ന്യൂസ് ഡെസ്ക്, മലയാളം യുകെ

അന്താരാഷ്ട്ര നിർമ്മാണ കമ്പനിയായ ഐ എസ് ജിയുടെ യുകെയിലെ പ്രവർത്തനങ്ങൾ കുഴപ്പത്തിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രശ്നങ്ങൾ കടുത്തതോടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ആളുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. 2200 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. യുഎസ് സ്ഥാപനമായ കാഥെക്സിസിൻ്റെ ഉടമസ്ഥതയിലുള്ള ബിസിനസ് കുറച്ചുകാലമായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു


ഐ എസ് ജി യുടെ ജോയിന്റ് അഡ്മിനിസ്ട്രേറ്റർമാരായ ഇ വൈ ഇന്നലെ നടത്തിയ പ്രസ്താവനയാണ് പ്രശ്നത്തിന്റെ ഗൗരവം പൊതുജന സമക്ഷം കൊണ്ടുവന്നത് . ആപ്പിൾ, ബാർക്ലേയ്‌സ്, ഗൂഗിൾ എന്നിവ ഉൾപ്പെടെയുള്ള വൻ സ്‌ഥാപനങ്ങൾ യുകെയിലെ ഐഎസ്‌ജിയുടെ ക്ലൈൻ്റ്സ് ആണ്. യുകെയിലെ പ്രവർത്തനങ്ങൾ വെട്ടി കുറയ്ക്കാൻ ഐഎസ്ജി പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം എല്ലാ ഐഎസ്ജി സ്റ്റാഫുകൾക്കും ചീഫ് എക്സിക്യൂട്ടീവ് സോ പ്രൈസ് ഈമെയിൽ അയച്ചിരുന്നു . 2018 നും 2020 നും ഇടയിൽ നടന്ന ചില കരാറുകളിലെ നഷ്ടമാണ് കമ്പനിയുടെ തകർച്ചയ്ക്ക് വഴി വെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


യുകെയിലെ ജയിൽ നവീകരണം ഉൾപ്പെടെ 69 സർക്കാർ പദ്ധതികൾ ഐഎസ് ജിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനെല്ലാം കൂടി ഏകദേശം 1 ബില്യൺ പൗണ്ടിലധികം വരുന്ന കരാറാണ് കമ്പനിക്ക് ലഭിച്ചിരുന്നത്. 2012 – ൽ നടന്ന ലണ്ടൻ ഒളിമ്പിക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും കമ്പനി പങ്കാളിയായിരുന്നു. യുകെയിൽ നൂറുകണക്കിന് ചെറുകിട കമ്പനികൾ ആണ് ഐ എസ് ജിയുടെ സബ് കോൺട്രാക്ട് എടുത്തിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക നില പരുങ്ങലിലായത് ഇ എസ് യു യുടെ സബ് കോൺട്രാക്ട് എടുത്ത കമ്പനികളെയും ജീവനക്കാരെയും ബാധിക്കുന്നത് കടുത്ത പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.