ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെ കുറിച്ചുള്ള വാർത്തകൾ ചങ്കിടിപ്പോടെയാണ് യുകെ മലയാളികൾ അറിഞ്ഞു കൊണ്ടിരുന്നത്. മലയാളികൾ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത അപകടം നടന്ന ഉടനെ പുറത്തു വന്നിരുന്നു. അവസാനം ആരുടെയും നെഞ്ചുലയ്ക്കുന്ന ഹൃദയവേദനയോടെ ആ സത്യം പുറത്തു വന്നു. ഒരു യുകെ മലയാളി നേഴ്സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.
യുകെയിലെ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ നേഴ്‌സായ രഞ്ജിത ഗോപകുമാറിന്റെ മരണം അത്രമേൽ ഹൃദയവേദനയാണ് ലോകമൊട്ടാകെയുള്ള മലയാളികൾക്ക് സമ്മാനിച്ചത്. ഒരു വർഷം മാത്രമെ യുകെയിൽ എത്തിയിട്ട് ആയുള്ളൂവെങ്കിലും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിക്കുന്ന മുഖവുമായി രഞ്ജിത എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു. തിരുവല്ലയ്ക്ക് അടുത്തുള്ള പുല്ലാട്ടിൽ വീട് പണി പൂർത്തിയാകുന്ന സന്തോഷത്തിലായിരുന്നു രഞ്ജിത. ബാധ്യതകൾ തീർത്ത് നാട്ടിലെത്തി കഷ്ടപ്പെട്ട് നേടിയ സർക്കാർ ജോലിയിൽ മക്കളോടും അമ്മയോടുമൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നതായിരുന്നു അവളുടെ സ്വപ്നം. കത്തി കരിഞ്ഞ ചിറകുകളുമായി ആ സ്വപ്നങ്ങൾ ഏറെക്കാലം ലോകമെങ്ങുമുള്ള മലയാളികളുടെ ഉറക്കം കെടുത്തും.
ഒരുപക്ഷേ സർക്കാർ തലത്തിലുള്ള നൂലാമാലകളാണ് രഞ്ജിതയുടെ അകാല മരണത്തിന് ഇടയാക്കിയത് എന്ന് പറയേണ്ടിയിരിക്കുന്നു. വിവരസാങ്കേതികവിദ്യ ഇത്രമാത്രം പുരോഗമിച്ച സമയത്ത് ഒരു ഒപ്പിനു വേണ്ടി മാത്രമാണ് രഞ്ജിത ഏതാനും ദിവസത്തേയ്ക്ക് യുകെയിൽ നിന്ന് കേരളത്തിലെത്തിയത്. ഒരു പക്ഷേ പെട്ടെന്നുള്ള യാത്രയിൽ വിമാന ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടർന്നാണ് അഹമ്മദാബാദിൽ നിന്ന് ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നത് എന്നാണ് കരുതുന്നത്.
എല്ലാ അകാല മരണങ്ങളും ദുഃഖകരമാണ്. എന്നാൽ ഇത്രമാത്രം വാർത്താ പ്രാധാന്യം നേടിയ ഒരു യുകെ മലയാളിയുടെ മരണം അടുത്തിടെയുണ്ടായിട്ടില്ല. ഉള്ളിൽ എരിയുന്ന കനലുമായിട്ടായിരുന്നു രഞ്ജിത ജീവിച്ചിരുന്നത്. സർക്കാർ ജോലിയുടെ ശമ്പള പരിമിതിയാണ് അവളെ ഒമാനിലും പിന്നീട് യുകെയിലും എത്തിച്ചത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും ഒറ്റയ്ക്ക് നാട്ടിലാക്കി തൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്ത രഞ്ജിതയെ വിധി അതിനനുവദിച്ചില്ല. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസ് വിദ്യാർഥിയും മകൾ ഇതിക 7-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. മുത്തശ്ശി തുളസിക്കൊപ്പം പണിതീരാത്ത വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
രഞ്ജിതയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply