രോഗികളുടെ മെഡിക്കൽ രേഖകളിലെ പിശകുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. രോഗിയുടെ ആരോഗ്യ ചരിത്രം, ചികിത്സകൾ, പരിശോധനാ ഫലങ്ങൾ, ഡോക്ടറുടെ കുറിപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന വളരെ പ്രധാനപ്പെട്ട രേഖകളാണ് മെഡിക്കൽ രേഖകൾ. പരിചരണത്തെയും ചികിത്സയെയും കുറിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവ ഡോക്ടർമാരെയും നേഴ്സുമാരെയും സഹായിക്കുന്നു. എന്നാൽ ഈ രേഖകളിൽ തെറ്റുകൾ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? ഇത് തെറ്റായ രോഗനിർണ്ണയത്തിനും ചികിത്സ വൈകിപ്പിക്കുന്നതിനും കാരണം ആകും. ഇത് കൂടാതെ ആവർത്തിച്ചുള്ള പരിശോധനകൾ മൂലം ചികിത്സാചിലവുകൾ ഉയരുന്നതിനും കാരണമാകും. മെഡിക്കൽ റിക്കോർഡുകൾ തെറ്റാണെങ്കിൽ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നതിനോ വൈകുന്നതിനോ കാരണമാകും.
ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ നാലിൽ ഒരാൾക്ക് അവരുടെ മെഡിക്കൽ രേഖകളിൽ അവരുടെ അസുഖം, അവർ കഴിച്ച മരുന്നുകൾ അല്ലെങ്കിൽ അവർക്ക് ലഭിച്ച ചികിത്സ എന്നിവയെ കുറിച്ചുള്ള പിശകുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പിഴവുകൾ കാരണം രോഗികൾക്ക് രോഗനിർണ്ണയ പരിശോധനകളോ ചികിത്സയോ നഷ്ടപ്പെടുകയോ പരിചരണം നിഷേധിക്കപ്പെടുകയോ ആവശ്യമില്ലാത്ത മരുന്നുകൾ നൽകുകയോ ചെയ്യുന്നതായി ഒരു എൻ എച്ച് എസ് വാച്ച്ഡോഗ് നടത്തിയ ഗവേഷണം കണ്ടെത്തി. ചില രോഗികളുടെ മെഡിക്കൽ റിക്കോർഡുകൾ അവർക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിൽ താമസിക്കുന്ന 1800 മുതിർന്നവരിൽ നടത്തിയ ഒരു സർവേയിൽ ആണ് 23 ശതമാനം രോഗികളുടെ രേഖകളിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. പല പിശകുകളും വളരെ ഗുരുതരമാണ്. ഇത് രോഗികളെ കടുത്ത അപകടത്തിലേയ്ക്ക് തള്ളി വിടുമെന്ന് ഹെൽത്ത് വാച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് ലൂയിസ് അൻസാരി പറഞ്ഞു. പുറത്തുവരുന്ന വിവരങ്ങൾ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് ജിപികളുടെ ചെയർമാനായ പ്രൊഫ. കാമില ഹത്തോൺ പറഞ്ഞു.
Leave a Reply