ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ അഞ്ചുദിവസത്തെ സമരം അവസാന നിമിഷം ഒഴിവാക്കാൻ സർക്കാർ പുതുക്കിയ ശമ്പള പാക്കേജ് മുന്നോട്ട് വെച്ചു. സർക്കാർ ചർച്ചയ്‌ക്കൊരുക്കമായതോടെ ആരോഗ്യ മേഖലയിലെ വലിയ ആശങ്കകൾക്ക് താത്കാലികമായി വിരാമമിട്ടതായാണ് കരുതപ്പെടുന്നത്. ഡിസംബർ 19–23 വരെ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് രോഗിസേവനത്തെ താറുമാറാക്കുമെന്ന മുന്നറിയിപ്പുകൾക്കിടെ, സർക്കാർ മെച്ചപ്പെട്ട ഓഫർ നൽകിയതോടെയാണ് പ്രതീക്ഷ ഉയർന്നത്.

ദീർഘകാലമായി യഥാർത്ഥ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് സമരത്തിന്റെ അടിസ്ഥാനം എന്നു ജൂനിയർ ഡോക്ടർമാർ പറയുന്നു. തിരക്കേറിയ ഡ്യൂട്ടിയും അടിയന്തിര വിഭാഗത്തിലെ കഠിന ജോലിഭാരവും മതിയായ രീതിയിൽ ശമ്പള പരിഷ്കാരമില്ലാത്തതും ആണ് ജീവനക്കാരെ ശക്തമായ പ്രതിഷേധത്തിലേക്കു നയിച്ചത്. സമരം നടന്നാൽ ക്രിസ്മസ് ആഴ്ചയിലെ നിർണായക ചികിത്സാ സേവനങ്ങൾ പോലും തകരുമെന്നത് എൻഎച്ച്സിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

സർക്കാരിന്റെ പുതിയ നിർദേശം പരിശോധിക്കാനാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) തീരുമാനിച്ചിരിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോൾ സമരം നിർത്തിവയ്ക്കുമോ എന്നത് ഉടനെ അറിയാൻ സാധിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പുതിയ ശമ്പള വഗ്ദാനത്തോട് നല്ല പ്രതികരണം ആണ് ലഭിച്ചിരിക്കുന്നതെന്ന് സർക്കാർ വിലയിരുത്തലോടു കൂടി, വലിയ പ്രതിസന്ധി ഒഴിവാകുമെന്ന പ്രതീക്ഷ ആരോഗ്യ രംഗത്ത് ഉയർന്നിരിക്കുകയാണ്.











Leave a Reply