ന്യൂസ് ഡെസ്ക്, മലയാളം യുകെ
1988-ലെ ലോക്കർബി ബോംബാക്രമണത്തിനുശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 7/7. ദേശീയ സുരക്ഷാ നയം, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, ആഭ്യന്തര തീവ്രവാദത്തെ കുറിച്ചുള്ള പൊതുജന അവബോധം എന്നിവയിൽ ഈ ഒരു ആക്രമണം ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോഴിതാ 7/7 ചാവേർ ആക്രമണങ്ങൾ കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രഹസ്യ നിരീക്ഷണ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. യുകെ നേരിട്ട ഏറ്റവും വലിയ ഭീകര ആക്രമണങ്ങളിൽ ഒന്നായ 7/7 നെ തടയാൻ കഴിയുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
2001-ൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ലേക്ക് ഡിസ്ട്രിക്റ്റിലെ ഒരു പരിശീലന ക്യാമ്പിൽ വെച്ച് ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഫോട്ടോകളിൽ കാണാം. 2004-ലെ കൂടുതൽ ചിത്രങ്ങളിൽ, അന്നും തിരിച്ചറിയപ്പെടാഞ്ഞ ഇയാൾ ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള മറ്റൊരു ബോംബ് ഗൂഢാലോചനക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ലീഡ്സിലേക്ക് തിരികെ പോകുമ്പോൾ MI5 പ്രവർത്തകർ ഇയാളെ പിന്തുടർന്നിരുന്നെങ്കിലും കൂടുതൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഇത്തരത്തിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് സിദ്ദിഖ് ഖാൻ പലതവണ നിരീക്ഷണത്തിൽ പിടിക്കപ്പെട്ടിരുന്നു. എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ ഇയാൾ പ്രത്യക്ഷപ്പെട്ടിട്ടും ഇയാളുടെ ഉദ്ദേശം കണ്ടെത്താൻ അധികാരികൾക്ക് സാധിച്ചില്ല. മുഹമ്മദ് സിദ്ദിഖ് ഖാനും മൂന്ന് കൂട്ടാളികളും ലണ്ടനിൽ ഭവനങ്ങളിൽ നിർമ്മിച്ച ബോംബുകൾ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തിൽ 52 നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ആക്രമണസമയത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, അധികൃതർക്ക് സംഭവിച്ച വീഴ്ച സമ്മതിച്ചിരുന്നു. എന്നിരുന്നാലും തീവ്രവാദത്തെ നേരിടുന്നതിനുള്ള ബ്രിട്ടൻെറ കുറവുകൾ ഈ ദുരന്തം എടുത്ത് കാട്ടി.
Leave a Reply