ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശ തൊഴിലാളികൾ യുകെ വിടുകയാണോ അതോ വിസ കാലഹരണപ്പെട്ടതിന് ശേഷം നിയമവിരുദ്ധമായി ജോലിക്കായി താമസിക്കുകയാണോ എന്ന് ഹോം ഓഫീസിന് അറിയില്ലെന്ന് എംപിമാരുടെ ക്രോസ്-പാർട്ടി കമ്മിറ്റി കണ്ടെത്തി. 2020 ൽ കൺസർവേറ്റീവുകൾക്ക് കീഴിൽ സ്കിൽഡ് വർക്കർ വിസ റൂട്ട് അവതരിപ്പിച്ചതിനുശേഷം എക്സിറ്റ് ചെക്കുകൾ വിശകലനം ചെയ്യുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്ന് സർക്കാർ ചെലവുകൾ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ആണ് കണ്ടെത്തിയത്. അനധികൃത കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് ഹോം ഓഫീസിന് കടുത്ത വീഴ്ച പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനുശേഷം സ്കിൽഡ് വർക്കർ വിസ റൂട്ട് ടയർ 2 (ജനറൽ) വർക്ക് വിസയ്ക്ക് പകരമായി മാറി.
2020 ഡിസംബറിൽ ആരംഭിച്ചതിനും 2024 അവസാനത്തിനും ഇടയിൽ ഏകദേശം 1.18 ദശലക്ഷം ആളുകൾ ആണ് ഈ വിഭാഗത്തിൽ യുകെയിലേക്ക് വരാൻ അപേക്ഷിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ, സാമൂഹിക പരിചരണ മേഖലയിലെ നൈപുണ്യ ക്ഷാമവും ജോലി ഒഴിവുകളും പരിഹരിക്കുന്നതിനായി മുൻ കൺസർവേറ്റീവ് സർക്കാർ 2022-ൽ ആണ് വിസ നിബന്ധനകളിൽ ഇളവ് അനുവദിച്ചത്. ഇത് കുടിയേറ്റത്തിന്റെ തോത് വൻതോതിൽ വർദ്ധിക്കാൻ ഇടയായതായാണ് കണക്കാക്കുന്നത്.
എന്നാൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ആളുകൾ യുകെ വിടുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്നാണ് പിഎസി ആരോപിക്കുന്നത്. ആരെങ്കിലും രാജ്യം വിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പ് ഇപ്പോഴും എയർലൈൻ യാത്രക്കാരുടെ രേഖകളെ ആശ്രയിക്കുന്നുണ്ടെന്നും 2020 മുതൽ ആ രേഖകളുടെ വിശകലനം നടന്നിട്ടില്ലെന്നും അതിന്റെ റിപ്പോർട്ട് പറയുന്നു. ആളുകൾ രാജ്യം വിട്ടുപോകുമ്പോൾ രേഖപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ഹോം ഓഫീസ് വ്യക്തമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Leave a Reply