ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ലോകപ്രശസ്തമായ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ (GOSH) നടന്ന ശസ്ത്രക്രിയകളിൽ സംഭവിച്ച ഗുരുതര പിഴവുകൾ കാരണം ഏകദേശം നൂറോളം കുട്ടികളുടെ ആരോഗ്യത്തിന് ദോഷം സംഭവിച്ചതായുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . 2017 മുതൽ 2022 വരെ ആശുപത്രിയിൽ ജോലി ചെയ്ത ലിംബ് റികൺസ്ട്രക്ഷൻ സർജൻ യാസർ ജബ്ബാർ 789 കുട്ടികളെ ആണ് ചികിത്സിച്ചത് . ഇതിൽ 129 കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

അസ്ഥികൾ ശരിയായി കൂട്ടിച്ചേർക്കാതെ ഉപകരണങ്ങൾ നേരത്തെ നീക്കം ചെയ്തത്, വ്യക്തമായ കാരണമില്ലാതെ ശസ്ത്രക്രിയകൾ നടത്തിയത്, അസ്ഥികൾ തെറ്റായ രീതിയിൽ പിന് ചെയ്തത്, തെറ്റായ സ്ഥാനങ്ങളിൽ അസ്ഥി മുറിച്ചത് തുടങ്ങിയ ഞെട്ടിക്കുന്നതും ഗുരുതരവുമായ വീഴ്ചകളാണ് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമയത്ത് കണ്ടെത്താനും ചികിത്സിക്കാനും ആശുപത്രിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചില കുടുംബങ്ങൾ അവരുടെ കുട്ടികൾ സ്ഥിരമായ വേദനയും വൈകല്യവും അനുഭവിക്കേണ്ടിവന്നതായി വെളിപ്പെടുത്തി.

2024 ലാണ് ആശുപത്രി അന്വേഷണം ആരംഭിച്ചത്. റോയൽ കോളജ് ഓഫ് സർജൻസ് നടത്തിയ മുൻപരിശോധനയിലാണ് ഗുരുതര ആശങ്കകൾ ഉയർന്നത്. സംഭവത്തിൽ ആശുപത്രി ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരകൾക്ക് പൂർണ പിന്തുണ നൽകുമെന്നും പരാതികൾക്ക് പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു. യാസർ ജബ്ബാർ നിലവിൽ വിദേശത്താണെന്നും ഇയാൾക്ക് യുകെയിൽ ചികിത്സ നടത്താനുള്ള ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസം എന്നാണ് GOSH ചീഫ് എക്സിക്യൂട്ടീവ് വിശേഷിപ്പിച്ചത്.











Leave a Reply