ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രീമിയർ ലീഗിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ റഫറിയായ ഉറിയ റെന്നി അന്തരിച്ചു. 65 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1997 നും 2008 നും ഇടയിൽ 175 പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ 300 ലധികം മത്സരങ്ങൾ റെന്നി നിയന്ത്രിച്ചു. ഞങ്ങളുടെ മുൻ ചെയർമാനും മികച്ച റഫറിയുമായ ഉറിയ റെന്നിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടന്ന് ഷെഫീൽഡ് & ഹാലംഷെയർ കൗണ്ടി ഫുട്ബോൾ അസോസിയേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
1997 നും 2008 നും ഇടയിൽ 300 ലധികം മുൻനിര മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ട് പ്രീമിയർ ലീഗിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ റഫറിയായി ഉറിയ ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിലെ ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ അതുല്യപ്രതിഭയായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ജമൈക്കയിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് ഷെഫീൽഡിലേക്ക് താമസം മാറി. നഗരത്തിലെ വൈബോൺ പ്രദേശത്താണ് അദ്ദേഹം വളർന്നത്. 1979 ൽ പ്രാദേശിക ഫുട്ബോളിൽ റഫറിയിംഗ് ആരംഭിച്ച അദ്ദേഹം 1997 ൽ ഡെർബി കൗണ്ടിയും വിംബിൾഡണും തമ്മിലുള്ള ടോപ്പ്-ഫ്ലൈറ്റ് മത്സരത്തിന് മേൽനോട്ടം വഹിച്ചപ്പോൾ ചരിത്രം സൃഷ്ടിച്ചു.
ഒരു അപൂർവ രോഗം മൂലം അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയതിനെ തുടർന്ന് താൻ വീണ്ടും നടക്കാൻ പഠിക്കുകയാണെന്ന് റെന്നി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു . 1996 മുതൽ റെന്നി ഷെഫീൽഡിൽ ഒരു മജിസ്ട്രേറ്റായിരുന്നു. കായികരംഗത്ത് സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി അദ്ദേഹം നടത്തിയ പ്രചാരണങ്ങൾ ശ്രദ്ധേയമായിരുന്നു . ബിസിനസ് അഡ്മിനിസ്ട്രേഷനിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന് കായികരംഗത്തെ മികച്ച സംഭാവനകൾക്ക് ഷെഫീൽഡ് ഹാലം സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു . അതുകൂടാതെ മെയ് മാസത്തിൽ റെന്നിയെ സർവകലാശാലയുടെ പുതിയ ചാൻസലറായി നിയമിക്കുകയും ചെയ്തിരുന്നു.
Leave a Reply