ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ പരിചരണത്തിലുള്ള നീണ്ട കാലതാമസം മൂലം വലഞ്ഞ് കുട്ടികൾ. യുകെയിലെ ഭൂരിഭാഗം കുട്ടികളും വിട്ടുമാറാത്ത വേദന, ആസ്മ, കുറഞ്ഞ ശരീര ഭാരം, വളർച്ച കുറവ് തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രമേഹം, അപസ്മാരം തുടങ്ങിയ രോഗങ്ങളാൽ വലയുന്ന കുട്ടികൾ പലപ്പോഴും യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ ആശുപത്രികളിലെ എമർജൻയെയാണ് ആശ്രയിക്കുന്നത്. ഇത്തരം അവസ്ഥ നേരിടുന്ന കുട്ടികളുടെ ചികിത്സ താമസിപ്പിക്കുന്നത് ഇവരിൽ ആജീവനാന്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. പലർക്കും ആവശ്യമായ ചികിത്സ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതായി വന്നിട്ടുണ്ട്.

എൻഎച്ച്എസിൽ നിന്നുള്ള ചികിത്സ വൈകുന്നത് വഴി കുട്ടികൾ നേരിടുന്ന പ്രത്യാഘാതങ്ങൾ എടുത്ത് പറയുന്നതാണ് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിൻ്റെ (ആർസിപിസിഎച്ച്) റിപ്പോർട്ട്. ന്യൂറോ ഡെവലപ്‌മെൻ്റൽ വിലയിരുത്തലിനായി ആറുവർഷം വരെ കാത്തിരിക്കേണ്ടതായി വന്നവർ വരെയുണ്ടെന്ന് ഒരു പീഡിയാട്രീഷൻ പറയുന്നു. റിപ്പോർട്ടിൽ പ്രാരംഭ കൺസൾട്ടേഷനുകൾക്കായി ശരാശരി മൂന്ന് വർഷവും അഞ്ച് മാസവും വരെ കാത്തിരുന്ന രോഗികൾ ഉണ്ടെന്നും പറയുന്നു. നീണ്ട എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കാൻ പല മാതാപിതാക്കളും പണം ചിലവഴിച്ച് സ്വകാര്യ പരിചരണത്തിലേയ്ക്ക് മാറുന്നതും ഇപ്പോൾ നിത്യസംഭവം ആണ്.

കുട്ടികളുടെ ആരോഗ്യ സേവനങ്ങളുടെ നിലവിലെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് ആർസിപിസിഎച്ചിൻ്റെ ഹെൽത്ത് സർവീസ് ഓഫീസർ ഡോ. റോണി ച്യൂങ് പറഞ്ഞു. ചികിത്സയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പുകൾ കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. യുകെയിലുടനീളം കാണുന്ന ചികിത്സയിൽ ഉള്ള ഈ കാലതാമസം ആജീവനാന്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നട്ടെല്ലിനും ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റും നീണ്ട കാലം കാത്തിരിക്കുന്നത് ഈ ഓപ്പറേഷനുകൾ കൂടുതൽ അപകടകരമാക്കുമെന്നും ഡോ. റോണി ച്യൂങ് പറഞ്ഞു.