ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരകരോഗം ബാധിച്ച മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള ബില്ലിന് അംഗീകാരം നൽകി എംപിമാർ. ബിൽ പാസ്സാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വോട്ടെടുപ്പായിരുന്നു ഇത്. 291 നെതിരെ 314 വോട്ടുകളുടെ പിന്തുണയോടെ അവതരിപ്പിച്ച ടെർമിനലി ഇൽ അഡൽറ്റ്സ് ബിൽ, കൂടുതൽ പരിശോധനയ്ക്കായി ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് അയയ്ക്കും. നവംബറിൽ ബില്ല് അവതരിപ്പിച്ചപ്പോൾ 55 വോട്ടുകൾ കിട്ടിയ സ്ഥാനത്ത് നിലവിൽ 23 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.
സുഹൃത്തുക്കളും ബന്ധുക്കളും മരിക്കുന്നത് കണ്ടതിന്റെ വ്യക്തിപരമായ കഥകൾ വിവരിച്ച വൈകാരികമായ ചർച്ചയ്ക്ക് ശേഷമാണ് എംപിമാർ വോട്ടെടുപ്പ് നടത്തിയത്. ഈ വർഷം അവസാനത്തോടെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഈ ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ബില്ല് പാസായത്തിന് ശേഷം, ഇത് നടപ്പിലാക്കാൻ സർക്കാരിന് നാല് വർഷം വരെ സമയമുണ്ടാകും. ഈ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശം നൽകിയിരുന്നു. അതായത് പാർട്ടിയുടെ നിലപാട് എന്നതിലുപരി വ്യക്തിപരമായ വിശ്വാസത്തെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയും.
പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ബില്ലിനെ പിന്തുണച്ചപ്പോൾ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവർ ഇതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. അതേസമയം, കോമൺസിൽ ബില്ലിന് നേതൃത്വം നൽകിയ ലേബർ എംപി കിം ലീഡ്ബീറ്റർ വോട്ടെടുപ്പിന് ശേഷം സന്തോഷം പ്രകടിപ്പിച്ചു. മാരകരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇതെന്ന് അവർ പ്രതികരിച്ചു.
Leave a Reply