ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടർക്കെതിരെ എച്ച്ഐവി വൈറസ് അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കാമുകിയും കുർനൂൽ സ്വദേശിനിയുമായ ബി. ബോയ വസുന്ധര (34), അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോംഗെ ജ്യോതി (40), ജ്യോതിയുടെ ഇരുപതുകാരായ രണ്ട് മക്കളുമാണ് പിടിയിലായത്.
ഡോക്ടറായ യുവാവുമായി വസുന്ധരയ്ക്ക് നേരത്തെ പ്രണയബന്ധമുണ്ടായിരുന്നു. പിന്നീട് ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെ യുവാവ് വിവാഹം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെയാണ് പ്രതികാരബുദ്ധിയോടെ വസുന്ധര ഭീകരമായ പദ്ധതിക്ക് രൂപം നൽകിയത്.
സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളിൽ നിന്ന് ഗവേഷണമെന്ന വ്യാജേന എച്ച്ഐവി ബാധിത രക്തസാംപിളുകൾ ശേഖരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ മാസം ഒൻപതിന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വനിതാ ഡോക്ടറെ പ്രതികൾ അപകടം സൃഷ്ടിച്ച് വീഴ്ത്തി, സഹായിക്കാമെന്ന നാട്യത്തിൽ ഓട്ടോറിക്ഷയിൽ കയറ്റി ആക്രമണം നടത്തിയെന്നാണ് കേസ്. ഭർത്താവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.











Leave a Reply