ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ മോറിസൺസ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകൾക്ക് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നു. യുകെയിൽ ഉടനീളമുള്ള മോറിസണിൻ്റെ ഷോപ്പുകളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അടച്ചുപൂട്ടൽ നടപടി ഒട്ടേറെ മലയാളികളുടെ ജോലി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
മറ്റ് പല ബിസിനസ് മേഖലകളിലേയ്ക്കും പണം വിനിയോഗിക്കുന്നതിനായി മീറ്റ്, ഫിഷ് കൗണ്ടറുകൾ, ഫാർമസികൾ, മാർക്കറ്റ് കിച്ചൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നിർത്തലാക്കാനാണ് മോറിസൺസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്ക് ഉള്ളിൽ ഷോപ്പുകൾ അടയ്ക്കാനുള്ള നടപടി ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ മാർക്കറ്റിലെ അതിശക്തമായ മത്സരം മോറിസണിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് . മോറിസണിനെ പിന്തള്ളി ആൽഡി യുകെയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പർമാർക്കറ്റ് ശൃംഖല എന്ന സ്ഥാനം കൈവരിച്ചിരുന്നു.
അടച്ചുപൂട്ടൽ ബാധിച്ച മിക്കവരെയും മറ്റ് ബ്രാഞ്ചുകളിൽ പുനർ വിന്യസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഏകദേശം 365 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് മോറിസൺസ് പറഞ്ഞു. 52 കഫേകൾ, 35 മീറ്റ് കൗണ്ടറുകൾ, 35 ഫിഷ് കൗണ്ടറുകൾ, നാല് ഫാർമസികൾ, 18 മാർക്കറ്റ് കിച്ചണുകൾ എന്നിവയെല്ലാം അടച്ചുപൂട്ടലുകളിൽ ഉൾപ്പെടുന്നു. ശൃംഖലയുടെ 500 സൂപ്പർമാർക്കറ്റുകളിലും 1,600 മോറിസൺസ് ഡെയ്‌ലികളിലുമായി 95,000 പേർ ആണ് നിലവിൽ ജോലി ചെയ്യുന്നത് . അഞ്ച് ലണ്ടൻ സ്റ്റോറുകളിൽ ഇൻ-സ്റ്റോർ കഫേകളും നിർത്തലാക്കും. ലീഡ്സ്, പോർട്ട്സ്മൗത്ത്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ കഫേകളെയും അടച്ചുപൂട്ടൽ തീരുമാനം ബാധിക്കും. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങൾ കമ്പനിയെ പുനർജീവിപ്പിക്കുന്നതിനുള്ള അനിവാര്യമായ പദ്ധതിയുടെ ഭാഗമാണെന്നും ഇതുമൂലം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കുമെന്നും മോറിസൺസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply