ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ 600,000-ത്തിലധികം വിദ്യാർഥികളുടെയാണ് ജി സി എസ് ഇ , ലെവൽ 2 ഫലങ്ങൾ അറിഞ്ഞത്. ഇതിൽ മിക്കവരും സെക്കൻഡറി സ്കൂൾ പൂർത്തിയാക്കുന്ന 11-ാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജി സി എസ് ഇ വിജയശതമാനം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിൽ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 67.6% ആയിരുന്നു. അതേസമയം വിജയശതമാനം ഏറ്റവും കുറഞ്ഞ രാജ്യം ഇംഗ്ലണ്ട് ആണ്.
വെയിൽസിൽ 62.2% ൽ നിന്ന് വിജയശതമാനം 62.5% ആയി ഉയർന്നിട്ടുണ്ട്. വടക്കൻ അയർലണ്ടിന്റെ നിരക്ക് 82.7% ൽ നിന്ന് 83.5% ആയി വർദ്ധിച്ചു. ഫലം പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പ്രതിസന്ധിയിലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പതിവു പോലെ തന്നെ പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയിൽ ജയിക്കാതെ വീണ്ടും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ വിജയ ശതമാന നിരക്ക് കുറവാണ്.
ലണ്ടൻ ഏറ്റവും ഉയർന്ന വിജയശതമാനമായ 71.6% നേടിയപ്പോൾ, വെസ്റ്റ് മിഡ്‌ലാൻഡ്‌സാണ് ഏറ്റവും കുറവ്- 62.9% നേടിയത്. ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതുമായ പ്രദേശങ്ങൾ തമ്മിലുള്ള അന്തരം കഴിഞ്ഞ വർഷം 9.4 ആയിരുന്നെങ്കിൽ, ഇപ്പോഴത് 8.7 ശതമാനമായി കുറഞ്ഞു. ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇത് നിലവിലെ വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങളെ എടുത്തു കാണിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. അതേസമയം, തിളക്കമാര്‍ന്ന വിജയമാണ് മലയാളി കുട്ടികള്‍ നേടിയിരിക്കുന്നത്.
Leave a Reply