ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് ഫെബ്രുവരി 25 മുതൽ പുതിയ പ്രവേശനനിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ആശങ്കയും ആശയക്കുഴപ്പവും ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. . ഇതുവരെ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗിച്ച് യുകെയിലേക്ക് യാത്ര ചെയ്യാമാരുന്നു. ഇരട്ട പൗരത്വമുള്ളവർക്ക് ഇനി ബ്രിട്ടീഷ് പാസ്‌പോർട്ട് അല്ലെങ്കിൽ ‘സർട്ടിഫിക്കറ്റ് ഓഫ് എൻറ്റൈറ്റിൽമെന്റ്’ എന്ന ഡിജിറ്റൽ രേഖ നിർബന്ധമാകും. പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ETAയ്ക്ക് അപേക്ഷിക്കാൻ ഇരട്ട പൗരന്മാർക്ക് സാധിക്കില്ലെന്നും, ആവശ്യമായ രേഖകളില്ലെങ്കിൽ വിമാനക്കമ്പനികൾ തന്നെ യാത്ര അനുവദിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ബ്രിട്ടീഷ് പാസ്‌പോർട്ടിന് ഏകദേശം £100യും സർട്ടിഫിക്കറ്റ് ഓഫ് എൻറ്റൈറ്റിൽമെന്റിന് £589യും ചെലവാകുന്നതും രേഖകൾ ലഭിക്കാൻ ആഴ്ചകൾ കാലതാമസം ഉണ്ടാകുന്നതുമാണ് ആശങ്ക വർധിപ്പിക്കുന്നത്. പുതിയ നിയമം കാരണം സൗത്ത് അമേരിക്കയിലെ സന്ദർശനത്തിനു ശേഷം ഗ്ലാസ്ഗോയിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന ഭീതിയിലാണെന്ന് ലാത്വിയയിൽ ജനിച്ച് 16 വർഷമായി യുകെയിൽ താമസിക്കുന്ന ബ്രിട്ടീഷ്-ലാത്വിയൻ പൗരയായ ജെലീന പറഞ്ഞു. സ്പെയിനിൽ കഴിയുന്ന ബ്രിട്ടീഷ്-ജർമ്മൻ ഇരട്ട പൗരയായ പെട്ര ഗാർട്‌സൻ അടിയന്തിരമായി പാസ്‌പോർട്ട് അപേക്ഷിക്കേണ്ടി വന്നതായും ഈ കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ പര്യാപ്തമല്ലായിരുന്നുവെന്നും വിമർശിച്ചു.

2021 ലെ സെൻസസ് കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ഇരട്ട പൗരന്മാർ യുകെയിൽ താമസിക്കുന്നുണ്ട് . ഐറിഷ് പാസ്‌പോർട്ട് ഉടമകൾക്ക് ഈ നിയമം ബാധകമല്ലെങ്കിലും മറ്റു യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബാധകമാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിലാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയെങ്കിലും, ‘the3million’ എന്ന ക്യാംപെയിൻ സംഘടന ഉൾപ്പെടെ പലരും സമയപരിധി നീട്ടണമെന്നും കുറഞ്ഞ ചെലവിൽ താത്കാലിക യാത്രാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങൾ കാരണം അവധി യാത്രയിലോ കുടുംബ സന്ദർശനത്തിനായോ വിദേശത്തുള്ള നിരവധി ഇരട്ട പൗരന്മാർ ‘സ്വദേശത്തേക്ക് മടങ്ങാനാകില്ല’ എന്ന ഭീതിയിലാണ്.











Leave a Reply