ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് പാർട്ടിക്കെതിരെ ചൂതാട്ട ആരോപണവും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി വോട്ടെടുപ്പിൽ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാർട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. ജൂലായിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇതിനെച്ചൊല്ലി ഋഷി സുനകിൻ്റെ അടുത്ത സഹായിയായ ക്രെയ്ഗ് വില്യംസ് വാതുവെപ്പ് നടത്തിയതിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഗാംബ്ലിങ് കമ്മീഷൻ ഇപ്പോൾ.

 

വിവാദത്തിൽ നാല് ടോറി പാർട്ടി അംഗങ്ങളും ആറ് പോലീസ് ഓഫീസർമാരും ഒരു ലേബർ സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുറത്ത് വന്നിരിക്കുന്ന ഈ വിവാദം കൺസർവേറ്റീവ്, ലേബർ പാർട്ടികളെ ദോഷകരമായി ബാധിക്കും. ഇത് രാഷ്ട്രീയക്കാർക്ക് ഒരു നിയമവും പൊതുജനങ്ങൾക്ക് മറ്റൊരു നിയമവുമാണ് എന്ന് ജനങ്ങളിൽ തോന്നിപ്പിച്ചിരിക്കുകയാണ്.

 

ബോറിസ് ജോൺസൺ സർക്കാരിൻെറ പതനത്തിന് കാരണമായത് ഇത്തരത്തിയിൽ ഉരുത്തിരിഞ്ഞ പാർട്ടിഗേറ്റ് വിവാദമാണ്. ഇത്തരം പ്രശ്‌നങ്ങൾ രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ അവർ പാലിക്കുന്നില്ല എന്നൊരു തോന്നൽ ജനങ്ങളിൽ എത്തിക്കുമെന്നും ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും സ്ഥാനമൊഴിയുന്ന ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വോട്ടർമാരുടെ മനസ്സിൽ സ്ഥാപിച്ച് പൊതുജന വിശ്വാസത്തെ സാരമായി ബാധിച്ച വിവാദങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.