അമേരിക്കയെ ചുറ്റിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശേഷം പ്രളയക്കെടുതിയെ അതിജീവിക്കുകയാണ് രാജ്യം. ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്‍കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനിടയിൽ ഒരു പ്രേതകഥയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പേര് ഗ്രേമാന്‍. ഗ്രേമാന്റെ വിഡിയോയും വ്യപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഇത് സാധാരണ പ്രേതത്തേപ്പോലെ ഉപദ്രവകാരിയല്ല. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുതരുന്ന പ്രേതമാണ്. കൊടുംനാശം വിതയ്ക്കുന്ന കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലരെങ്കിലും വിശ്വസിക്കുന്നത്. അതിന് ശക്തിപകർന്ന് ഇവർക്കിടയിൽ ഒറു കഥയും പരക്കുന്നുണ്ട്.
വളരെ പണ്ടാണു സംഭവം. ഒരു നാവികന്‍ തന്റെ കാമുകിയെ കാണാൻ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുൻപേ അവളോടുള്ള ഇഷ്ടം അറിയിക്കാൻ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകൻ.
ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന്‍ തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള്‍ വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു താറുമാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയോട് ഇഷ്ടം പറയാൻ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികൾ കരുതുന്നത്.
എന്നാല്‍ അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ എന്ന യൂട്യൂബ് ചാനലില്‍ ഒരു വിഡിയോയും പ്രത്യക്ഷപ്പെട്ടു. കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം കനത്ത കാറ്റിനെയും കൂസാതെ ഒരു സുതാര്യമായ രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്.
വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ ചാനലും അറിയിച്ചിട്ടുണ്ട്.
വിശ്വഹൃദയം കവർന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അർബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ൽ സുസ്മിത സെന്നിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരി ചെൽസി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 1995ൽ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്സസുകാരി ചെല്‍സി സ്മിത്ത് നമീബിയയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു.
15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു. “അവളുടെ ആ ചിരിയും ആത്മവീര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ സുന്ദരിയായ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു”-സുസ്മിത ട്വിറ്ററിൽ കുറിച്ചു. 1994-ല്‍ മനിലയില്‍ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം നേടിയത്.
കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്‌സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്സ്ബുക്കിനെ കാര്യമായി ബാധിച്ചു എന്നാണ് പ്യൂ റിസേര്‍ച്ച് സെന്‍ററിന്‍റെ (Pew Research Center) റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്സ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിങ്സില്‍ മാറ്റം വരുത്തിയോ താത്കാലികമായി ഫെയ്സ് ബുക്കില്‍ നിന്നു പിന്മാറുകയോ പൂര്‍ണമായും ഡിലീറ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. 26 ശതമാനം ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് പാടെ ഡിലീറ്റ് ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 42 ശതമാനം പേര്‍ ആപ് ഉപയോഗം താത്കാലികമായി നിറുത്തി. രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ അതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലേറ്റ ഈ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് കമ്പനി. അതോടൊപ്പം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഫെയ്‌സ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതും കമ്പനിക്ക് വെല്ലുവിളിയുയര്‍ത്തുന്നു. എന്തൊക്കെയായാലും നിലവില്‍ വലിയ പരീക്ഷഘട്ടത്തിലൂടെയാണ് ഫെയ്‌സ്ബുക്കിന്റെ പ്രയാസമെന്നതില്‍ സംശയമില്ല.
പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പ് പറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ബിഷപ്പ് അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. പരിപാടിയില്‍ പാട്ടു പാടിയ അരിയാന ഗ്രാന്‍ഡെയെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ കൈ ഗായികയുടെ മാറിടത്തില്‍ തൊട്ടത്.
‘ഒരു സ്ത്രീയുടെയും മാറിടത്തില്‍ സ്പര്‍ശിക്കുക എന്നത് തന്റെ ഉദ്ദേശമല്ല. ഞാന്‍ അവരെ ചേര്‍ത്ത് പിടിച്ചപ്പോള്‍ സംഭവിച്ചതാണ്. ഞാന്‍ അതിര് കടന്നിട്ടുണ്ടാകണം, ഞാന്‍ അവരോട് കൂടുതല്‍ അടുപ്പം കാണിക്കാന്‍ ശ്രമിച്ചതാണ്. എന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു- ബിഷപ്പ് എലിസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
Y’all are talking about @ArianaGrande’s dress being too short when we could be talking about this groping and how uncomfortable Ariana is? & the look on his face? Dear Jesus. pic.twitter.com/HO7i9y9WFP
— Nicholas Liddle (@NLiddle16) September 1, 2018
അരേതയെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ അരിയാന ഗ്രാന്‍ഡെ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയന്നെ യാഥാസ്ഥിതിക സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പരാതികള്‍ക്ക് തൊട്ടുപിന്നാലെയാണ് ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണവും ഉയര്‍ന്നത്.
ന്യൂയോർക്ക്: യുഎസ് നാടകകൃത്ത് നീൽ സൈമൺ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1960-കളിൽ ദ ഓഡ് കപ്പിൾ, ബെയർഫൂട്ട് ഇൻ ദ പാർക്ക്, ദ സൺഷൈൻ ബോയ്സ് തുടങ്ങിയ ഹാസ്യരചനകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഭൂരിഭാഗവും പിന്നീട് ചലച്ചിത്രമാക്കുകയും ചെയ്തു.
1991ൽ ”ലോസ്റ്റ് ഇൻ യോങ്കേഴ്സ്’ എന്ന നാടകം അദ്ദേഹത്തിന് പുലിറ്റ്സർ പുരസ്കാരം നേടികൊടുത്തു. ടോണി പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്.
പ്രളയക്കാഴ്ചകളുടെ ദൃശ്യങ്ങൾ ഏറെ ഉലച്ചത് പ്രവാസികളെയായിരുന്നു. പ്രാർഥനകളും സഹായങ്ങളുമായി അവർ േകരളത്തിനൊപ്പം നിലകൊണ്ടു. സമൂഹമാധ്യമങ്ങളായിരുന്നു അവരുടെ കൺട്രോൾ റൂമുകൾ. ഫെയ്സ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിയോളം രൂപയാണ് ഇവർ സ്വരൂപിച്ചത്.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇൗ ഫണ്ട് സ്വരൂപിച്ചത്. ചിക്കാഗോയിൽ ഇൗ ചെറുപ്പക്കാരുടെ നീക്കത്തിന് സോഷ്യൽ ലോകത്ത് വലിയ കയ്യടി. പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
ഫണ്ട് റൈസിങ്ങ് ക്യാംപെയിൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം ക്യാംപെയിൻ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. ‘കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ’ എന്ന പേരിലാണത് നല്‍കുക.
അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. മുപ്പത്തേഴുകാരനായ ചാള്‍സ് കോതേരിത്തറയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമി വെടിവയ്ക്കുകയായിരുന്നെന്നാണ് നിഗമനം. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും മകനാണ് മരിച്ച ചാള്‍സ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും, അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപ് അഭിപ്രായം പ്രകടിപ്പിച്ചത്. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകളും, ഉച്ചാരണപ്പിശകുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാഷിങ്ടണിലെ സിയാറ്റിൽ ടൊക്കോമ വിമാനത്താവളത്തിലാണ് സംഭവം.വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന അലാസ്ക എയര്‍ലൈൻസിന്‍റെ ഹൊറിസോണ്‍ എയർ ക്യു 400 വിമാനവുമായി ആരുമറിയാതെ കവർന്നെടുത്ത് കമ്പനിയുടെ തന്നെ ഒരു ജീവനക്കാരൻ പറന്നുയർന്നത്. എയർലൈൻസിന്‍റെ ഒരു മെക്കാനിക്കാണ് സ്വയം പൈലറ്റായി വിമാനം പറത്തിയത്.
വിമാനവുമായി പറന്നുയർന്ന ഇയാൾ ആകാശത്ത് അഭ്യാസ പ്രകടനങ്ങൾ നടത്തി. അപായ സൈറൺ മുഴങ്ങിയതോടെ രണ്ട് പോർ വിമാനങ്ങള്‍ ’റാഞ്ചിയ’ വിമാനത്തെ ലക്ഷ്യമാക്കി പറന്നുയർന്നു. അൽപ്പ നേരം പോർ വിമാനങ്ങളെ കബളിപ്പിച്ച് പറന്ന വിമാനം, ഒടുവിൽ തകർന്നു വീഴുകയായിരുന്നു.
സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നും 29കാരനായ യുവാവിന്‍റെ ആത്മഹത്യ ശ്രമം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുള്ള ഒരാളാണെന്നും തന്നെ സ്നേഹിക്കുന്നവർക്ക് തന്‍റെ പ്രവൃത്തി ഏറെ ദുഃഖമുണ്ടാക്കുമെന്ന് അറിയാമെന്നും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണത്തിൽ യുവാവ് വ്യക്തമാക്കി. സംഭാഷണത്തിന്‍റെ ഓഡിയോയും പുറത്തുവിട്ടിട്ടുണ്ട്.