ജെഗി ജോസഫ്

യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് ആകെ ഇത് അഭിമാന നിമിഷമാണ്. സ്വന്തമായി ദേവാലയം പണം നല്‍കി വാങ്ങിയ ആദ്യത്തെ ഇടവക സമൂഹമാണ് ബ്രിസ്റ്റോളിലേത്. യുകെയിലെ അഞ്ചോളം പള്ളികള്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചെങ്കിലും ബ്രിസ്റ്റോളിലേത് പണം നല്‍കി സ്വന്തമാക്കിയ ദേവാലയമാണ്. കുറേ കാലമായി ഉപയോഗിക്കാതിരുന്ന ദേവാലയം ഇപ്പോള്‍ വിശ്വാസികള്‍ക്ക് മുതല്‍കൂട്ടായ ആരാധനാലയമായി മാറ്റിയിരിക്കുകയാണ്. സീറാ മലബാര്‍ സഭയിലെ കൂദാശയും വെഞ്ചിരിപ്പും ആദ്യമായി നടത്തുന്ന യുകെയിലെ ദേവാലയമാണ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച്. വൈകിട്ട് ആറുമണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ദേവാലയത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍ .

പള്ളിയില്‍ വിശ്വാസികള്‍ നിറഞ്ഞതിനാല്‍ അടുത്ത ഹാളില്‍ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിങ് ഉണ്ടായിരുന്നു. ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് റിബണ്‍ മുറിച്ച് പള്ളിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കൂദാശ കര്‍മ്മങ്ങള്‍ ആരംഭിച്ചു. സീറോമലബാര്‍ സഭയുടെ വലിയ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ഫാ പോള്‍ ഓലിക്കലും മറ്റ് പുരോഹിതന്മാരും ചേര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.തുടര്‍ന്ന് തൈലം പൂശി കൂദാശ കര്‍മ്മം പൂര്‍ത്തിയാക്കി.

ദേവാലയത്തിന്റെ വെഞ്ചിരിപ്പും ബലി പീഢത്തിനും മറ്റും തൈലം പൂശുന്ന ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, ഫാ ജോ മൂലാച്ചേരില്‍, ഫാ മാത്യു തുരുത്തിപ്പള്ളി , ഫാ ടോണി പഴയകളം, ഫാ ജിമ്മി പുളിക്കക്കുന്നേല്‍, ഫാ ബിനോയ് നെല്ലാറ്റിങ്കല്‍, ഫാ തോമസ് ലോവ്സ്, ഫാ മാത്യു എബ്രഹാം,, ഫാ എല്‍ദോസ് കറുകപ്പിള്ളില്‍ , ഫാദര്‍ മാത്യു പാലറക്കരോട്ട് ,ഫാ അജൂബ് , തുടങ്ങി നിരവധി പുരോഹിതര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു

കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം വചന സന്ദേശത്തില്‍ പിതാവ് ബ്രിസ്റ്റോളിലെ ഓരോ സഭാ വിശ്വാസികളുടെ സ്നേഹത്തേയും നിശ്ചയ ദാര്‍ഢ്യത്തേയും എടുത്തു പ്രശംസിച്ചു.ധാരാളം അനുഗ്രഹങ്ങള്‍ സഭാ അംഗങ്ങള്‍ക്കുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സമൂഹത്തിന്റെ ഏറ്റവും മൂല്യമേറിയ ഒന്നാണ് കുടുംബമെന്നും പിതാക്കന്മാരില്‍ നിന്ന് കിട്ടിയ മൂല്യങ്ങള്‍ മക്കളിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ നല്ല മക്കളും വൈദീകരും ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ ദിവസവും വൈകീട്ട് അത്താഴത്തിന് മുമ്പ് ദൈവത്തിന് മുന്നില്‍ മുട്ടുകുത്തുന്ന കൊച്ചു കുടുംബമാണ് നമ്മുടേത്. മാതാപിതാക്കളില്‍ നിന്ന് കിട്ടിയ നന്മ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. കുടുംബ പ്രാര്‍ത്ഥനകള്‍ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും ഈ ജീവിതചര്യകള്‍ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുമെന്നും പിതാവ് പറഞ്ഞു. ചടങ്ങില്‍ ദേവാലയം വാങ്ങുന്നതിനായി സഹായിച്ച ഓരോരുത്തരേയും നന്ദിയോടെ സ്മരിച്ചു. വലിയൊരു പ്രാര്‍ത്ഥനാ സാഫല്യത്തിന് ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു.

ആത്മീയ തുളുമ്പി നില്‍ക്കുന്നതായിരുന്നു ദേവാലയ അന്തരീക്ഷം. ആദ്യമായിട്ടാണ് യുകെയില്‍ ഒരു കൂദാശ കര്‍മ്മം ഇങ്ങനെ നടക്കുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്. രണ്ട് മില്യണ്‍ പൗണ്ട് വരുന്ന ദേവാലയം വാങ്ങാന്‍ നടത്തിയ ശ്രമം അഭിനന്ദിക്കാതെ പറ്റില്ലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വൈദീകര്‍ക്കൊപ്പം പിതാക്കന്മാരും കാര്‍മ്മികത്വം വഹിച്ചു. പിന്നീട് നടന്ന പൊതു യോഗത്തില്‍ പ്രൊജക്ടിനായി കൂടെ നിന്ന ഏവര്‍ക്കും ആശംസ അറിയിച്ചു. പൊതു സമ്മേളനത്തില്‍ ട്രസ്റ്റി ബിനു ജേക്കബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രസ്റ്റി സിജി സെബാസ്റ്റ്യന്‍ 24 വര്‍ഷത്തെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ വളര്‍ച്ചയുടെയും പ്രധാനപ്പെട്ട വിവരങ്ങളുടേയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബ്രിസ്റ്റോളിലെ ദേവാലയത്തിന് വേണ്ടി നടന്ന പ്രവര്‍ത്തനങ്ങളെയും അതിന് വേണ്ടി ബുദ്ധിമുട്ടിയവരേയും അഭിനന്ദിച്ചു. യുകെയിലെ കത്തോലിക്കാ സമൂഹത്തിന് ബ്രിസ്റ്റോള്‍ നല്‍കിയ സേവനം അദ്ദേഹം എടുത്തു പറഞ്ഞു. ഇനിയും കൂടുതല്‍ കെട്ടുറപ്പുള്ള നല്ല സമൂഹമായി ബ്രിസ്റ്റോള്‍ സമൂഹം മാറട്ടെയെന്ന് ആശംസിച്ചു.

ബ്രിസ്റ്റോള്‍ ദേവാലയ പദ്ധതിയുടെ ഭാഗമായി നടന്ന മെഗാ റാഫിള്‍ പ്രൊജക്ടിന്റെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനം പിതാവ് നിര്‍വ്വഹിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 പൗണ്ടാണ് ഒന്നാം സമ്മാനം.
ലോ ആന്‍ഡ് ലോയേഴ്സ് സ്പോണ്‍സര്‍ ചെയ്ത 5000 പൗണ്ട് രണ്ടാം സമ്മാനവും എംജി ട്യൂഷണ്‍ സ്്പോണ്‍സര്‍ ചെയ്തിരിക്കുന്ന 1000 പൗണ്ട് വീതം 3 പേര്‍ക്ക് മൂന്നാം സമ്മാനങ്ങളും പിതാവ് വിതരണം ചെയ്തു
ബ്രിസ്റ്റോള്‍ വിശ്വാസ സമൂഹത്തിന് ദേവാലയ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മുന്‍ വികാരിയായിരുന്ന ഫാ പോള്‍ വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സിജി സെബാസ്റ്റിയന്‍ ,ബിനു ജേക്കബ് ,മെജോ ജോയി എന്നിവരുടേയും ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ ബെര്‍ലി തോമസ് എന്നിവരുടേയും നേതൃത്വത്തില്‍ വളരെ നാളത്തെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് സ്വന്തമായ ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാരണം.

വുമണ്‍സ് ഫോറത്തിന്റെയും കുട്ടികളുടേയും യുവജനങ്ങളുടേയും ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഫണ്ട് റൈസിങ് കമ്മറ്റി അംഗങ്ങളുടേയും മെഗാ റാഫിള്‍ കമ്മറ്റി അംഗങ്ങളുടേയും തുടങ്ങി നിരവധി പേരുടെ വര്‍ഷങ്ങള്‍ നീണ്ട അദ്ധ്വാനമാണ് ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാരണം.