍ ഇറാന്റെ ലക്ഷ്യമായി മാറുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved