ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ജയിലുകളിൽ മയക്കുമരുന്ന് കച്ചവടം തടയാൻ ഡ്രോൺ തടയുന്ന സാങ്കേതിക വിദ്യ അടിയന്തിരമായി നടപ്പാക്കണമെന്ന് ബ്രിട്ടീഷ് എംപിമാരുടെ കമ്മിറ്റി ആവശ്യപ്പെട്ടു. ജയിലുകളിലേക്ക് ഡ്രോണുകൾ വഴി മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്തുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ പ്രവർത്തനം തടയാൻ ഇത് അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രതിവർഷം ജയിലുകൾക്ക് മുകളിൽ ഡ്രോൺ പറന്ന സംഭവങ്ങളിൽ 770 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . സ്കൈഫെൻസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോണുകളുടെ കമ്പ്യൂട്ടർ നിയന്ത്രണം തടയുന്ന സംവിധാനങ്ങൾ രണ്ടുവർഷത്തിനുള്ളിൽ പ്രത്യേക സുരക്ഷാ ജയിലുകളിൽ സ്ഥാപിക്കണമെന്ന് ശുപാർശയിൽ പറയുന്നുണ്ട് . നിലവിലുള്ള പോലീസ്-ക്രൈം ഏജൻസി സഹകരണങ്ങൾ മതിയാകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അതേസമയം ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി 38,000-ത്തിലധികം തടവുകാരെ നേരത്തേ മോചിപ്പിച്ചതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. തടവുകാരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനെ തുടർന്ന് 2024 സെപ്റ്റംബറിൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ പല കുറ്റവാളികളും ശിക്ഷയുടെ 40% മാത്രമെ അനുഭവിക്കേണ്ടതായി വരുന്നുള്ളു.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply