ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെസ്റ്റ് ലണ്ടനിൽ സ്റ്റോൺബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസിൽ വീടിനുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളും മരിച്ചു. 43 വയസ്സുള്ള ഒരു അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കുമാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തിൽ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തിൽ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോൺ ബട്‌ലർ തന്റെ ദുഃഖം രേഖപ്പെടുത്തി.
തീപിടിത്തത്തിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും ജീവൻ നഷ്ടമായെന്ന് സൂപ്രണ്ട് സ്റ്റീവ് അലൻ തൻെറ പ്രസ്‌താവനയിൽ അറിയിച്ചു. എട്ട് ഫയർ എഞ്ചിനുകളും വെംബ്ലി, പാർക്ക് റോയൽ, വില്ലെസ്ഡൻ സ്റ്റേഷനുകളിൽ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചത്. പ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. ബ്രെന്റ് കൗൺസിലും ലണ്ടൻ മേയറും ഉൾപ്പെടെയുള്ള അധികാരികൾ ദുരിതബാധിതർക്ക് തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Reply