നേപ്പാളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതിനെ തുടർന്ന് വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ഏഴു അതിർത്തി ജില്ലകളിൽ നിരീക്ഷണം, പട്രോളിങ്, അധിക പൊലീസ് വിന്യാസം തുടങ്ങിയ നടപടികൾ ശക്തമാക്കി. അതിർത്തി അടച്ചിട്ടില്ലെങ്കിലും എല്ലാ മേഖലകളിലും 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.
പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ നിരവധി ജയിലുകളിൽ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി 3000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജുമുക ജയിലിൽ മാത്രം 1500-ലധികം തടവുകാർ രക്ഷപ്പെട്ടുവെന്നാണ് വിവരം. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
പ്രക്ഷോഭങ്ങൾക്കെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിച്ചുവെങ്കിലും മരണസംഖ്യ ഇരുപത് കവിയുകയും 600 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇൻഡിഗോ ഉൾപ്പെടെ ചില എയർലൈൻസുകൾ കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ സൈന്യം തെരുവുകളിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
Leave a Reply