സ്റ്റീവനേജ്: ഇന്ത്യൻ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനങ്ങൾ ഒത്തുകൂടിയിരുന്ന് ടീവിയിൽ കണ്ടുകൊണ്ടും, ചർച്ച ചെയ്തും, ഓരോ മുന്നേറ്റങ്ങളുടെയും ആഹ്‌ളാദം പങ്കിട്ടും സ്റ്റീവനേജിലെ കോൺഗ്രസ്സുകാർ ‘ജനവിധി’ ആഘോഷമാക്കി. ഇന്ത്യയുടെ ഭാവി അറിയുന്ന നിർണ്ണായക ദിനത്തിൽ അവധിയെടുത്തും മധുരം പങ്കിട്ടും കോൺഗ്രസ്സിന്റെ കൊടികളും രാഹുൽ ഗാന്ധിയുടെ ഫോട്ടോയും ചേർത്തു പിടിച്ചാണ് ഓരോ നിമിഷങ്ങളും ആവേശപൂർവ്വം കോൺഗ്രസ്സ് വികാരം കൊണ്ടാടിയത്.

ഇന്ത്യയുടെ ജനാധിപത്യ- മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ജനവിധിയെ ആഘോഷമാക്കുകയും, രാഹുൽഗാന്ധി ഉയർത്തിയ ചിന്തകൾക്കും, നേതൃത്വത്തിനും അംഗീകാരവും പിന്തുണയും നൽകിയ ഇന്ത്യൻ ജനതയ്ക്കുള്ള നന്ദിയും കടപ്പാടും അർപ്പിച്ചാണ് ആഹ്ളാദ ആഘോഷം പിരിഞ്ഞത്.

ഐഒസി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു കെ ഡാനിയേൽ, ഐഒസി സൗത്തിന്ത്യൻ വക്താവും കോർഡിനേറ്ററുമായ അജിത് മുതലയിൽ, ഐഒസി മഹാരാഷ്‌ട്രാ ചാപ്റ്റർ ലീഡർ അവിനേഷ്‌ ഷിൻഡെ അപ്പച്ചൻ കണ്ണഞ്ചിറ, സാംസൺ ജോസഫ്, അജിമോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജിമ്മി ജോർജ്ജ്, സിജോ ജോസ്, ഷൈൻ, ജിനേഷ് ജോർജ്ജ്, ജേക്കബ്, ജോണി കല്ലടാന്തിയിൽ, സോജി കുരിക്കാട്ടുകുന്നേൽ, ആദർശ്, മെൽവിൻ, തോംസൺ, സോയിമോൻ, ടിജു തുടങ്ങിയവർ നേതൃത്വം നൽകി.

ഐഒസി യുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പുലർച്ചെ തന്നെ വന്ന പ്രതീക്ഷാനിർഭരമായ വിജയവാർത്തകളുടെ ആവേശത്തോടൊപ്പം ഒത്തുകൂടി വീക്ഷിക്കുന്നതിനെത്തിയ കോൺഗ്രസ്സുകാർ ആഘോഷ സമാപനം ചെണ്ടമേളത്തോടെയാണ് നടത്തിയത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും,സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഗാർഗെക്കും, സുധാകരനും അടക്കം നേതാക്കൾക്ക് ജയ് വിളിച്ചും നൃത്തച്ചുവടുകളുമായി കൊടികളുമേന്തിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സന്തോഷം പങ്കിട്ടു.

 

രാജ്യത്തിന്റെ സുസ്ഥിരതക്കും, ജനഹിതത്തിനനുകൂലവും അവരുടെ പ്രതീക്ഷകൾ പൂവണിയിക്കുവാനും ഇതര മുന്നണിയിൽ നിന്നും ജനാധിപത്യ സംഘടനകൾ ‘ഇൻഡ്യ’ മുന്നണിയോടൊപ്പം അണിചേരുമെന്ന പ്രതീക്ഷ പങ്കുവെച്ചും, ‘ഇൻഡ്യ’ മുന്നണിക്ക് ആശംസകളും നേർന്നാണ് യോഗം പിരിഞ്ഞത്. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.