ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ ബ്രിട്ടീഷ് പൗരന്മാർക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. 169 ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉൾപ്പെടെ 242 യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 40 കാരനായ ബ്രിട്ടീഷ് പൗരനായ വിശ്വാഷ് കുമാർ രമേശ് എന്ന യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബ്രിട്ടീഷ് പൗരന്മാരിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്ന് കുടിയേറിയവരാണ്. റോയൽ ഡെർബി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോഷിയും ഭാര്യയും കുട്ടികളും ഇന്ത്യയിൽ വന്ന് മടങ്ങുന്ന സമയത്താണ് അപകടത്തിൽ ജീവൻ നഷ്ടമായത്. റോയൽ ഡെർബി ആശുപത്രിയിൽ റേഡിയോളജിസ്റ്റായിരുന്നു പ്രതീക് ജോഷി. അകീൽ നാനാബാവ, ഭാര്യ ഹന്ന, അവരുടെ നാല് വയസ്സുള്ള മകൾ സാറ എന്നിവർ മലേഷ്യയിലും ഇന്തോനേഷ്യയിലും അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. 39 വയസ്സുള്ള ഫിയോംഗലും 45 വയസ്സുള്ള ജാമി ഗ്രീൻലോ-മീക്കും സൗത്ത് ലണ്ടനിലും കെന്റിലെ റാംസ്ഗേറ്റിലും വെൽനസ് ഫൗണ്ടറി നടത്തുന്നവരായിരുന്നു.
241 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഇന്ത്യയിലെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഇൻഷുറൻസ് ക്ലെയിം ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അന്തേവാസികളുടെ ഗുരുതരാവസ്ഥ കൂടി പരിഗണിച്ച് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരിച്ച ഓരോ യാത്രക്കാരന്റെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വ്യോമയാനം, ലൈഫ്, വ്യക്തിഗത അപകടം എന്നിങ്ങനെ ഇൻഷുറൻസിന്റെ നിരവധി തലങ്ങളിൽ ഇരകളുടെ കുടുംബങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരവും പിന്തുണയും നൽകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
ഒരു യാത്രക്കാരന് ഏകദേശം 2.8 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്ന യൂറോപ്യൻ യൂണിയൻ പരിരക്ഷ യൂറോപ്പിലേക്കോ പുറത്തേക്കോ പോകുന്ന എല്ലാ വിമാനക്കമ്പനികൾക്കും ബാധകമാണ്.
Leave a Reply