ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഏപ്രിൽ മുതൽ കൗൺസിൽ നികുതി പരമാവധി 4.99% വർദ്ധിപ്പിക്കാൻ മിക്ക കൗൺസിലുകളും തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 139 ഉന്നത തല കൗൺസിലുകളിൽ 85% പേരും നികുതി വർധിപ്പിക്കുവാൻ നിലവിൽ തന്നെ നിർദ്ദേശിച്ചവയോ തീരുമാനിച്ചവയോ ആണ്. ഇതിൽ 4.99 ശതമാനം വരെയുള്ള വർദ്ധനവാണ് ഭൂരിഭാഗം കൗൺസിലുകൾക്കും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ആറ് കൗൺസിലുകൾക്ക് വോട്ടെടുപ്പില്ലാതെ കൗൺസിൽ നികുതി ഈ പരിധിക്കപ്പുറം വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 17 കൗൺസിലുകൾക്ക് നിലവിൽ തന്നെ വർദ്ധിപ്പിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. മറ്റ് 122 എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച അനുമതിക്കായി കാത്തിരിക്കുകയാണ്. 14 കൗൺസിലുകൾ മാത്രമാണ് ഇതുവരെ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതെന്ന് പിഎ വാർത്താ ഏജൻസിയുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.സാമൂഹിക പരിപാലനം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, മാലിന്യ സംസ്കരണ സേവനങ്ങൾ തുടങ്ങിയ നിയമപരമായി സേവനങ്ങൾ നൽകേണ്ട മേഖലകളിൽ കൗൺസിലുകൾക്ക് വർദ്ധിച്ചുവരുന്ന ചിലവുകൾ മൂലമാണ് ഈ നികുതി വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.
വിവിധ കൗൺസിലുകൾ വിവിധതരത്തിലാണ് നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, നോർത്ത് ലണ്ടനിലെ ബാർനെറ്റും ചെഷയറിലെ വാറിംഗ്ടണും 4.98% വർദ്ധനവ് ആസൂത്രണം ചെയ്യുമ്പോൾ, സൗത്ത് ലണ്ടനിലെ വാണ്ട്‌സ്‌വർത്ത് 2% വർദ്ധനവ് മാത്രമേ ആസൂത്രണം ചെയ്യുന്നുള്ളൂ. ഇത്തരത്തിലുള്ള വർദ്ധിച്ച നികുതി ജനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ പോലും പണമില്ലാത്ത സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കേണ്ടത് കൗൺസിലുകൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന കൺസർവേറ്റീവ് സർക്കാരാണ് ലോക്കൽ ഗവൺമെന്റുകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന ലേബർ പാർട്ടി എംപിമാർ കുറ്റപ്പെടുത്തുന്നു.
Leave a Reply