ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർഎഎഫ് ബ്രൈസ് നോർട്ടണിലെ സൈനിക വിമാനം അതിക്രമിച്ചു കയറി പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ച സംഭവത്തിൽ തീവ്രവാദ വിരുദ്ധ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൻെറ ഉത്തരവാദിത്തം ഒരു പലസ്തീൻ അനുകൂല സംഘടന പിന്നീട് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീൻ ആക്ഷൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ, ഓക്‌സ്‌ഫോർഡ്‌ഷെയർ എയർബേസിനുള്ളിൽ രണ്ടു പേരെ കാണാം. ഇതിൽ ഒരാൾ സ്‌കൂട്ടറിൽ ഒരു എയർബസ് വോയേജറിൽ കയറി അതിന്റെ ജെറ്റ് എഞ്ചിനിൽ പെയിന്റ് തളിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
29 കാരിയായ ഒരു സ്ത്രീയെയും ലണ്ടനിൽ നിന്നുള്ള 36 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും തീവ്രവാദ കുറ്റം ചുമത്തി സൗത്ത് ഈസ്റ്റ് കൗണ്ടർ ടെററിസം പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ സഹായിച്ചുവെന്ന സംശയത്തിൽ 41 വയസ്സുള്ള ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്‌തു. 24, 29, 36 വയസ്സ് പ്രായമുള്ള പ്രതികളെ ഭീകരവാദ നിയമം 2000 ത്തിലെ സെക്ഷൻ 41 പ്രകാരം, തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ബെർക്ക്‌ഷെയറിലെ ന്യൂബറിയിൽ വെച്ചാണ് അറസ്റ്റ് നടന്നത്. പ്രതികൾ എല്ലാവരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്.
സംഭവത്തിൽ അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ പാലസ്തീൻ ആക്ഷൻ നിരോധിക്കുമെന്ന് സർക്കാർ അറിയിച്ചു. ഈ ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണ ക്ഷണിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. ജൂൺ 30 ന് പാർലമെന്റിന് മുന്നിൽ ഒരു കരട് നിരോധന ഉത്തരവ് അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഈ ഒരു സംഭവം വിമാനങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് പത്ര സമ്മേളത്തിൽ അറിയിച്ചു.
Leave a Reply