ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 66 കാരനായ വ്യക്തിക്ക് 35 വർഷം തടവു ശിക്ഷ വിധിച്ചു. വാൾവിച്ച് ക്രൗൺ കോടതിയാണ് കാൾ കൂപ്പർ എന്ന കൊടും കുറ്റവാളിക്ക് രണ്ടു കൊലപാതകങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചത്. രണ്ടുപേരും ഇയാളുടെ കാമുകിമാരായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഒരു വർഷത്തെ ഇടവേളയിലാണ് ഇയാൾ രണ്ടു കൊലപാതകങ്ങളും നടത്തിയത്. 2022 -ലാണ് ഇയാൾ ആദ്യ കാമുകിയായ നവോമി ഹണ്ടെയെ കുത്തി കൊന്നത്. മരിക്കുന്ന സമയത്ത് അവൾക്ക് 41 വയസ്സായിരുന്നു. ഇതിനുശേഷം ഇയാൾ 48 വയസ്സുകാരിയായ ഫിയോണ ഹോമിനെ കാമുകിയാക്കി. എന്നാൽ 2023 -ൽ ഫിയോണയുടെ മരണത്തിന് പിന്നിലും കാൾ കൂപ്പർ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രണ്ടു കൊലപാതക കേസുകളും അന്വേഷിച്ച പോലീസിന് ഫിയോണ ഹോമിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫിയോണ ഹോമിനായി തിരച്ചിൽ തുടരുകയാണെന്ന് മെറ്റ് പോലീസിൻ്റെ വക്താവ് അറിയിച്ചു. കടുത്ത അപകടകാരിയായ കുറ്റവാളിയാണ് കാൾ കൂപ്പർ എന്നാണ് ഇയാളെ കുറിച്ച് പോലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.