ന്യൂസ് ഡെസ്ക് മലയാളം യുകെ

റിമെംബറെൻസ് സൺഡേയിൽ ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിന് പുറത്ത് നടന്ന സ്ഫോടനം ഭീകരാക്രമണമായി സ്ഥിരീകരിച്ച് പോലീസ്. ഏകദേശം രാവിലെ 11 മണിയോടെയാണ് പ്രവേശനകവാടത്തിന് അടുത്തുള്ള ഒരു ഡ്രോപ്പ്-ഓഫ് സോണിൽ ടാക്സിയ്ക്ക് തീപിടിച്ച സംഭവത്തിൽ യാത്രക്കാരൻ കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഈ സംഭവത്തിൽ സംശയാസ്പദമായി തോന്നിയ ആളെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടതിന് ടാക്സി ഡ്രൈവർ ഡേവിഡ് പെറിയെ ലിവർപൂൾ മേയർ ജോവാൻ ആൻഡേഴ്സൺ ഹീറോ ആയി പ്രഖ്യാപിച്ചിരുന്നു.

ലിവർപൂളിൽ ഉണ്ടായ ഈ സ്ഫോടനം ഈ മാസത്തിലെ തന്നെ രണ്ടാമത്തെ സംഭവമാണ്. തീവ്രവാദ നിയമപ്രകാരം നഗരത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. യുകെയിൽ ഭീകരാക്രമണ ഭീഷണികൾ കൂടിവരികയാണ്. അനുസ്മരണ ദിനത്തോടനുബന്ധിച്ച് ലിവർപൂൾ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുക്കാനാണ് യാത്രക്കാരൻ ടാക്സി വിളിച്ചത്. യഥാർത്ഥത്തിൽ, ബോംബാക്രമണം ലക്ഷ്യമിട്ട് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേർ ആയിരുന്നു ഇയാൾ. എന്നാൽ കാർ ഗതാഗത കുരുക്കിൽ പെട്ടതോടെ ലിവർപൂൾ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഡ്രൈവർ ഡേവിഡ് പെറി, ആശുപത്രിയിൽ എത്തിയ ഉടൻ കാറിൽ പരിശോധന നടത്തുകയായിരുന്നു. വൻ സ്ഫോടക ശേഖരം കണ്ടെത്തിയതോടെ ചാവേറിനെ കാറിനുള്ളിൽ ഇട്ട് ലോക്ക് ചെയ്തു. പിന്നാലെ വലിയ ശബ്ദത്തിൽ കാർ പൊട്ടിത്തെറിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഭീകരനും കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പരിക്കേറ്റ പെറിക്ക് ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. സമീപവാസികളെ ഒഴിപ്പിച്ച ശേഷം സെഫ്റ്റൺ പാർക്കിന് സമീപമുള്ള റട്ട്‌ലാൻഡ് അവന്യൂ പോലീസ് സീൽ ചെയ്തു. ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിൽ നിന്ന് ഒരു മൈൽ അകലെയുള്ള ആംഗ്ലിക്കൻ കത്തീഡ്രലിൽ നിരവധി സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും പൗര പ്രമുഖരും ഉൾപ്പെട്ട അനുസ്മരണ ശുശ്രൂഷയ്ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഉദ്ദേശ്യം എന്ന് പോലീസ് പറഞ്ഞു. എന്നാൽ ഗതാഗത കുരുക്കിൽ പെട്ടതോടെയാണ് കാർ തിരിച്ചു ആശുപത്രിയിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടത്. ഇവിടെയാണ് ഡ്രൈവർ രക്ഷകനായി തീർന്നത്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റൽ പ്രതിവർഷം 50,000 രോഗികളെ ചികിത്സിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രിയാണ് .