ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റ് ഒട്ടനവധി സാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് കാരണമായി. ഈ സാഹചര്യത്തിൽ യുകെയിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ജീവിത ചിലവിൽ ഉണ്ടായ വർദ്ധനവ് കാര്യമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ജീവിത ചിലവിലുണ്ടായിരിക്കുന്ന വർദ്ധനവ് മൂലം 50 ശതമാനത്തിലധികം വിദ്യാർഥികൾക്കും പഠനത്തോടൊപ്പം ദീർഘനേരം ജോലി ചെയ്യേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പലരും ആഴ്ചയിൽ രണ്ട് ദിവസം ശമ്പളമുള്ള ജോലികൾ ചെയ്യാൻ നിർബന്ധിതരാവുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ സാഹചര്യം വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിച്ചേക്കാമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജീവിത ചിലവ് വർദ്ധനവിനെ പിടിച്ചുനിർത്താൻ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതിന്റെ അതൃപ്തി അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് എതിരാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്.


ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഹെപി) 10,000 ഫുൾടൈം യുകെ ബിരുദധാരികളിൽ നടത്തിയ ഒരു സർവേയിൽ 56% പേരും അവർ പഠിക്കുന്ന സമയത്ത് ശരാശരി 14.5 മണിക്കൂർ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വരുന്നത്. ഇത് സമ്പന്ന വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ പഠനനിലവാരത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. ഇത് പലരീതിയിൽ വിദ്യാർത്ഥികൾക്കിടയിൽ വിഭജനം വർദ്ധിക്കുന്നതിന് കാരണമാകും. മിക്ക വിദ്യാർത്ഥികളും ജോലിചെയ്യുകയും അവർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു, ഈ പ്രവണത തുടർന്നാൽ മുഴുവൻ സമയ പഠനം പലർക്കും അപ്രായോഗികമായിരിക്കാമെന്ന് ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോസ് സ്റ്റീഫൻസൺ പറഞ്ഞു. ജീവിതചിലവ് പ്രതിസന്ധി രൂക്ഷമായതോടെ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ അനുപാതം ഇരട്ടിയായതായി നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് (എൻയുഎസ്) ഒരു പുതിയ റിപ്പോർട്ടിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തിൽ, 14% വിദ്യാർത്ഥികൾ NUS-നോട് ഒരു ഫുഡ് ബാങ്ക് ഉപയോഗിച്ചതായി പറഞ്ഞു, 2021-22 ൽ ഇത് 7% മാത്രം ആയിരുന്നു.