ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പണം മുടക്കി നിരവധി യുകെ മലയാളികൾ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. ചിലർക്ക് ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ പണം നഷ്ടപ്പെട്ടവരെ വീണ്ടും മണി ചെയിൻ പോലുള്ള പുതിയ പദ്ധതികളിലൂടെ വീണ്ടും വലയിൽ വീഴ്ത്തുന്ന സംഭവങ്ങളും നടക്കുന്നതായി സൂചനകളുണ്ട്.
ഐഡി പ്രൊഫൈൽ ഇല്ലാതെ യുകെ സിം കാർഡുകൾ എളുപ്പത്തിൽ ലഭിക്കുന്നതും ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ കാരണമാകുന്നതായി പറയുന്നു. ചതിക്കപ്പെട്ടവരിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകളും ഉണ്ടെന്നാണ് വിവരം. എന്നാൽ നാണക്കേടും സാമൂഹിക ഭയവും മൂലം പലരും സംഭവം പുറത്തുപറയാൻ മടിക്കുന്നതായും അറിയുന്നു. ചില തട്ടിപ്പുകൾക്ക് പിന്നിൽ ഹണി ട്രാപ്പിന്റെ സ്വഭാവമുള്ള സമീപനവും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്.
ഇത്തരത്തിലുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളുടെ വ്യാപ്തിയെ കുറിച്ച് മലയാളം യു കെയ്ക്ക് വിവരങ്ങൾ കൈമാറിയത് മാഞ്ചസ്റ്ററിലെ യുവ സംരംഭകനും ‘മലയാളി പീടിക’യുടെ ഉടമയുമായ ജിജോ എനാമറ്റത്തിലാണ്. കൂടുതൽ യുകെ മലയാളികൾ ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചതെന്ന് ജിജോ മലയാളം യു കെയോട് പറഞ്ഞു.
ജിജോ ഈ വിവരം അറിയുന്നത് അദ്ദേഹത്തിന്റെ സുഹൃത്തിനെ സുന്ദരിയായ പ്രൊഫൈൽ പിക്ചർ ഉള്ള ഒരു വ്യക്തി തട്ടിപ്പുമായി സമീപിച്ചപ്പോഴാണ്.തുടർന്ന് തന്റെ സഹോദരൻ ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്നുണ്ടെന്നും അതിലൂടെ യുകെയിൽ രണ്ട് വീടുകൾ ഉൾപ്പെടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതായും പറഞ്ഞ് വിശ്വാസം നേടാൻ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജിജോയുടെ സുഹൃത്ത് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്ന ഘട്ടത്തിലാണ് തട്ടിപ്പിനെ കുറിച്ച് സംശയം ഉയർന്നത്.സംഭവത്തെ തുടർന്ന് ജിജോ സ്വമേധയാ അന്വേഷണം ആരംഭിക്കുകയും തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ജിജോയും തട്ടിപ്പിൽ ഇരയായ മറ്റു പതിനഞ്ചോളം ആളുകളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും കൈമാറിയതായി അറിയുന്നു.
തട്ടിപ്പിൽ പെട്ട പലർക്കും നാട്ടിൽ എത്തി നേരിട്ട് എഫ്ഐആർ നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളാണുള്ളത്. വിദേശത്ത് കഴിയുന്നവർക്ക് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിലും വിവിധ തടസ്സങ്ങൾ നേരിടേണ്ടി വരുന്നതായി ഇരകൾ പറയുന്നു.
പ്രൂഫുകളൊന്നുമില്ലാതെ യുകെയിൽ എളുപ്പത്തിൽ ലഭിക്കുന്ന സിം കാർഡുകളാണ് തട്ടിപ്പുകാർ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം. ഈ വിഷയത്തിൽ കർശന നിയന്ത്രണങ്ങൾ ആവശ്യമാണ് എന്നും, പ്രശ്നം യുകെ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തട്ടിപ്പിൽ അകപ്പെട്ടവർ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, വിദേശത്ത് കഴിയുന്ന ഇരകൾക്ക് എളുപ്പത്തിൽ പരാതി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ആകർഷകമായ ഒരു യുവതിയുടെ പ്രൊഫൈൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സൗഹൃദം ആരംഭിക്കുന്നത്. ഗ്രൂപ്പുകളിൽ നേരിട്ട് പോസ്റ്റ് ചെയ്യാതെ കമന്റുകളിലൂടെ പരിചയം തുടങ്ങുകയും പിന്നീട് വ്യക്തിപരമായ ചാറ്റിലേക്ക് മാറുകയും ചെയ്യുന്നതാണ് തട്ടിപ്പുകാർ പൊതുവെ ചെയ്യുന്നത്. തുടർന്ന് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം വഴി “നിക്ഷേപ പദ്ധതി”, “ട്രേഡിംഗ് അവസരം”, “വൻ ലാഭം” തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടി പണം തട്ടുന്നതാണ് സാധാരണ രീതി. യുകെ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി മലയാളികൾ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്.











Leave a Reply