സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; രണ്ടു പേരുടെയും പ്രസ്താവന
തയാറാക്കുന്നത് ഒരേ സ്ഥലത്ത്; പിണറായിയ് ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്താണെന്നും ആരോപിച്ചു. മുസ്ലിം ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധംദേശീയതലത്തിൽ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആ ബന്ധം മറച്ചുവയ്ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോൺഗ്രസിനില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകൾക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണെന്ന് സതീശൻ കൂട്ടിച്ചേർത്തു. സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ആക്ഷരപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാൻ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുൽ ഗാന്ധി. രാഹുൽ ഗന്ധിയെ ആക്ഷേപിച്ചാൽ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താമെന്നും അതിലൂടെ ബിജെപിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂർ കൊള്ളയും ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെട്ട അഴിമതി കേസുകൾ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയൻ രംഗത്തിറങ്ങിയിരിക്കുന്നത്.