ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്നാണ് നോയലിന്റെ നിയമനം. ഇന്ന് രാവിലെ ചേര്‍ന്ന ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ കൂടിയായ നോയല്‍ ടാറ്റയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.

ടാറ്റാ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നോയലിന്റെ നേതൃത്വം ശക്തിപകരുമെന്ന് കോര്‍പ്പറേറ്റ് ലോയര്‍ കൂടിയായ എച്ച്.പി റാനിന പ്രതികരിച്ചു. വിവേകമതിയായ മനുഷ്യന്‍ എന്നാണ് നോയലിനെ ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡംഗം ആര്‍. ഗോപാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. ടാറ്റ ട്രസ്റ്റിന് വേണ്ടി വളരെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദേഹത്തിന് കഴിയും. ബിസിനസിലും സംഭരകത്വത്തിലും നോയല്‍ ആര്‍ജിച്ച യുക്തി വൈഭവം ടാറ്റ ട്രസ്റ്റിന് ഏറെ ഗുണകരമാകുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

2014 മുതല്‍ ടാറ്റയുടെ വസ്ത്ര നിര്‍മാണ ശൃംഖലയായ ട്രന്റിന്റെ ചെയര്‍മാനാണ് നോയല്‍ ടാറ്റ. അതിന് മുമ്പ് 2010 മുതല്‍ 2021 വരെ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചുമതല വഹിച്ചിരുന്നു. ഇക്കാല ഘട്ടത്തില്‍ സ്ഥാപനത്തിന്റെ വരുമാനം 500 മില്യണ്‍ ഡോളറില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.