ബിജു കുളങ്ങര
ലണ്ടൻ. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാർ ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ മൈഗ്രേഷൻ മന്ത്രി സീമ മൽഹോത്രയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ കൂടിക്കാഴ്ച നടത്തി. ധവളപത്രത്തിലേ നിയമങ്ങൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെ കൂടി കൂടുതൽ ബാധിക്കുന്ന തരത്തിൽ ആയതിനാലാണ് മന്ത്രിയുമായി ആശങ്കകൾ പങ്കു വെച്ചതെന്ന് സുജു കെ ഡാനിയേൽ പറഞ്ഞു.
എല്ലാ മേഖലകളിലും വിഷയം പൂർണ്ണമായും ചർച്ചചെയ്തു എല്ലാ അഭ്യൂഹങ്ങളും പൂർണ്ണമായി ഒഴിവാക്കി മാത്രമേ നിയമം നടപ്പിലാക്കുകയുള്ളുവെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സുജു കെ ഡാനിയേൽ പറഞ്ഞു. സെപ്റ്റംബർ 8 ന് ധവളപത്രം പാർലമെന്റിൽ ചർച്ചക്ക് വരുന്ന സാഹചര്യത്തിൽ ഐഒസി പ്രവർത്തകർ രാഷ്ട്രീയ ഭേദമന്യേ യുകെയിലെ എംപിമാർക്ക് കത്തെഴുതുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ ഐഒസി പ്രവർത്തകർ പ്രാദേശിക എംപിമാർക്ക് ഇമെയിൽ മുഖേനെ കത്തുകൾ അയച്ചു തുടങ്ങി.
അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.
ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഐഒസി പ്രവർത്തകർ കത്തുകൾ അയയ്ക്കുന്നത്.
Leave a Reply