ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഭൂരിപക്ഷം റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ അംഗങ്ങൾ ശമ്പള കരാറിനെതിരെ വോട്ട് ചെയ്തതോടെ എൻഎച്ച്എസ് നേഴ്സുമാർ വീണ്ടും സമരമുഖത്ത് . ഏപ്രിൽ 30 മുതൽ മെയ് 2 വരെയാണ് നിലവിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, ക്യാൻസർ , മറ്റ് ചികിത്സ വാർഡുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ നേഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും. മെയ് മാസത്തെ ബാങ്ക് അവധിക്കാലത്ത് നേഴ്സുമാരുടെ സമരം എൻഎച്ച്എസിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ ശമ്പള വർദ്ധനവ് നിരസിച്ചതാണ് വീണ്ടും സമരത്തിന് വഴിതുറന്നത്. സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയന്റെ അംഗങ്ങൾ വോട്ട് ചെയ്തതായി മലയാളം യുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റൊരു യൂണിയനായ യൂണിസണിലെ ഭൂരിപക്ഷം അംഗങ്ങളും ശമ്പള കരാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ആർ സി എന്നിലെ വോട്ടെടുപ്പിൽ പങ്കെടുത്ത 54.06 % അംഗങ്ങളും ശമ്പള കരാറിൽ തങ്ങൾ അസംതൃപ്തരാണെന്നാണ് വോട്ടടുപ്പിൽ അഭിപ്രായപ്പെട്ടത്. 45.94 % അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. 61 % അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും എതിർത്തതിനാൽ എത്രയും പെട്ടെന്ന് സർക്കാരുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ആർ സി എൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ വ്യക്തമാക്കിയിരുന്നു .


വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.