ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍ ∼ യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ (എൻ എം സി) പത്ത് വര്‍ഷത്തിനുശേഷം ആദ്യമായി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പൊതുചര്‍ച്ച ആരംഭിച്ചു. നവംബര്‍ 3-ന് ആരംഭിച്ച 12 ആഴ്ച നീളുന്ന ഈ ചര്‍ച്ച ജനുവരി 26-ന് അവസാനിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാൽ പണപ്പെരുപ്പം മൂലം കൗണ്‍സിലിന്റെ യഥാര്‍ത്ഥ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ £180 മില്യണ്‍ വരെ വരുമാന നഷ്ടമുണ്ടായതായി എൻ എം സി വ്യക്തമാക്കുന്നു.

പ്രതിമാസം £1.92 അധികമായി ഇപ്പോഴത്തെ £120 വാര്‍ഷിക ഫീസ് £143 ആക്കാനാണ് നിര്‍ദേശം. ഫീസ് വര്‍ധനയോടൊപ്പം അന്തര്‍ദേശീയമായി രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസുകളും കൂട്ടാൻ പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവും പ്രതീക്ഷിക്കുന്നതിനാല്‍ എൻ എം സി ഇപ്പോള്‍ റിസേർവ് ഫണ്ട് ഉപയോഗിച്ച് ചിലവ് നിറവേറ്റേണ്ട അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജോലി സംബദ്ധമായി വെട്ടിക്കുറവ് വരുത്താനും പ്രതിവര്‍ഷം £3.1 മില്യണ്‍ ചെലവ് ചുരുക്കാനും തീരുമാനിച്ചു. “ഫീസ് വര്‍ധനയിലൂടെ സംഘടനയുടെ സാമ്പത്തിക ഉറപ്പ് വീണ്ടെടുക്കാനും, നേഴ്‌സിംഗ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും, ഫിറ്റ്നസ് ടു പ്രാക്ടീസ് നടപടികള്‍ വേഗത്തിലാക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത് എന്ന് പുതിയ ചെയര്‍മാന്‍ റോണ്‍ ബാര്‍ക്ലെ-സ്മിത്തും ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ് എംബിഇയും പറഞ്ഞു .” പൊതുജനങ്ങള്‍, നേഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍ തുടങ്ങി ആർക്കും ഈ പൊതു ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും അന്തിമ തീരുമാനം 2026 വസന്തകാലത്ത് കൗണ്‍സില്‍ പ്രഖ്യാപിക്കുമെന്നും എൻ എം സി വ്യക്തമാക്കി .











Leave a Reply