ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ ചികിത്സയിൽ വൻ പുരോഗതി നേടിയതിനെ തുടർന്ന് ഉടൻതന്നെ ചാൾസ് രാജാവ് തൻറെ ഔദ്യോഗിക കൃത്യ നിർവഹണത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഔദ്യോഗിക കാര്യങ്ങൾ പൂർണ്ണമായും അദ്ദേഹം പുനരാരംഭിച്ചില്ലെങ്കിലും രാഷ്ട്രതലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ പുനരാരംഭിക്കും.
ഉടൻതന്നെ അദ്ദേഹത്തിൻറെ വേനൽക്കാല യാത്രയുടെ ഭാഗമായി ജപ്പാനിലെ ചക്രവർത്തിക്ക് ആതിഥേയത്വം വഹിക്കും. കൂടുതൽ പൊതു പരിപാടികളിലേയ്ക്ക് മടങ്ങിവരാൻ രാജാവിന് ആഗ്രഹമുണ്ടെന്നാണ് കൊട്ടാര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫെബ്രുവരിയിൽ ആരംഭിച്ച രാജാവിൻറെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ബക്കിംഗ്ഹാം കൊട്ടാരം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ രാജാവിൻറെ പൊതു ചുമതലകളെയും മടങ്ങിവരവിനെ കുറിച്ചും നിലവിലെ രോഗാവസ്ഥയെ കുറിച്ചും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
അദ്ദേഹത്തിൻറെ ചികിത്സ എത്രകാലം തുടരും എന്നതിനെ കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ലെന്നാണ് കൊട്ടാരം അറിയിച്ചിരിക്കുന്നത്. രാജാവിന് ക്യാൻസർ രോഗമാണെങ്കിലും ഏതുതരം ക്യാൻസർ ആണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രൂപ്പിംഗ് ദി കളർ, ഡി-ഡേ അനുസ്മരണങ്ങൾ, സമ്മർ ഗാർഡൻ പാർട്ടികൾ, റോയൽ അസ്കോട്ട്, ശരത്കാല വിദേശ യാത്രകൾ എന്നിങ്ങനെ കലണ്ടറിൽ വരുന്ന ചില വലിയ ഇവൻ്റുകളിൽ അദ്ദേഹം പങ്കെടുക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
Leave a Reply