USA

മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ അതിക്രമങ്ങള്‍ നടക്കുന്ന എന്ന യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയില്‍ അടുത്ത ദിവസം സന്ദര്‍ശനം നടത്താനിരിക്കെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

ഇന്ത്യ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന നല്‍കുന്ന സംരക്ഷണം സംബന്ധിച്ച് പ്രസ്താവന നടത്താന്‍ ഒരു വിദേശരാജ്യത്തിന് അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും രാജ്യത്തെ മതേതര സ്വഭാവത്തിലും ഇന്ത്യ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ത്യ ഇത് ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയില്‍ മുസ്ലീങ്ങളാണെന്നും രവീഷ് കുമാര്‍ യുഎസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ രീതിയില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന ഗോ സംരക്ഷകരെ ചെറുക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. മുസ്ലീം മതാചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തുടങ്ങിയ കാര്യങ്ങളാണ് അമേരിക്ക അവരുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും യുഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തിൽ രാജ്യത്തെ മുസ്ലീങ്ങൾ കഴിയുന്നത് ഭയത്തോടെയാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമില്‍ വച്ച് മുസ്ലീം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ‌‌, നിങ്ങളെന്തിന് ഇവിടെ ബീഫ് വിറ്റു എന്ന് ചോദിച്ചാണ‌് അവർ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിന‌ുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആക്രമണം നേരിട്ട് ഒരു മാസത്തിന് ശേഷവും അലി നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ബിബിസി റിപ്പോര്‍ട്ടര്‍ അലിയെ നേരില്‍ കണ്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കപ്പെട്ട ദിവസം സംഭവിച്ച കാര്യങ്ങള്‍ ഭീതിയോടെയാണ് അലി ഓര്‍ക്കുന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ അലിയുടെ കണ്ണുകള്‍ നിറയുന്നുണ്ട്. വടി കൊണ്ട് തന്നെ അവര്‍ ആക്രമിച്ചതായും മുഖത്തടിച്ചതായും അലി പറഞ്ഞു. വര്‍ഷങ്ങളായി ചെറിയ ഫുഡ് കോര്‍ട്ടില്‍ അലിയും കുടുംബവും ബീഫ് വില്‍ക്കാറുണ്ട്. എന്നാല്‍, ഇതുവരെ ഇങ്ങനെയൊരു പ്രശ്‌നം നേരിട്ടിട്ടില്ല. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്നതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍പ്പന നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ആസാമില്‍ ഇത് നിയമവിധേയമാണെന്നും അലി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അലിക്കെതിരായ ആക്രമണം മുസ്ലീം കമ്യൂണിറ്റിക്കെതിരായ ആക്രമണങ്ങളിലെ പുതിയ ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ – യുഎസ് വ്യാപാര തർക്കം യുഎസിൽ ജോലിക്കു വീസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ കമ്പനികൾ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിർബന്ധിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എച്ച്–1ബി ജോലി വീസ നിയന്ത്രിക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചു.

ഇതോടെ യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാൻ കടുത്ത നിയന്ത്രണം വരും. വ്യാപാര തർക്കം ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള ഈ നീക്കം സമ്മർദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക.

വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പദവി യുഎസ് ഈയിടെ എടുത്തുകളഞ്ഞിരുന്നു. യുഎസിൽ നിന്നുള്ള 29 ഉൽപന്നങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ഞായർ മുതൽ അധിക തീരുവ ചുമത്തി തിരിച്ചടിച്ചു. യുഎസ് ഒരു വർഷം നൽകുന്ന എച്ച്–1ബി വീസയിൽ ഇന്ത്യക്കാർക്കുള്ളത് 10 – 15 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വർഷം നൽകുന്ന 85,000 എച്ച്–1ബി വീസയിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്.

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. മരണപ്പെട്ട ഗൃഹനാഥന്‍ ചന്ദ്രശേഖര്‍ സുങ്കറയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ വീട്ടിലേക്ക് മറ്റാരും പ്രവേശിച്ചിട്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയെയും മക്കളെയും വെടിവെച്ചുകൊന്നശേഷം ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതാവെന്നാണ് പൊലീസിന്റെ നിഗമനം.

അമേരിക്കയിലെ വെസ്റ്റ് ഡിമോനില്‍ ശനിയാഴ്ചയാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ചന്ദ്രശേഖര്‍ സുങ്കറ (44), ഭാര്യ ലാവണ്യ (41), പതിനഞ്ചും പത്തും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയ ചന്ദ്രശേഖര്‍ പിന്നീട് കുടുംബത്തോടൊപ്പം അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇയോവ സംസ്ഥാനത്തെ പബ്ലിക് സേഫ്റ്റി വകുപ്പിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.

കൊല്ലപ്പെട്ടവര്‍ക്ക് പുറമെ രണ്ട് കട്ടികളുള്‍പ്പെടെ നാല് പേര്‍ കൂടി ഇവരുടെ വീട്ടില്‍ അതിഥികളായുണ്ടായിരുന്നു. ഇവരിലൊരാള്‍ മൃതദേഹങ്ങള്‍ കണ്ട് പുറത്തേക്ക് ഓടുകയും വഴിയില്‍ കണ്ട മറ്റൊരാളുടെ സഹായത്തോടെ പൊലീസിനെ വിളിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വീട്ടിലേക്ക് മറ്റാരും കടന്നിട്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് മുൻകാല തെന്നിന്ത്യൻ ചലച്ചിത്രതാരം മോഹിനിയും.

തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് സിനിമയിലെത്തിയതിന് ശേഷമാണ് പേരു മോഹിനി എന്നായത്.  അഭിനയജീവിതത്തോട് വിട പറഞ്ഞ് വിവാഹം കഴിഞ്ഞ നാളുകള്‍. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം. അതോടൊപ്പം വിഷാദ രോഗവും പിടികൂടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ കീഴില്‍ ചികിത്സയും തേടിയിരുന്നു. വായന പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് ഇക്കാലത്ത് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥങ്ങളും വായിച്ചു. വീട്ടിലെ ജോലിക്കാരിയുടെ പക്കല്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. അന്ന് ബൈബിള്‍ വായിച്ച രാത്രിയില്‍ താന്‍ യേശുവിനെ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും അതാണ് തന്നെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചതെന്നും മോഹിനി സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തുവിനെ സ്‌നേഹിച്ചുതുടങ്ങിയ അവസരത്തില്‍ പോലും ഒന്നിലധികം തവണ മോഹിനി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം യേശു തന്നെ അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്ന് മോഹിനി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു പ്രഭാഷണത്തില്‍ മോഹിനി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. യേശുവിനെ ഞാന്‍ സ്‌നേഹിച്ചത് യേശു എന്നെ സ്‌നഹിച്ചതുകൊണ്ടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ സ്‌നേഹം നമുക്ക് ആഴത്തില്‍ ബോധ്യപ്പെടണം. യേശുവിന്റെ അടുത്ത് ഞാനെത്തിയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഞാന്‍ മരിച്ചുപോകുമായിരുന്നു. യേശുവിന്റെ മകളായി, സുഹൃത്തായി, സഹോദരിയായി ഞാന്‍ ഇന്ന് ജീവിക്കുന്നു. യേശുവിനെ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചുതുടങ്ങിയത്.

ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും. നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

[ot-video]

[/ot-video]

ഗുരുതരമായി തീപൊള്ളലേറ്റാൽ തന്നെ ജീവൻ അപകടത്തിലാകും. അപ്പോൾ 800 അടി ആഴമുള്ള അഗ്നിപർവത മുഖത്തേക്കാണെങ്കിലുള്ള അവസ്ഥ എത്തായിരിക്കും. ജീവൻ തിരിച്ചുകിട്ടാനുള്ള സാധ്യത വിരളമാണ്. എന്നാൽ അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപർവ്വത മുഖത്തേക്ക് ഒരാഴ്ച മുൻപ് വീണയാൾ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പരിക്കേറ്റയാൾ ആശുപത്രി വിട്ടു. പരിക്കുകൾ ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ല. എഴുന്നേറ്റ് നടക്കാനും സമയമെടുക്കും. എന്നിരുന്നാലും ഇദ്ദേഹം മരണത്തിൽ നിന്നും രക്ഷപെട്ടത് ഏവർക്കും അത്ഭുതമാണ്.

ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്തേക്കാണ് ചൊവ്വാഴ്ച ഒരാള്‍ കാല്‍വഴുതി വീണത്. മറ്റ് സഞ്ചാരികള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ കാല്‍ വഴുതി വീണത്. സംരക്ഷിത വനപ്രദേശത്താണ് ഈ അഗ്നിപര്‍വത മുഖം എന്നതിനാല്‍ വീഴ്ച തടയാനുള്ള കമ്പിവേലിയോ മറ്റ് സംവിധാനങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ അധികൃതരെ മറ്റു സഞ്ചാരികള്‍ വിവരം അറിയച്ചതാണ് ഈ വ്യക്തിയെ രക്ഷിക്കുന്നിനു സഹായിച്ചത്

എന്നാല്‍ അഗാധമായ ആഴത്തിലേക്ക് വീണതിനാൽ രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ 180 മീറ്റര്‍ ആഴത്തിലേക്ക് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചത്. ആള്‍ വീണത് എവിടേക്കാണെന്നത് വ്യക്തമല്ലാത്തതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിച്ചു.

എന്നാല്‍ ഇതിനിടെ കൂടുതല്‍ ആഴത്തില്‍ നിന്ന് ആളുടെ നിലവിളി കേട്ടതാണ് വഴിത്തിരിവായത്. രക്ഷാപ്രവര്‍ത്തകരുടെ ശബ്ദങ്ങള്‍ കേട്ടിട്ടായിരിക്കാം പാതി ബോധത്തിലും പരിക്കേറ്റ വ്യക്തി നിലവിളിച്ചതെന്നാണു കരുതുന്നത്. ഏതായാലും ഇതോടെ കൂടുതല്‍ ആഴത്തിലേക്കിറങ്ങാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഒടുവില്‍ 240 മീറ്റര്‍ താഴ്ചയില്‍ പരിക്കേറ്റു കിടക്കുന്ന വിനോദസഞ്ചാരിയെ കണ്ടെത്തുകയായിരുന്നു. ഗര്‍ത്തിന്‍റെ താഴേയ്ക്കുള്ള ഭാഗം ഇടുങ്ങിയതായതിനാലാണ് പരിക്കേറ്റയാളുടെ നിലവിളി രക്ഷാപ്രവര്‍ത്തകര്‍ കേട്ടത്. ഇല്ലെങ്കില്‍ ഒരുപക്ഷേ താരതമ്യേന നേര്‍ത്ത ശബ്ദം കേള്‍ക്കാനുള്ള സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍കരും വ്യക്തമാക്കി.

ഗര്‍ത്തത്തില്‍ നിന്ന് ആളെ കണ്ടെത്തി അര മണിക്കൂറിനുള്ളില്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. വൈകാതെ ഹെലികോപ്റ്ററില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കഴുത്തിനും വാരിയെല്ലുകള്‍ക്കും ഒരു കൈക്കുമാണ് വീഴ്ചയില്‍ സാരമായ പരിക്കേറ്റത്. ആശുപത്രി വിട്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് ഇയാള്‍ തിരിച്ചു വരാന്‍ മാസങ്ങളെടുക്കുമെന്നാണു കരുതുന്നത്. സമാനമായ രീതിയില്‍ ഹവായിയിലെ ഒരു അഗ്നിപര്‍വത മുഖത്തേക്ക് വീണ അമേരിക്കന്‍ സൈനികനെ ഒരു മാസം മുന്‍പ് രക്ഷപെടുത്തിയിരുന്നു

സൗത്ത് കാരലൈനയിൽ ഒരു വയസ്സ് മുതൽ 8 വയസ്സ് വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോൺസിന് (37) ലക്സിംഗ്ടൺ കൗണ്ടി ജൂറി ഐക്യകണ്ഠേനെ വധശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റിലായിരുന്നു സംഭവം. 2019 ജൂൺ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്. ആറു വയസ്സുള്ള നാഥാൻ അമ്മയെ കൂടുതൽ സ്നേഹിച്ചിരുന്നതിനാൽ ആദ്യം ഈ കുട്ടിയെയാണ് ടിം കൊലപ്പെടുത്തിയത്. മീറ (8), ഇല്ലിയാസ് (7), ഗബ്രിയേൽ (2), അബിഗെയ്ൽ (1) എന്നിവരെ പിന്നീട് ക്രൂരമായി കൊലപ്പെടുത്തി.

അഞ്ചു കുട്ടികളുടേയും മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി എസ്‌യുവിയുടെ പുറകിലിട്ടു ഒൻപത് ദിവസമാണ് ചുറ്റിക്കറങ്ങിയത്. പിന്നീട് ഹിൽ ടോപ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്റ്റംബർ 6 ന് ടിം ജോൺസ് പോലീസ് പിടിയിലായി. തുടർന്ന് പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലബാമയിൽ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നു ബേബി സിറ്റർമാർ മൊഴി നൽകിയിരുന്നു.

ടിം ജോൺസും ഭാര്യ ആംമ്പർ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാൽ ടിമിനെയാണ് കുട്ടികളെ ഏൽപിച്ചിരുന്നത്. കംപ്യൂട്ടർ എൻജിനീയറായിരുന്ന ടിം മയക്കു മരുന്നിനടിമയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മാതാവിന് കുട്ടികളെ കാണാൻ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളർ ശമ്പളം വാങ്ങിയിരുന്ന ഇന്റൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു ടിം. വിവാഹ മോചനത്തിനുശേഷം കുട്ടികളെ മാതാവിനു വിട്ടു കൊടുക്കയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്.

‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു.

വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾ‌ക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്”- കോടതിമുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു.

‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്. കംപ്യൂട്ടർ എഞ്ചിനിയർ ആയിരുന്നു ജോൺസ്, നല്ല ശമ്പളം. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്ക് നൽകുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ – കൈസർ പറഞ്ഞു.

നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവർത്തകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മക്ക് ഷിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു.

സ്വന്തം അച്ഛൻ‌ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ‌ പറയുന്നു. മൂന്ന് തലമുറകളിലായി നടന്നുവന്ന പീഡനം, സ്വന്തം കുടുംബാഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, മയക്കുമരുന്ന്, വേശ്യാവൃത്തി, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെയും ബാധിച്ചു.

വിവാഹമോചനത്തിന് ശേഷമാണ് ജോൺ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ജോണിന്റെ അഭിഭാഷകരുടെ വാദം. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകൻ മുൻ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോൺസ് കോടതിയിൽ അറിയിച്ചു. ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാൻ ജോൺസ് തീരുമാനിച്ചത്.

എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്‌ലിനെയും ബെൽറ്റ് കഴുത്തിൽ മുറുക്കിയുമാണ് ജോൺസ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോൺസ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

സിസിടിവി ദൃശ്യം കണ്ട് ഞെട്ടി. സിനിമയിലൊക്കെ കാണുന്നതുപോലെ ഭയപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്. അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന ദൃശ്യം പതിഞ്ഞത്.

ഒരു ജീവി ഓടിനടക്കുന്ന ദൃശ്യം. മെലിഞ്ഞ ശരീരവും നീണ്ട ചെവികളും വളഞ്ഞ കാലുകളും ഉള്ള ഒരു ജീവി. മനുഷ്യനാണോ ജീവിയാണോ എന്ന് മനസിലാകുന്നില്ല. വിവിയാന്‍ ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ജീവിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയില്‍ നോക്കിയപ്പോഴാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ലെന്നും യുവതി പറയുന്നു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളിലാണ് വീഡിയോ വൈറലായത്. 92 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

അമേരിക്കയുമായുള്ള ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമി‌ര്‍ പുടിന്‍. 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.

ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസി‍ഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസ‍ി‍ഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റി‍ഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് സെന്റ്. പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.

ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി. റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു.

റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. അതിനിടെ 2016ലെ അമേരിക്കന്‍ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ വീണ്ടും തള്ളിക്കളഞ്ഞ വ്ലാഡിമിര്‍ പുടിന്‍, മറ്റുരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി.

ലണ്ടൻ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കൻ പ്രസിഡന്റ്. അമേരിക്കയിൽ ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദ‍ര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.

“അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാൽ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവര്‍ തയ്യാറാകുന്നുമില്ല,” ട്രംപ് പറഞ്ഞു.

ആഗോള താപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണ് കുറ്റപ്പെടുത്തിയത്. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ട്രംപിന്റെ അന്നത്തെ ആരോപണം.

ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.

എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. 225 യാത്രക്കാരുമായി പോയ ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിന്റെ വാതിലില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയത്.

ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളില്‍ ഒന്നാണിത്. 16 മണിക്കൂറോളം 13000 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കേണ്ട വിമാനങ്ങള്‍ കാര്യക്ഷമമായി പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം എയര്‍ ഇന്ത്യയ്ക്കാണ്. പാസഞ്ചര്‍ ഡോര്‍ ലീക്ക് ചെയ്തിരുന്നെങ്കില്‍ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ട് കടലിനു മീതേ പറക്കുന്ന വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം അപകടത്തില്‍ ആകുമായിരുന്നു

Image result for Air India was on its way to 225 passengers and landed safely

എയര്‍ ഇന്ത്യയ്ക്ക് 125 വിമാനങ്ങളാണ് നിലവില്‍ സര്‍വീസില്‍ ഉള്ളത്. ഇതില്‍ 76 എയര്‍ ബസ് വിമാനങ്ങളും 49 ബോയിങ് വിമാനങ്ങളുമാണ്. വിമാനത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ രണ്ടാഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം.

അമേരിക്കയില്‍ നിന്നുള്ള വിമാനയാത്ര അടുത്ത കാലത്തായി വളരെ പ്രയാസത്തിലാണെന്നു യാത്രക്കാര്‍ പറയുന്നു. പാക്കിസ്ഥാന്‍ എയര്‍ സ്‌പെയ്‌സ് നിരോധനം മൂലം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി ന്യൂയോര്‍ക്ക്, ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ, ഡല്‍ഹി വാഷിങ്ടന്‍, മുംബൈ ന്യൂയോര്‍ക്ക് വിമാനങ്ങള്‍ മണിക്കൂറുകള്‍ കൂടുതല്‍ പറക്കേണ്ടി വരുന്നു. പാക്കിസ്ഥാന്‍ എയര്‍സ്‌പെയ്‌സ് നിരോധനം മൂലം യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ജൂലൈ 31 വരെ ഒഴിവാക്കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved