മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം കൈയിൽ വയ്ക്കും എന്നാണ് നിലവിലെ ധാരണ. അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കാനിടയുണ്ട്. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും. പതിനെട്ടാം നിയമസഭയിൽ കരീടമണിയാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാറിനെ മുഖമായി അവതരിപ്പിച്ച് നടത്തിയ പ്രചാരണത്തിൻ്റെ അവസാനം മികച്ച വിജയത്തിലാണ് കലാശിച്ചത്. ഇത്തവണ നില ഏറെ മെച്ചപ്പെടുമെന്ന് വിലയിരുത്തി മുഖ്യമന്ത്രിപദത്തിൽ തുടക്കത്തിൽ ബിജെപി മൗനം പാലിചെങ്കിലും പിന്നീട് നിതീഷ് തന്നെ നയിക്കുമെന്ന് പറയുകയാണ്. കേന്ദ്രത്തിൽ ജെഡിയുവിൻ്റെ12 സീറ്റുകളുടെ കൂടി ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷ്കുമാറിനെ പിണക്കാനുമാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം അഞ്ച് വർഷവും നിതീഷിനെ തന്നെ മുഖ്യമന്ത്രിയായി നിലനിർത്തുമോയെന്നതും ചോദ്യമാണ്. അനാരോഗ്യം തന്നെ പ്രധാനകാരണം. മാത്രമല്ല ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെ ഒപ്പം നിർത്തിയാൽ നിതീഷ് കുമാറിനെ മറികടക്കാനുള്ള ബലം ബിജെപിക്ക് കിട്ടും. പഴയതുപോലെ വിലപേശലിന് വഴങ്ങേണ്ടി വരില്ല. അതേ സമയം രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ ബിജെപി തന്നെ കൈയിൽ വയ്ക്കും.നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയെയും, വിജയ്കുമാർ സിൻഹയും തുടരാനിടയില്ല. നിലനിർത്തിയാലും നേതൃത്വവുമായി ഏറെ അടുപ്പമുള്ള സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിക്കാനാകും സാധ്യത. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദമുന്നയിക്കനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.











Leave a Reply