ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളെ കാര്യമായി ബാധിച്ച സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ വെസ്റ്റ് സസെക്സിൽ നിന്നുള്ള ഒരാളെ ദേശീയ ക്രൈം ഏജൻസി (NCA) അറസ്റ്റ് ചെയ്തു. ചെക്ക്-ഇൻ, ബാഗേജ് സോഫ്റ്റ്വെയർ തകരാറിലായത് ആണ് വ്യാപകമായി യാത്രാ തടസത്തിന് കാരണമായത് . പല ഇടങ്ങളിലും പേനയും പേപ്പറും വരെ ഉപയോഗിച്ച് നടപടികൾ നടത്തേണ്ടി വന്നു. ഹീത്രൂ അടക്കം യൂറോപ്യൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും, ചിലത് റദ്ദാക്കുകയും ചെയ്തു.
റാൻസംവെയർ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വലിയ തോതിൽ ക്രിപ്റ്റോകറൻസിയിൽ പണം ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം ആക്രമണങ്ങൾ നടക്കാറ്. കോലിന്സ് എയറോസ്പേസ് സോഫ്റ്റ്വെയർ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കമ്പനി സിസ്റ്റം പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനിടെ വിമാനത്താവളങ്ങളിൽ അധിക സ്റ്റാഫിനെ നിയോഗിച്ച് യാത്രക്കാർക്ക് സഹായം നൽകുകയാണ് അധികൃതർ.
ബ്രസ്സൽസ്, ഡബ്ലിൻ, ബെർലിൻ വിമാനത്താവളങ്ങളിലും സ്ഥിതി ഗുരുതരമായി. യാത്രക്കാർക്ക് ഓൺലൈൻ ചെക്ക്-ഇൻ നിർദേശിക്കുകയും, വിമാനത്താവളങ്ങളിൽ കൂടുതൽ സമയം വേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യോമയാന മേഖലയിൽ സൈബർ ആക്രമണം 600% വർദ്ധിച്ചതായി ഫ്രഞ്ച് എയറോസ്പേസ് കമ്പനി താലസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ കൂടുതൽ അപകടകരമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Leave a Reply