ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് അത്യന്തം ക്രൂരമായ ആക്രമണം ആസൂത്രണം ചെയ്ത കേസിൽ രണ്ട് ഐഎസ് അനുകൂലികൾ കുറ്റക്കാരെന്ന് കണ്ടെത്തി. വാലിദ് സാദാവൂയി (38), അമർ ഹുസൈൻ (52) എന്നിവർക്ക് എതിരായ കുറ്റങ്ങൾ പ്രസ്റ്റൺ ക്രൗൺ കോടതി ശരിവച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. ആക്രമണം നടപ്പാക്കിയിരുന്നെങ്കിൽ യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭീകരാക്രമണമാകുമായിരുന്നു ഇതെന്നാണ് പൊലീസ് വിലയിരുത്തിയത്.

ജൂത സ്കൂളുകൾ, ആരാധനാലയങ്ങൾ, പൊതുയോഗങ്ങൾ എന്നിവ ലക്ഷ്യമിട്ട് ചാവേർ അക്രമണമാണ് ഇവർ പദ്ധതിയിട്ടിരുന്നത്. നാല് എകെ–47 തോക്കുകൾ, രണ്ട് ഹാൻഡ്ഗണ്ണുകൾ, 1,200 വെടിയുണ്ടകൾ എന്നിവ വാങ്ങാനുള്ള ഇടപാടുകളും നടന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് ‘പ്രതികാരമെന്ന’ പേരിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഐഎസ് പ്രചാരണങ്ങളിൽ മുഴുകിയിരുന്ന സാദാവൂയി, 2015-ലെ പാരിസ് ഭീകരാക്രമണ സൂത്രധാരൻ അബ്ദുൽഹമീദ് അബാവൂദിനെ അനുകരിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇവർ വളരെ രഹസ്യമായി പ്രവർത്തിച്ച് പ്രദേശങ്ങൾ ജൂത വേഷം ധരിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. പോലീസ്, അടിയന്തരസേന എന്നിവരെയും ആക്രമിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു.

പോലിസിൻ്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ കാറ്റോജെനിക്’ എന്ന വൻ രഹസ്യാന്വേഷണത്തിലൂടെയാണ് ആക്രമണം തടഞ്ഞത്. ആയുധങ്ങൾ കൈമാറുന്നതിനിടെ ലങ്കാഷയറിലെ ഹോട്ടൽ കാർ പാർക്കിൽ നിന്നാണ് സാദാവൂയിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ ബിലേൽ സാദാവൂയിയെ ഭീകരപദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ച കുറ്റത്തിനും കോടതി കുറ്റക്കാരനാക്കി. ജൂത സമൂഹത്തിന് നേരെയുണ്ടാകാനിരുന്ന മഹാവിപത്തിന്റെ വാതിൽ അടച്ചതിൽ പൊലീസ്, ഭീകരവിരുദ്ധ വിഭാഗങ്ങൾ എന്നിവരുടെ ഏകോപിത ഇടപെടൽ നിർണായകമായതായി അധികൃതർ പറഞ്ഞു.











Leave a Reply