ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയും ഫ്രാൻസും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ‘വൺ ഇൻ വൺ ഔട്ട്’ കരാറിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനൽ വഴി എത്തിയ ആദ്യ കുടിയേറ്റക്കാരനെ യുകെ അധികൃതർ ഫ്രാൻസിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ എയർ ഫ്രാൻസ് വിമാനത്തിലൂടെ പാരീസിലെത്തിച്ചയാൾ ഇന്ത്യക്കാരനാണ്. ഈ കരാർ നടപ്പിലാക്കുന്നതോടെ അനധികൃതമായി ചെറിയ ബോട്ടുകളിൽ കടന്നു വരുന്നവരെ തടയാമെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ.
അതേസമയം, ഒരു എറിട്രിയൻ കുടിയേറ്റക്കാരനെ താൽക്കാലികമായി മടക്കി അയക്കുന്നത് തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി. 2019-ൽ സ്വന്തം രാജ്യത്ത് നിന്ന് നിർബന്ധിത സൈനിക സേവനം ഒഴിവാക്കാനായി പല രാജ്യങ്ങളിലും താമസിച്ച ശേഷമാണ് ഇയാൾ ഡങ്കിർക്കിൽ എത്തി ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ അഭയം തേടിയ അപേക്ഷയും മനുഷ്യക്കടത്തിൻറെ ഇരയാണെന്ന വാദവും അധികൃതർ നിരാകരിച്ചതോടെയാണ് തിരിച്ചയക്കാനുള്ള നടപടികൾക്ക് കോടതി അനുമതി നൽകിയത്.
‘വൺ ഇൻ വൺ ഔട്ട്’ കരാറിന്റെ ഭാഗമായി കൂടുതൽ വിമാന യാത്രകൾ ഉടൻ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . കരാറിൻറെ ഭാഗമായി ഇപ്പോൾ ഏകദേശം 100 പുരുഷന്മാർ ലണ്ടനോട് ചേർന്നുള്ള കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്. ഇവരിൽ പലർക്കും തിരിച്ചയക്കാനുള്ള തീയതി ലഭിച്ചിട്ടില്ലെങ്കിലും, നിരവധി പേർ അടിമത്തത്തിനും മനുഷ്യക്കടത്തിനും ഇരയായതായി വാദിച്ച് നടപടികളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
Leave a Reply