ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ശിശു മരണങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആശുപത്രികളുടെ പേരുവിവരങ്ങൾ പുറത്തുവന്നു. അപകടകരമാം വിധം ശിശുമരണ നിരക്ക് ഉയർന്ന ആശുപത്രികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കുറഞ്ഞത് അഞ്ച് ശതമാനം കൂടുതലുള്ള ശിശുമരണ നിരക്ക് റിപ്പോർട്ട് ചെയ്ത ഏഴ് എൻഎച്ച്എസ് ട്രസ്റ്റുകളുടെ വിവരങ്ങൾ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ലെസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ഹെൽത്ത് സർവീസ് ജേണൽ അന്വേഷണം നടത്തിയ കഴിഞ്ഞ 7 വർഷങ്ങളിലും മേൽപ്പറഞ്ഞ രണ്ട് ആശുപത്രികളിലായിരുന്നു ശിശുമരണങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ടത്. ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇവിടെ മാത്രം ഈ വർഷം ആദ്യം 56 കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് അവരുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഏഴു വർഷങ്ങളിൽ നാലിലും ഇവിടെ അസ്വാഭാവികമായ രീതിയിൽ ശിശു മരണ നിരക്ക് ഉയർന്ന നിലയിലായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എൻ എച്ച് എസ് ട്രസ്റ്റിനെ കുറിച്ചുള്ള പൊതുവായ ചില വിശകലനങ്ങൾ വന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ശിശുമരണ നിരക്കിനെയും പരിപാലനത്തെയും കുറിച്ചുള്ള ഞെട്ടിക്കുന്ന നിരീക്ഷണങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ അമ്മമാർക്ക് നഷ്ടപരിഹാരങ്ങൾ നൽകേണ്ടി വന്നെന്ന കുപ്രസിദ്ധി നേടിയത് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആണ് . ഇത് കൂടാതെ സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റലുകൾ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ലെസ്റ്റർ എന്നിവ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ അഞ്ചെണ്ണത്തിലും റെഡ് റേറ്റിംഗ് നേടി. പൂർണ്ണ ഗർഭിണിയായ പലർക്കും ഫോണിലൂടെ തെറ്റായ വിവരങ്ങൾ കൈമാറുന്നത് വഴിയും ശിശുമരണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022 ജനുവരിയിൽ, ബ്രൈറ്റണിലെ റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റൽ പ്രസവവേദന അനുഭവിക്കുമ്പോൾ വീട്ടിൽ തന്നെ കഴിയുന്നതാണ് നല്ലതെന്ന് ഫോണിലൂടെ തെറ്റായി ഉറപ്പ് നൽകിയതിനെ തുടർന്ന് ഒരു അമ്മയ്ക്ക് തന്റെ മകളെ രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങളും പുറത്തുവന്ന റിപ്പോർട്ടിൽ ഉണ്ട് .
Leave a Reply