ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ അപ്ഗ്രേഡുമായി എൻഎച്ച്എസ് ആപ്പ്. പുതിയ മാറ്റങ്ങളിൽ ഇനി എല്ലാ രോഗികൾക്കും പരിശോധനാ ഫലങ്ങൾ സ്വീകരിക്കാനും ഫോളോ-അപ്പ് അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാനും എവിടെ ചികിത്സിക്കണമെന്ന് തിരഞ്ഞെടുക്കാനും സാധിക്കും. വെയിറ്റിംഗ് ലിസ്റ്റുകളും കാത്തിരിപ്പ് സമയവും വെട്ടിക്കുറയ്ക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം. ചികിത്സകൾക്കായി എവിടെ തിരഞ്ഞെടുക്കണം എന്നതിന് രോഗികൾക്ക് നിയമപരമായ അവകാശമുണ്ട്. എന്നാൽ, ഇത്തരത്തിൽ സമീപിക്കുന്ന ആശുപത്രികളിൽ നാലിലൊന്നിൽ താഴെ മാത്രമേ തിരിച്ച് ബന്ധപ്പെടാറുള്ളു എന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
മാറ്റങ്ങൾ വരുത്തിയ പുതിയ ആപ്പിൽ ബുക്കിംഗ് പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. നോൺ-എമർജൻസി ഇലക്റ്റീവ് ചികിത്സകൾ ആവശ്യമുള്ള രോഗികൾക്ക് അവരുടെ അപ്പോയിൻ്റ്മെൻ്റുകൾ കാണാനും നിയന്ത്രിക്കാനും ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ ബുക്ക് ചെയ്യാനും കഴിയും. കൂടാതെ, പരിശോധനാ ഫലങ്ങൾ സ്വീകരിക്കാനും അവരുടെ പരിചരണത്തിൻ്റെ അടുത്ത ഘട്ടം തിരഞ്ഞെടുക്കാനും കഴിയും, ഉചിതമായ സന്ദർഭങ്ങളിൽ ശസ്ത്രക്രിയയ്ക്കുള്ള വിദൂര കൺസൾട്ടേഷനുകൾ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ഉണ്ട്.
നിലവിൽ, ഒരു റഫറലിന് ശേഷമുള്ള ബുക്കിംഗുകളുടെ 8% മാത്രമാണ് എൻ എച്ച് എസ് ആപ്പ് അല്ലെങ്കിൽ മാനേജ് യുവർ റഫറൽ വെബ്സൈറ്റ് വഴി ഉള്ളത്. 2025 മാർച്ചോടെ മാറ്റങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാകും. ചികിത്സയ്ക്കായി എത്ര സമയം കാത്തിരിക്കാൻ സാധ്യതയുണ്ട് എന്നതുൾപ്പെടെയുള്ള അപ്ഡേറ്റുകൾ കൊണ്ടുവരുന്നതും പരിഗണനയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. തൊഴിലാളിവർഗ വ്യക്തികൾ ഉൾപ്പെടെ എല്ലാ രോഗികൾക്കും അവരുടെ പരിചരണ ദാതാവിനെ തിരഞ്ഞെടുക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമുള്ള ശ്രമത്തിൻെറ ഭാഗമായാണ് ഈ മാറ്റമെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
Leave a Reply