ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലക്ഷക്കണക്കിന് ആളുകളെ വംശീയ- വിരുദ്ധ ആശയങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിൽ ഫേസ്ബുക്ക് ഗ്രൂപ്പുകൾ നിർണ്ണായക പങ്ക് വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്തിടെ വിവിധ സ്ഥലങ്ങളിൽ കടുത്ത കുടിയേറ്റ വിരുദ്ധ വംശീയ പ്രക്ഷോപങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. വയോധികരും സാധാരണ ജീവിതം നയിക്കുന്നവരുമാണ് അധികവും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായിരിക്കുന്നതെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദി ഗാർഡിയൻ നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരെ ബാധിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത് .
“നൈജൽ ഫാരജ് ഫോർ പി.എം” പോലുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെ 6.11 ലക്ഷം അംഗങ്ങളുള്ള നെറ്റ്വർക്കിൽ വ്യാപകമായ വിദ്വേഷ പ്രസ്താവനകൾ, മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ, കുടിയേറ്റക്കാർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാരെ “പരസൈറ്റുകൾ”, “ലൈസ്”, “ക്രിമിനൽ” തുടങ്ങിയ വിളികളിലൂടെ മനുഷ്യരല്ലാത്തവരായി ചിത്രീകരിക്കുന്ന സന്ദേശങ്ങളാണ് കൂടുതലായും പ്രചരിക്കുന്നത്.
ഇത്തരം ഗ്രൂപ്പുകൾ വ്യക്തികളെ അക്രമാത്മക ചിന്തകളിലേയ്ക്കും കടുത്ത നിലപാടുകളിലേയ്ക്കും നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഓൺലൈൻ രാഡിക്കലിസേഷൻ ഗവേഷകയായ ഡോ. ജൂലിയ എബ്നർ പറഞ്ഞു . സോഷ്യൽ മീഡിയയിലെ പ്രോത്സാഹനവും തെറ്റായ വിവരങ്ങളുടെ വേഗത്തിലുള്ള വ്യാപനവുമാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഡീപ്പ്ഫേക്ക്, ബോട്ട് ഓട്ടോമേഷൻ, വ്യാജ വീഡിയോകൾ പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഇത്തരം സാഹചര്യങ്ങളെ കൂടുതൽ വേഗത്തിൽ വ്യാപിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നടത്തിയ അവലോകനത്തിൽ ഈ ഗ്രൂപ്പുകളിലെ ഉള്ളടക്കം അവരുടെ ‘ഹേറ്റ്ഫുൾ കണ്ടക്ട് പോളിസി’ ലംഘിക്കുന്നില്ലെന്ന് കണ്ടെത്തിയതും ആശങ്ക ഉയർത്തുന്നതാണ് എന്ന അഭിപ്രായവും ശക്തമാണ് .
Leave a Reply