ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിനായി നിർബന്ധിത ഡിജിറ്റൽ ഐഡി നടപ്പാക്കാനുള്ള സർക്കാർ പദ്ധതി പിന്‍വലിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2029 മുതൽ ജോലി ചെയ്യാനുള്ള അവകാശ പരിശോധനകൾ ഡിജിറ്റലായി നടക്കുമെങ്കിലും, പുതിയ ഡിജിറ്റൽ ഐഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യൽ സ്വമേധയാ തിരഞ്ഞെടുക്കാവുന്നതായിരിക്കും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ പ്രഖ്യാപിച്ച ഡിജിറ്റൽ ഐഡി ഇല്ലാതെ യുകെയിൽ ജോലി ചെയ്യാനാകില്ല എന്ന നിലപാടിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്.

ഇമിഗ്രേഷൻ നിയന്ത്രണം ശക്തമാക്കാൻ നിർബന്ധിത ഡിജിറ്റൽ ഐഡി സഹായിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ വാദം. എന്നാൽ, ശക്തമായ വിമർശനവും മൂന്ന് ദശലക്ഷത്തോളം പേർ ഒപ്പുവച്ച പാർലമെന്റ് ഹർജിയും ഉയർന്നതോടെയാണ് നിലപാട് മാറിയത്. ലേബർ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പും മാറ്റത്തിന് വഴിവെച്ചു. ഇനി ഡിജിറ്റൽ ഐഡി പൊതുസേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്ന ഒരു ഉപകരണമെന്ന നിലയിലാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുക.

പ്രതിപക്ഷ കക്ഷികൾ തീരുമാനം സർക്കാരിന്റെ മലക്കം മറിച്ചിൽ ‘ ആണെന്ന് വിമർശിച്ചു. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് നയം ‘തെറ്റായിരുന്നുവെന്ന്’ പ്രതികരിച്ചു. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യുകെയും ഗ്രീൻ പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവിൽ തന്നെ തൊഴിലുടമകൾക്ക് ജോലി ചെയ്യാനുള്ള അവകാശ പരിശോധന നിർബന്ധമാണെന്നും, Gov.uk One Login, വരാനിരിക്കുന്ന Gov.uk Wallet തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ആധാരമാക്കിയായിരിക്കും ഡിജിറ്റൽ ഐഡി നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.











Leave a Reply