ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർ: ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് സർവകലാശാലയ്ക്ക് സമീപം വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ 18 വയസ്സുകാരനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഓക്സ്ഫോർഡ് സ്ട്രീറ്റിൽ ഇരുപത് വയസ് കഴിഞ്ഞ യുവാവിന് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തിന് മുൻപ് തെരുവിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെന്നും, അതിനിടെ ഒരാളെ കുത്തിയ ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, ദൃക്സാക്ഷികളും ഡാഷ്കാം ദൃശ്യങ്ങളുള്ളവർ വിവരങ്ങൾ കൈമാറണമെന്നും പോലീസ് അഭ്യർഥിച്ചു. സംഭവത്തിന് പിന്നാലെ നിരവധി റോഡുകൾ അടച്ചിടുകയും, സുരക്ഷ ശക്തമാക്കി കൂടുതൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡി മോണ്ട്ഫോർട്ട് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കാറ്റി നോർമിങ്ടൺ, വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിനും സഹപാഠികൾക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും, അന്വേഷണത്തിൽ പോലീസുമായി പൂർണമായി സഹകരിക്കുമെന്നും അവർ അറിയിച്ചു. സംഭവമുണ്ടാക്കിയ ഞെട്ടലിനിടയിൽ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതിനായി സർവകലാശാലയും സ്റ്റുഡന്റ്സ് യൂണിയനും നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.











Leave a Reply